News

തിരുവല്ല സ്പാ പീഡനം; അറസ്റ്റിലായ ‘മരണം സുബിന്‍’ 11 കാപ്പാ കേസുകളിലെ പ്രതി, വീണ്ടും കാപ്പാ ചുമത്തും

By vismaya

February 08, 2026

പത്തനംതിട്ട: തിരുവല്ലയിലെ ഒരു സ്പായില്‍ ഗുണ്ടാപ്പിരിവ് നല്‍കാത്തതിനെ തുടര്‍ന്ന് വനിതാ ജീവനക്കാരിയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ‘മരണം സുബിന്‍’ എന്നറിയപ്പെടുന്ന സുബിന്‍ അലക്‌സാണ്ടറിന് (29) വീണ്ടും കാപ്പാ നിയമം ചുമത്താന്‍ നടപടി ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് അറിയിച്ചു. സുബിന്‍ ഇതിനകം 11 കാപ്പാ കേസുകളില്‍ പ്രതിയാണെന്നും, ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ സമൂഹത്തിന് ഭീഷണിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുറ്റപ്പുഴ പാപ്പനവേലില്‍ സ്വദേശിയായ സുബിനൊപ്പം ബെര്‍ലിന്‍ദാസ് (38) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ളയാളായതിനാല്‍ ജില്ലാ കളക്ടര്‍ക്ക് ഉടന്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും എസ്.പി. വ്യക്തമാക്കി.

ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ആറംഗ സംഘം സ്പായിലെത്തി ഗുണ്ടാപ്പിരിവ് ആവശ്യപ്പെട്ടത്. പണം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ വനിതാ ജീവനക്കാരിലൊരാളെയാണ് പീഡിപ്പിച്ചതെന്ന പരാതിയിലാണ് കേസ്. ജീവനക്കാരികളുടെ മൊഴി രേഖപ്പെടുത്തി നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേര്‍ പിടിയിലായത്. കേസില്‍ ഉള്‍പ്പെട്ട നാല് പേര്‍ കൂടി പിടിയിലാകാനുണ്ടെന്നും അവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

പീഡനത്തിനിരയായ ജീവനക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്നും ഡിവൈ.എസ്.പി. അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നിലവില്‍ ഇരയ്ക്ക് നേരിട്ട അനുഭവങ്ങളെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങളും വിശദമായി പരിശോധിക്കും. ഇതോടൊപ്പം ജില്ലയിലെ മറ്റ് സ്പാകളുടെ പ്രവര്‍ത്തനങ്ങളും പോലീസ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

സ്പാകളില്‍ നിന്ന് ചില പോലീസുകാര്‍ മാസപ്പടി വാങ്ങുന്നുവെന്ന ആരോപണം തെളിഞ്ഞാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. മുമ്പ് തിരുവല്ല സ്റ്റേഷനിലെ ഒരു എ.എസ്.ഐ.യെ ഗുണ്ടാബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തില്‍ പ്രത്യേക പരാതി നല്‍കുമെന്ന് ആദ്യം അറിയിച്ചിരുന്ന സ്പാ ഉടമ പിന്നീട് പോലീസില്‍ മൊഴി മാത്രം നല്‍കി മടങ്ങി. തൃശ്ശൂര്‍ സ്വദേശിയായ ഉടമ, പണം ആവശ്യപ്പെട്ടതും ജീവനക്കാരിയെ പീഡിപ്പിച്ചതും തിരുവല്ലയിലെ മറ്റൊരു സ്പാ ഉടമയുടെ ക്വട്ടേഷന്‍ പ്രകാരമാണെന്ന് ശനിയാഴ്ച രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. എന്നാല്‍ 11 മണിയോടെ സ്റ്റേഷനിലെത്തിയ ഉടമ പരാതി നല്‍കിയില്ലെന്ന് ഡിവൈ.എസ്.പി. ടി.ആര്‍. ജിജു അറിയിച്ചു.