kerala

ഭരണപരാജയത്തിനെതിരെയുള്ള ജനവിധിയാകും ഈ തിരഞ്ഞെടുപ്പ്: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

By webdesk17

March 23, 2026

മലപ്പുറം: കഴിഞ്ഞ പത്ത് വർഷമായി കേരളം നേരിടുന്ന വികസന മുരടിപ്പിനെതിരെയുള്ള ജനവിധിയായിരിക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മലപ്പുറം നിയോജകമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർധിച്ചുവരുന്ന തൊഴിലില്ലായ്മയ്ക്കും അഴിമതിക്കുമെതിരെയുള്ള ശക്തമായ ജനവിധിയായിരിക്കും കേരളത്തിലെ ജനങ്ങൾ നൽകുക. സംസ്ഥാന സർക്കാരിന്റെ പരാജയങ്ങൾ നാടിനെ പിന്നോട്ടടിക്കുകയാണെന്നും ഇതിനൊരു മാറ്റം അനിവാര്യമാണെന്നും തങ്ങൾ പറഞ്ഞു.

യു.ഡി.എഫ് അധികാരത്തിൽ വന്നാൽ സമഗ്രമായ മാറ്റം കൊണ്ടുവരുമെന്ന് പ്രകടനപത്രികയിലൂടെ ഉറപ്പുനൽകിയിട്ടുണ്ട്. സമഗ്ര മേഖലയും സ്പർശിക്കുന്നതാണ് യു.ഡി.എഫിൻ്റെ പ്രകടന പത്രിക. വിവിധ മേഖലകളിലെ വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയാണ് പ്രകടന പത്രിക തയ്യാറാക്കിയിട്ടുള്ളത്. ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന സുതാര്യമായ ഒരു ഭരണസംവിധാനമാണ് യു.ഡി.എഫിന്റെ ലക്ഷ്യം.

മലപ്പുറം മണ്ഡലത്തിന്റെ വികസനത്തുടർച്ചയ്ക്ക് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്. മുൻപ് വ്യവസായ മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം നടപ്പിലാക്കിയ പദ്ധതികൾ മലപ്പുറത്തിന്റെ മുഖച്ഛായ മാറ്റിമറിച്ചു. മലപ്പുറം ഇൻകെൽ സിറ്റിയും വ്യവസായ-ഐടി മേഖലകളിൽ കേരളത്തിന് ഉണ്ടായ കുതിച്ചുചാട്ടവും ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന കൺവെൻഷൻ ആവേശത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. മണ്ഡലം യു.ഡി.എഫ് കൺവീനർ പി.എ സലാം സ്വാഗതം പറഞ്ഞു. ചെയർമാൻ പി.സി വേലായുധൻ കുട്ടി അധ്യക്ഷത വഹിച്ചു. പി. ഉബൈദുള്ള എം.എൽ.എ, മുൻ എം.എൽ.എ കെ.എൻ.എ ഖാദർ, യു.ഡി.എഫ് ജില്ലാ കൺവീനർ അഷ്റഫ് കോക്കൂർ, എ.ഐ.സി.സി ട്രെയ്നിങ് കോഡിനേറ്റർ സമദ് മങ്കട, യു.ഡി.എഫ് നേതാക്കളായ സി.പി കാർത്തികേയൻ, എ.ജെ ആൻ്റണി, നൗഷാദ് മണ്ണിശ്ശേരി, മുജീബ് കാടേരി, എം. കെ മുഹ്സിൻ , ബാവ വിസപ്പടി, പുൽപ്പാടൻ സക്കീന, കെ.വി ഇസ്ഹാഖ്, അജ്മൽ ആനത്താൻ, അരിമ്പ്ര അബൂബക്കർ, കെ.വി മുഹമ്മദലി, വി. മുഹമ്മദ് കുട്ടി, എ.എം അബൂബക്കർ, ഹാരിസ് ആമിയൻ, കബീർ വളമംഗലം,നൗഫൽ ബാബു,എൻ.കെ.എ മജീദ്, എം.പി മുഹമ്മദ്, കെ.എൻ ഷാനവാസ്, എ.പി ഷരീഫ്, ഷാഫി കാടേങ്ങൽ, സുഭാഷിണി, സലീന ടീച്ചർ, അഡ്വ. വി. റിനിഷ , റജുല പെലത്തൊടി,എന്നിവർ സംസാരിച്ചു.