kerala

തൊണ്ടിമുതൽ കേസ്; ആന്‍റണി രാജുവിന്‍റെ ശിക്ഷയിൽ അപ്പീലുമായി പ്രോസിക്യൂഷൻ

By sreenitha

January 05, 2026

തിരുവനന്തപുരം: തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനും വഞ്ചിയൂർ കോടതിയിലെ മുൻ ക്ലർക്കായ ജോസിനും നെടുമങ്ങാട് കോടതി വിധിച്ച ശിക്ഷയ്‌ക്കെതിരെ അപ്പീൽ നൽകുന്നതിനുള്ള നടപടികൾക്ക് പ്രോസിക്യൂഷൻ ഇന്ന് തുടക്കം കുറിക്കും. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ മൻമോഹൻ ഡെപ്യൂട്ടി ഡയറക്ടർക്കു ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. ഐപിസി 409 (ക്രിമിനൽ വിശ്വാസവഞ്ചന) വകുപ്പ് പ്രകാരം പ്രതികൾക്ക് 14 വർഷം വരെ ശിക്ഷ ലഭിക്കേണ്ടതുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

എന്നാൽ പരമാവധി മൂന്നു വർഷം തടവുശിക്ഷ മാത്രമാണ് കോടതി വിധിച്ചത്. ഇത് പര്യാപ്തമല്ലെന്ന് വിലയിരുത്തിയാണ് അപ്പീലിന് നീക്കം. അതേസമയം, ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജുവും നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. കോടതി വിധിയുടെ പകർപ്പ് ലഭിച്ച ശേഷം എംഎൽഎ സ്ഥാനത്തുനിന്നുള്ള അയോഗ്യത സംബന്ധിച്ച വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കും. മൂന്നു വർഷം ശിക്ഷ ലഭിച്ചതോടെയാണ് ആന്റണി രാജു എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനായത്.

കോടതി ശിക്ഷ സ്റ്റേ ചെയ്താൽ മാത്രമേ ആന്റണി രാജുവിന് എംഎൽഎയായി തിരിച്ചെത്താൻ സാധിക്കൂ. വിവിധ വകുപ്പുകളിലായി ആറ് മാസം മുതൽ മൂന്നു വർഷം വരെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഐപിസി 120 ബി (ഗൂഢാലോചന) പ്രകാരം ആറ് മാസം, 201 (തെളിവ് നശിപ്പിക്കൽ) പ്രകാരം മൂന്നു വർഷം, 193 (വ്യാജ തെളിവ് ചമയ്ക്കൽ) പ്രകാരം മൂന്നു വർഷം, 409 (ക്രിമിനൽ വിശ്വാസവഞ്ചന) പ്രകാരം രണ്ട് വർഷം എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ പരമാവധി മൂന്നു വർഷം മാത്രം അനുഭവിച്ചാൽ മതി എന്നതാണ് കോടതി വിധി.

കേസിലെ രണ്ടാം പ്രതിയാണ് ആന്റണി രാജു. ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കള്ളത്തെളിവ് ഉണ്ടാക്കൽ, വ്യാജരേഖ ചമയ്ക്കൽ, സർക്കാർ ഉദ്യോഗസ്ഥന്റെ വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ട്.

1990 ഏപ്രിൽ നാലിന് 60 ഗ്രാം ഹാഷിഷുമായി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായ ആസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലിയെ രക്ഷപ്പെടുത്തുന്നതിനായി തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചുവെന്നാണ് കേസ്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകനായിരുന്ന ആന്റണി രാജു, തന്റെ സീനിയർ അഡ്വ. സെലിൻ വിൽഫ്രഡിനൊപ്പം ചേർന്നാണ് ആൻഡ്രൂവിന്റെ വക്കാലത്ത് ഏറ്റെടുത്തത്. വഞ്ചിയൂർ കോടതി ആൻഡ്രൂവിനെ 10 വർഷം തടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും, പിന്നീട് ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി ലഭിച്ചു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ആൻഡ്രൂവിനെ വെറുതെ വിട്ടത്.