ന്യൂഡൽഹി: ട്രെയിൻ യാത്രയിൽ കൈയ്യിൽ കൊണ്ടുപോകാവുന്ന ലഗേജിന് നിയന്ത്രണങ്ങൾ കർശനമാക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ഓരോ ടിക്കറ്റിനും അനുവദനീയമായ ലഗേജിന്റെ തൂക്കം സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ അറിയിച്ചു. നിശ്ചിത പരിധിയിലധികം ലഗേജ് കൊണ്ടുപോകുന്നവർക്ക് അധിക നിരക്ക് നൽകേണ്ടിവരും.
സ്‌കാനറുകളും തൂക്കം പരിശോധിക്കുന്ന സംവിധാനങ്ങളും ഒരുക്കിയ ശേഷമായിരിക്കും പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക. നിലവിൽ നിയന്ത്രണങ്ങളുണ്ടെങ്കിലും തൂക്കം പരിശോധിക്കാതെ യാത്രക്കാർ ലഗേജ് കൊണ്ടുപോകുന്ന സാഹചര്യമുണ്ടെന്ന് റെയിൽവേ വ്യക്തമാക്കി.
ക്ലാസ് അടിസ്ഥാനത്തിൽ അനുവദനീയമായ ലഗേജ് തൂക്കം ഇങ്ങനെ:
എസി ഫസ്റ്റ് ക്ലാസ്: 70 കിലോ സൗജന്യം; പണമടച്ച് പരമാവധി 150 കിലോ വരെ
സെക്കന്റ് എസി: 50 കിലോ സൗജന്യം; പണമടച്ച് 100 കിലോ വരെ
തേർഡ് എസി: 40 കിലോ
സ്ലീപ്പർ ക്ലാസ്: 40 കിലോ സൗജന്യം; പണമടച്ച് 80 കിലോ വരെ
ജനറൽ കോച്ച്: 35 കിലോ സൗജന്യം; പണമടച്ച് 70 കിലോ വരെ
വാണിജ്യ ആവശ്യത്തിനുള്ള വസ്തുക്കൾ യാത്രാകോച്ചുകളിൽ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും റെയിൽവേ അറിയിച്ചു. ലഗേജുകളുടെ വലിപ്പത്തിനും നിയന്ത്രണമുണ്ട്. പരമാവധി ഒരു മീറ്റർ നീളം, 60 സെന്റിമീറ്റർ വീതി, 25 സെന്റിമീറ്റർ ഉയരം എന്നിവയാണ് അനുവദനീയം. ഇതിൽ കൂടുതലുള്ള ലഗേജുകൾ പാഴ്‌സൽ വാഗണുകളിൽ മാത്രമേ കയറ്റാൻ അനുവദിക്കൂ.