kerala

പാസ്പോര്‍ട്ട് പൗരത്വത്തിന്റെ തെളിവല്ല എന്ന് പറയുന്നത് തികച്ചും അസംബന്ധമായ കാര്യം; ശശി തരൂര്‍

By nazmiya nazreen

June 27, 2026

ഇന്ത്യന്‍ പാസ്പോര്‍ട്ട് ഒരു യാത്രാരേഖ മാത്രമാണെന്നും പൗരത്വത്തിന്റെ അന്തിമ തെളിവല്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. പാസ്പോര്‍ട്ടും ആധാര്‍ കാര്‍ഡും ഇന്ത്യന്‍ പൗരത്വത്തിന്റെ കൃത്യമായ തെളിവുകളായി അംഗീകരിക്കണമെന്നും, ഇതിനായി നിയമഭേദഗതി അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ (X) പങ്കുവെച്ച കുറിപ്പിലൂടെയാണ് തരൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പാസ്പോര്‍ട്ട് സേവാ ദിവസത്തില്‍ വിദേശകാര്യ മന്ത്രാലയം നടത്തിയ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പവും രാഷ്ട്രീയ തര്‍ക്കങ്ങളും സൃഷ്ടിച്ചിരിക്കുകയാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടി. 1967-ലെ പാസ്പോര്‍ട്ട് നിയമത്തിലെ സെക്ഷന്‍ 20 പ്രകാരം അപൂര്‍വ്വ സാഹചര്യങ്ങളില്‍ പൗരന്മാരല്ലാത്തവര്‍ക്കും പാസ്പോര്‍ട്ട് നല്‍കാം എന്ന വാദം സര്‍ക്കാര്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും, ഇത് സാധാരണ പൗരന്മാരുടെ കാര്യത്തില്‍ ഒട്ടും പ്രായോഗികമല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കര്‍ശനമായ പൊലീസ് വെരിഫിക്കേഷനും രേഖകളുടെ പരിശോധനക്കും ശേഷമാണ് ഒരു പൗരന് പാസ്പോര്‍ട്ട് ലഭിക്കുന്നത്. എന്നിട്ടും അത് പൗരത്വത്തിന്റെ തെളിവല്ല എന്ന് പറയുന്നത് അസംബന്ധവും നിയമപരമായ വൈരുദ്ധ്യവുമാണെന്ന് തരൂര്‍ കുറ്റപ്പെടുത്തി.ആധാര്‍ കാര്‍ഡ് പൗരത്വത്തിന്റെ തെളിവല്ലെന്നും ഐഡന്റിറ്റിയുടെയും താമസസ്ഥലത്തിന്റെയും തെളിവ് മാത്രമാണെന്നും സുപ്രീം കോടതി ഇതിനകം വ്യക്തമാക്കിയിട്ടുള്ള കാര്യം തരൂര്‍ ഓര്‍മ്മിപ്പിച്ചു. ലോകനിലവാരമുള്ള ബയോമെട്രിക് രേഖകള്‍ കൈവശമുണ്ടായിട്ടും അവയൊന്നും പൗരത്വത്തിന്റെ ഉറപ്പായി കണക്കാക്കപ്പെടാത്തത് ഇന്ത്യന്‍ പൗരന്മാരെ വലിയ ഭരണപരമായ പ്രതിസന്ധിയിലാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.