kerala

അരിയുണ്ട്, കൊടുക്കാനാവുന്നില്ല; പ്രതിസന്ധിയില്‍ റേഷന്‍ കടക്കാര്‍

By webdesk14

October 12, 2023

റേഷന്‍കടകളില്‍ വിതരണത്തിന് അരിയെത്തിയെങ്കിലും സര്‍ക്കാര്‍ പറഞ്ഞ അനുപാതത്തില്‍ വിതരണം ചെയ്യാനാവാത്തത് കടക്കാരെ പ്രതിസന്ധിയിലാക്കുന്നു. രണ്ടു തരം അരി നിശ്ചിത അനുപാതത്തില്‍ നല്‍കാനുള്ള നിര്‍ദേശം ബില്ലടിക്കുമ്പോള്‍ പാലിക്കാനാവുന്നില്ല. ഇതോടെ അരി വിതരണം തടസ്സപ്പെടുന്നു. ഇത് ജനരോഷത്തിനു കാരണമാകുന്നു.

ഒക്ടോബറില്‍ മഞ്ഞ കാര്‍ഡുകാര്‍ക്ക് 25 കിലോ പുഴുക്കലരിയും അഞ്ചു കിലോ മട്ടയുമാണ് നല്‍കേണ്ടത്. നീല കാര്‍ഡുകാര്‍ക്ക് നാലു കിലോ വീതവും വെള്ള കാര്‍ഡുകാര്‍ക്ക് മൂന്ന്, രണ്ട് എന്ന നിരക്കിലുമാണ് ഇത്.

എന്നാല്‍ ബില്ലടിക്കുമ്പോള്‍ ഏതെങ്കിലും ഒരു അരിയുടെ ബില്‍ ശരിയാകുമെങ്കിലും അടുത്ത അരി അടിക്കുമ്പോള്‍ സ്റ്റോക്കില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ബി.പി.എല്‍. കാര്‍ഡുകാര്‍ക്ക് മാത്രമാണ് കൃത്യമായ അനുപാതത്തില്‍ അരി ബില്ലടിക്കാന്‍ പറ്റുന്നത്. മിക്ക കടകളിലും 200-300 ചാക്ക് വീതം അരി സ്റ്റോക്കുണ്ടെങ്കിലും വിതരണം ചെയ്യാനാവാത്ത അവസ്ഥയാണ്. ഇത് റേഷന്‍കടക്കാരും കാര്‍ഡുടമകളും തമ്മില്‍ വാക്കേറ്റത്തിനും ബഹളത്തിനും കാരണമാകുകയാണ്. സ്റ്റോക്കുള്ള അരി ഓരോ കാര്‍ഡുകള്‍ക്കും നല്‍കേണ്ട അനുപാതത്തില്‍ സോഫ്‌റ്റ്വേറില്‍ അപ്ലോഡ് ചെയ്യാത്തതാണ് കാരണമെന്ന് കടക്കാര്‍.