News

ബ്രസീലിൽ ഐഫോൺ ഉപയോക്താക്കൾക്ക് തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകൾ; ആപ്പിളിന്റെ കർക്കശ നയങ്ങളിൽ വലിയ മാറ്റം

By sreenitha

December 26, 2025

വാഷിങ്ടൺ: ബ്രസീലിലെ ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ആപ് സ്റ്റോറിന് പുറത്തുനിന്നുള്ള തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകളിൽ നിന്നും ആപ്പുകൾ ഡൗൺലോഡ് ചെയ്യാം. കാലങ്ങളായി അടച്ചുപൂട്ടിയിരുന്ന ഐഒഎസ് ഇക്കോസിസ്റ്റം 2026 ഓടെ ബ്രസീലിൽ തുറക്കാൻ ആപ്പിൾ സമ്മതിച്ചു. ഈ മാറ്റം വൈകാതെ ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുമെന്നാണ് വിലയിരുത്തൽ.

ബ്രസീലിയൻ കോമ്പറ്റീഷൻ അതോറിറ്റിയായ CADE-യുമായി ഒപ്പുവെച്ച പുതിയ കരാറിന്റെ അടിസ്ഥാനത്തിലാണ് ആപ്പിൾ ഈ വിട്ടുവീഴ്ചയ്ക്ക് തയ്യാറായത്. 2026 ഓടെ ബ്രസീലിലെ ഐഫോണുകളിൽ ഈ നയമാറ്റങ്ങൾ പ്രാബല്യത്തിൽ വരും. യൂറോപ്യൻ യൂണിയനിന് പിന്നാലെയാണ് ഇപ്പോൾ ബ്രസീലിലും ആപ്പിളിന് തങ്ങളുടെ കർശന നിയമങ്ങളിൽ ഇളവ് നൽകേണ്ടിവന്നത്.

ലാറ്റിനമേരിക്കൻ ഇ-കൊമേഴ്‌സ് ഭീമനായ മെർക്കാഡോ ലിബ്രെ 2022-ൽ നൽകിയ പരാതിയാണ് ആപ്പിളിനെതിരെ നടപടിയിലേക്ക് ബ്രസീൽ അധികൃതരെ നയിച്ചത്. ആപ്പ് വിപണിയിൽ ആധിപത്യം ദുരുപയോഗം ചെയ്യുന്നു എന്നായിരുന്നു പ്രധാന ആരോപണം. ഇതോടെ മൂന്ന് വർഷത്തോളം നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കും അവസാനം കുറിച്ചു.

ഇതിനുമുമ്പ് യൂറോപ്പിലും ജപ്പാനിലും തേർഡ് പാർട്ടി ആപ്പ് സ്റ്റോറുകൾക്ക് ആപ്പിൾ അനുമതി നൽകിയിരുന്നു. ബ്രസീൽ ഉന്നയിച്ച ആശങ്കകളോട് സാമ്യമുള്ള വിഷയങ്ങളാണ് യൂറോപ്യൻ യൂണിയനും ജപ്പാനും ഉയർത്തിയിരുന്നത്.

പുറത്തുനിന്നുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഉപയോക്താക്കളെ ഭയപ്പെടുത്തുന്ന തരത്തിലുള്ള മുന്നറിയിപ്പുകൾ നൽകരുതെന്നും, കൃത്യവും നിഷ്പക്ഷവുമായ വിവരങ്ങൾ മാത്രമേ നൽകാവൂ എന്നും കരാറിൽ വ്യവസ്ഥ ചെയ്യുന്നു. തേർഡ് പാർട്ടി ആപ്പുകൾക്ക് ഐഒഎസിൽ അനുമതി നൽകുന്നത് ഉപകരണങ്ങളുടെ സുരക്ഷയെ ബാധിക്കുമെന്ന് ആപ്പിൾ നേരത്തെ വാദിച്ചിരുന്നു. എന്നാൽ ഒടുവിൽ ബ്രസീൽ അധികൃതരുടെ നിലപാടിന് കമ്പനി വഴങ്ങുകയായിരുന്നു.

അതേസമയം, ഇന്ത്യയിലും ആപ്പിളിനെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണ്. 2024-ൽ ആപ്പ് വിപണിയിലെ ആധിപത്യം ആപ്പിൾ ദുരുപയോഗം ചെയ്തതായി ഇന്ത്യൻ കോമ്പറ്റീഷൻ കമ്മീഷന്റെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.