News

‘ഈ കപ്പ് നിനക്കുള്ളതല്ലേ മുത്തേ’; കെസിഎൽ ഫൈനലിൽ ഫീൽഡിങ്ങിനിടെ കൂട്ടിയിടിച്ച് ബോധം നഷ്ടപ്പെട്ട ഷോൺ റോജർക്ക് സ്നേഹസമ്മാനമായി വിജയകിരീടവും കൊണ്ട് ടൈറ്റൻസ് താരങ്ങൾ ആശുപത്രിയിൽ

By ajay

September 06, 2026

കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ വീഴ്ത്തി തൃശൂർ ടൈറ്റൻസ് കിരീടം ചൂടിയപ്പോൾ, ആ വിജയാഹ്ലാദത്തേക്കാൾ ഏറെ നോവായി മാറിയത് ഫീൽഡിംഗിനിടെ പരിക്കേറ്റ യുവതാരം ഷോൺ റോജറുടെ അവസ്ഥയായിരുന്നു. കാലിക്കറ്റ് ഇന്നിങ്സിനിടെ ക്യാച്ചിനായി ശ്രമിക്കുന്നതിനിടെ തൃശൂർ ഫീൽഡർമാരായ മുഹമ്മദ് ഇനാനും ഷോൺ റോജറും തമ്മിൽ ഭയാനകമായ രീതിയിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇനാന്റെ കാൽമുട്ട് റോജറുടെ നെഞ്ചിലാണ് ഇടിച്ചത്. ഇതേത്തുടർന്ന് റോജർക്ക് ഏകദേശം ഒരു മിനിറ്റോളം ബോധം നഷ്ടപ്പെടുകയും, ഉടൻതന്നെ മെഡിക്കൽ ടീം ഗ്രൗണ്ടിലെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ടീം കപ്പടിച്ച സന്തോഷം ആഘോഷിക്കുന്നതിനിടയിലും സഹതാരത്തിന് സംഭവിച്ച അപകടത്തിന്റെ വിഷമത്തിലായിരുന്നു മറ്റ് കളിക്കാരെല്ലാം. തുടർന്ന് ഫൈനൽ വിജയത്തിന് പിന്നാലെ തൃശൂർ ടൈറ്റൻസ് താരങ്ങൾ നേരിട്ട് ആശുപത്രിയിലെത്തി കപ്പ് ഷോൺ റോജറിന് കൈമാറി. “‘ഈ കപ്പ് നിനക്കുള്ളതല്ലേ മുത്തേ’…” എന്ന് ചോദിച്ചുകൊണ്ട് സഹതാരങ്ങൾ കപ്പ് കൈമാറിയ ആ ഹൃദയസ്പർശിയായ നിമിഷം ക്രിക്കറ്റ് ലോകത്തിന്റെ കണ്ണ് നനയിക്കുന്നതായി.

ആശുപത്രി കിടക്കയിൽ നിന്ന് തന്റെ വേദനയും ഒപ്പം വിജയത്തിന്റെ സന്തോഷവും പങ്കുവെച്ച് ഷോൺ റോജർ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇങ്ങനെ:

“ആരാധകർ നിറഞ്ഞ സ്റ്റേഡിയത്തിൽ കിരീടമുയർത്തണമെന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നവും ആഗ്രഹവും. എന്നാൽ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നിൽ ആഘോഷിക്കേണ്ടിയിരുന്ന ആ വേദിയിൽ ഉണ്ടാകാൻ കഴിയാതെ വന്നപ്പോൾ വല്ലാത്തൊരു വേദന തോന്നി.

ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ഞാൻ എന്റെ പ്രിയപ്പെട്ട തൃശൂർ ടൈറ്റൻസ് ടീം അംഗങ്ങൾക്കും, കോച്ചുകൾക്കും, എല്ലാ ഒഫീഷ്യൽസിനും, പ്രത്യേകിച്ച് ഞങ്ങളുടെ ടീം ഉടമ സാജിദ് സാറിനും നന്ദി പറയുന്നു. ഇത്രയും മനോഹരമായ ഒരു ടൂർണമെന്റ് സംഘടിപ്പിച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎൽ) സംഘാടകർക്കും ഹൃദയംഗമമായ നന്ദി.

കൂടാതെ, എല്ലാ തൃശൂർ ടൈറ്റൻസ് ആരാധകർക്കും, പ്രത്യേകിച്ച് എന്റെ കുടുംബത്തിനും കോച്ചുകൾക്കും നിങ്ങളുടെ അനന്തമായ സ്നേഹത്തിനും പിന്തുണയ്ക്കും പ്രാർത്ഥനകൾക്കും ഉള്ള പ്രത്യേക നന്ദി ഞാൻ അറിയിക്കുന്നു.

Once a Titan, always a Titan!

ത്രില്ലർ ഫൈനലിലെ ആവേശവിജയം

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണ് എടുത്തത്. നായകൻ രോഹൻ കുന്നുമ്മൽ (21), അഖിൽ സ്കറിയ (45), അശ്വിൻ ആനന്ദ് (40) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. തൃശൂർ നിരയിൽ അബ്ദുൾ റമീസ് മൂന്ന് വിക്കറ്റും ആനന്ദ് ജോസഫ്, ശരത്ചന്ദ്രപ്രസാദ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി മികച്ച ബൗളിംഗ് പുറത്തെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂർ ടൈറ്റൻസ് 19.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുത്താണ് വിജയലക്ഷ്യം മറികടന്നത്. തകർപ്പൻ അർധസെഞ്ചുറി നേടിയ അഹ്മദ് ഇമ്രാൻ (49 പന്തിൽ 69) ആണ് തൃശൂരിന്റെ വിജയത്തിന് അടിത്തറയിട്ടത്. സഞ്ജീവ് സതീശൻ 29 റൺസ് നേടി. ഒന്നിന് പിറകെ ഒന്നായി വിക്കറ്റുകൾ വീണ് പതറിയ ടീമിനെ, അവസാന ഓവറുകളിൽ ക്യാപ്റ്റൻ എം.എസ്. അഖിൽ (11 പന്തിൽ പുറത്താകാതെ 19) തകർപ്പൻ ബാറ്റിംഗിലൂടെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. അഹ്മദ് ഇമ്രാൻ പ്ലെയർ ഓഫ് ദി മാച്ചായും, ടൂർണമെന്റിലുടനീളം 3 സെഞ്ച്വറിയടക്കം 596 റൺസ് വാരിയ അലപ്പി റിപ്പിൾസിന്റെ മുഹമ്മദ് അസറുദ്ദീൻ പ്ലെയർ ഓഫ് ദി ടൂർണമെന്റായും തെരഞ്ഞെടുക്കപ്പെട്ടു. പരിക്കേറ്റിട്ടും ടീമിനായി പൊരുതിയ ഷോൺ റോജറുടെയും സംഘത്തിന്റെയും പോരാട്ടവീര്യം തൃശൂർ ടൈറ്റൻസിന് ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള കിരീടനേട്ടമാണ് സമ്മാനിച്ചത്.