Culture

വര്‍ഗീയ പരാമര്‍ശം; ടി.പി.സെന്‍കുമാറിനെതിരെ ഉടന്‍ നടപടി ഉണ്ടാവില്ല

By chandrika

July 16, 2017

തിരുവനന്തപുരം: വര്‍ഗീയ പരാമര്‍ശങ്ങളില്‍ മുന്‍ പൊലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ ഉടന്‍ നടപടി ഉണ്ടാവില്ല. തിരക്കിട്ടു നടപടി വേണ്ടെന്നാണ് െ്രെകംബ്രാഞ്ച് തീരുമാനം. സെന്‍കുമാറിന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തില്ല.

അതേസമയം, കേസിനെതിരെ ടി.പി.സെന്‍കുമാര്‍ തിങ്കളാഴ്ച കോടതിയെ സമീപിച്ചേക്കും. ജാമ്യമില്ലാ വകുപ്പു പ്രകാരമാണു സെന്‍കുമാറിനും അദ്ദേഹത്തിന്റെ വിവാദ അഭിമുഖം പ്രസിദ്ധീകരിച്ച വാരികയുടെ പ്രസാധകനുമെതിരെ കേസെടുത്തതെങ്കിലും ഉടന്‍ നടപടിയിലേക്കു കടക്കേണ്ടെന്നാണു തീരുമാനം. സെന്‍കുമാറിനെതിരെയുള്ള നടപടികളില്‍ െ്രെകംബ്രാഞ്ചിന്റെ ഉന്നത ഉദ്യോഗസ്ഥരും രണ്ടു തട്ടിലാണ്.

മതസ്പര്‍ധ വളര്‍ത്തും വിധം പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ചു പൊലീസ് ആസ്ഥാനത്ത് ലഭിച്ച പരാതികളില്‍ വിശദമായി മൊഴിയെടുക്കും. വാരികയില്‍ പ്രസിദ്ധീകരിച്ചത് താന്‍ പറയാത്ത കാര്യങ്ങളാണെന്നു ചൂണ്ടിക്കാട്ടി നേരത്തെ ടി.പി.സെന്‍കുമാര്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും െ്രെകംബ്രാഞ്ച് എഡിജിപി നിഥിന്‍ അഗര്‍വാളിനും കത്ത് നല്‍കിയിരുന്നു. എന്നാല്‍ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ മഞ്ചേരി ശ്രീധരന്‍ നായരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസ് എടുക്കുകയായിരുന്നു.

ഇതിനിടെ, കോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട് അടുപ്പക്കാരായ അഭിഭാഷകരുമായി സെന്‍കുമാര്‍ ആശയവിനിമയം നടത്തിക്കഴിഞ്ഞു. കേരളത്തില്‍ മുസ്‌ലിം ജനനസംഖ്യ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും നൂറു കുട്ടികള്‍ ജനിക്കുമ്പോള്‍ അതില്‍ 42 പേരും ഈ സമുദായത്തില്‍ നിന്നാണ് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു എന്നുമായിരുന്നു പരാമര്‍ശം. കേരളത്തില്‍ ലവ് ജിഹാദ് നടക്കുന്നില്ലെന്നു പറയാന്‍ കഴിയില്ലെന്നും അഭിമുഖത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു.