kerala

‘മുസ്‌ലിം സമുദായത്തിന് ഇഷ്ടം പോലെ കൊടുത്തു, കേരളത്തില്‍ മറ്റിടങ്ങളില്‍ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോള്‍ മലപ്പുറത്ത് നാല് സീറ്റ് കൂടി’; വിദ്വോഷ പ്രസംഗവുമായി വെള്ളാപ്പള്ളി നടേശന്‍

By webdesk14

July 19, 2025

കോട്ടയം: കോട്ടയം ചില സമുദായങ്ങളുടെ കുത്തകയാണെന്ന് എസ്എന്‍ഡിപി യോഗത്തില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോട്ടയത്തിന്റെ ആധിപത്യം ചില പ്രത്യേക ശക്തികളുടെ കയ്യിലായെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോട്ടയത്ത് നടന്ന എസ്എന്‍ഡിപി യോഗത്തിലാണ് വെള്ളാപ്പള്ളിയുടെ വിദ്യോഷ പരാമര്‍ശം.

എസ്എന്‍ഡിപി യോഗം രാഷ്ട്രീയ ശക്തി ആകണം. അംഗങ്ങള്‍ അവരവരുടെ പാര്‍ട്ടികളില്‍ നിന്നും അവകാശം നേടി എടുക്കണം. സമുദായത്തിന് സ്വാധീനം ഉള്ള സ്ഥലങ്ങളില്‍ അധികാരത്തിലെത്താന്‍ ശ്രമം വേണം. തദ്ദേശതെരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രതിനിധികള്‍ വേണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ സമുദായമാക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. കേരളത്തിലെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും കേരളത്തില്‍ മുസ്ലിം ലീഗ് ആണ് കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നതെന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പ്രസംഗത്തില്‍ വെള്ളാപ്പള്ളി നടത്തി.

‘വിഎസ് അച്യുതാനന്ദന്‍ നേരത്തെ പറഞ്ഞതുപോലെ കേരളം ഒരു മുസ്‌ലിം ഭൂരിപക്ഷ സമുദായമാക്കും. കേരളത്തില്‍ മറ്റിടങ്ങളില്‍ നിയമസഭാ മണ്ഡലം കുറഞ്ഞപ്പോള്‍ മലപ്പുറത്ത നാല് സീറ്റ് കൂടി. മുസ്ലിം സമുദായം ജനസംഖ്യ വര്‍ധിപ്പിക്കുവാന്‍ തുടങ്ങി. നമ്മള്‍ ജനസംഖ്യ നിയന്ത്രിച്ചാല്‍ ഇല്ലാതാവും. കേരളത്തില്‍ മുസ്ലിം ലീഗ് കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും സീറ്റ് കൂടുതല്‍ ചോദിക്കും. മലബാറിന് പുറത്തു തിരു-കൊച്ചിയിലും അവര്‍ സീറ്റ് ചോദിക്കും. എന്നിട്ട് അവര്‍ ലക്ഷ്യമിടുന്നത് മുഖ്യമന്ത്രി സ്ഥാനമാണ്. കേരളത്തിലെ ഈഴവര്‍ക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് ‘തൊഴിലുറപ്പ്’ പദ്ധതിയില്‍ മാത്രമാണ്. നായാടി-നസ്രാണി വരെയുള്ളവരുടെ കൂട്ടായ്മയാണ് ഇനി അനിവാര്യം’. വെള്ളാപ്പള്ളി പറഞ്ഞു.

സ്‌കൂള്‍ സമയ മാറ്റത്തിലെ സമസ്ത നിലപാടിനെയും വെള്ളാപ്പള്ളി എതിര്‍ത്തു. കാന്തപുരം പറയുന്നത് കേട്ട് കേരള സര്‍ക്കാര്‍ ഭരിച്ചാല്‍ മതിയെന്ന സ്ഥിതിയാണ് നിലവിലുള്ളതെന്നും കോടതി വിധി പ്രകാരമാണ് സ്‌കൂള്‍ സമയമാറ്റം നടത്തുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.