kerala

തിരുവനന്തപുരം കൂട്ടക്കൊല; രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടു; അനിയനെ കൊന്നതോടെ മനോവീര്യം ചോര്‍ന്നു

By webdesk18

March 02, 2025

തിരുവനന്തപുരം കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ്. അടുത്ത ബന്ധുക്കളായ മറ്റ് രണ്ട് പേരെ കൂടി കൊല്ലാന്‍ പദ്ധതി തയാറാക്കിയിരുന്നുവെന്ന് അഫാനെ സന്ദര്‍ശിച്ച മാനസികാരോഗ്യ വിദഗ്ധനോട് വെളിപ്പെടുത്തി.

ബന്ധുക്കളോട് അഞ്ച് ലക്ഷം രൂപ കടം ചോദിച്ചിരുന്നു. അത് നല്‍കാത്തതില്‍ അവരോട് പക തോന്നിയിരുന്നെന്നുമാണ് അഫാന്റെ മൊഴി. നാല് പേരെ കൊലപ്പെടുത്തിയതിന് ശേഷം രണ്ട് പേരെ കൂടി കൊല്ലുകയായിരുന്നു ഉദ്ദേശമെങ്കിലും സഹോദരന്‍ അഫ്‌സാനെ കൊന്നതോടെ മനോവീര്യം ചോര്‍ന്ന് മറ്റ് രണ്ട് പേരെ കൊല്ലാനുള്ള പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്ന് അഫാന്‍ വെളിപ്പെടുത്തി.

അഫാനെ ആരോഗ്യം മെച്ചമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്ന് ഇന്ന് ജയിലിലേക്ക് മാറ്റും. മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. മജിസ്‌ട്രേറ്റ് ആശുപത്രിയിലെത്തി അഫാനെ റിമാന്‍ഡ് ചെയ്തിരുന്നു.

മുത്തശ്ശി, പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ, പെണ്‍സുഹൃത്ത് ഫര്‍സാന, ഇളയ സഹോദരന്‍ അഫ്‌സാന്‍, മാതാവ് ഷെമീന എന്നിവരെയാണ് അഫാന്‍ തലക്കടിച്ച് വീഴ്ത്തിയത്. ഇതില്‍ ഷെമീന ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.