ബി.ജെ.പി അധികാരത്തിലേറിയ ശേഷം പശ്ചിമ ബംഗാളില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനാകെ നാണക്കേട് സമ്മാനിക്കുന്നതാണ്. ന്യൂനപക്ഷങ്ങളെയും പ്രതിപക്ഷത്തെയും ഉള്‍പ്പെടെ തങ്ങള്‍ക്ക് താല്‍പര്യമില്ലാത്തവരെയും വിമര്‍ശിക്കുന്നവരെയുമെല്ലാം അധികാരത്തിന്റെ പിന്‍ബലത്തോടെ ശാരീരികമായി ഇല്ലാതാക്കുന്ന ഏറ്റവും നിന്ദ്യവും നീചവുമായ സമീപനമാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗത്തില്‍പെട്ടവരെ ആക്രമണത്തിനിരയാക്കുന്ന കാഴ്ച്ചയായിരുന്നു ഭരണത്തിലേറിയ ഉടനയെങ്കില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാക്കളെ നടുറോഡിലൂടെ വലിച്ചിഴക്കുകയും ചീമുട്ടയും കല്ലുകളുമൊക്കെയായി നേരിടുന്നതുമാണ് ദര്‍ശിക്കാനാവുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കുകയെന്ന ഭരണകൂടത്തിന്റെ ഒന്നാമത്തെ ഉത്തരവാദിത്തം അതേ സംവിധാനത്തിന്റെ നേതൃത്വത്തില്‍ തന്നെ ത കര്‍ക്കപ്പെടുമ്പോള്‍ വേലിതന്നെ വിളതിന്നുന്ന ഭീതിതമായ സാഹചര്യത്തിനാണ് ബംഗാള്‍ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.
സംരക്ഷണം നല്‍കേണ്ടവര്‍ തന്നെ സംഹാരതാണ്ഡവമാടുമ്പോള്‍ ജനങ്ങള്‍ ഭീതിയുടെ മുള്‍മുനയില്‍ പ്രതികരണ ശേഷിപോലും നഷ്ടപ്പെട്ടവരായി മാറുകയാണ്. എന്നാല്‍ അധികാരപ്രമത്തതയില്‍ അഴിഞ്ഞാടുന്ന ഭരണകൂടത്തിന് ബംഗാളിന്റെ ചരിത്രത്തില്‍ നിന്നു തന്നെ വലിയ പാഠങ്ങള്‍ പഠിക്കാനുണ്ടെന്നത് അവര്‍ മറന്നുപോകരുതാത്ത യാഥാര്‍ത്ഥ്യമാണ്. കൊല്ലപ്പെട്ട പ്രവര്‍ത്തകന്റെ വീട് സന്ദര്‍ശിക്കാനെത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എം.പി.യുമായ അഭിഷേക് ബാനര്‍ജിയെ കൈയേറ്റം ചെയ്ത അക്രമികള്‍ അദ്ദേഹത്തിന്റെ ശരീരത്തിലേക്ക് ചീമുട്ട എറിയുകയുമാണുണ്ടായത്. കഴിഞ്ഞ ശനിയാഴ്ച്ച സൗത്ത് 24 പര്‍ഗാനസിലെ സോനാര്‍പുരിലായിരുന്നു സംഭവം. ക്രിക്കറ്റ് ഹെല്‍മെറ്റ് ധരിച്ചാണ് അഭിഷേക് ബാനര്‍ജി സ്ഥലത്തെത്തിയത്. പ്രവര്‍ത്തകന്റെ വീട്ടിലേക്ക് നടക്കുന്നതിനിടെ ഒരുകൂട്ടം ആളുകള്‍ അദ്ദേഹത്തെ കൈയേറ്റം ചെയ്യുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ പൊലീസുകാരെത്തിയാണ് അക്രമികളില്‍നിന്ന് അഭിഷേകിനെ രക്ഷപ്പെടുത്തിയത്. തിരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ അക്രമസംഭവങ്ങളിലായിരുന്നു സോനാര്‍പുരില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത്. ഇതിന് രണ്ടുദിവസം മുന്‍പ് തൃണമൂല്‍ നേതാവും എം.പി.യുമായ സൗഗതാ റോയ്ക്ക് നേരേയും ആക്രമണമുണ്ടായിരുന്നു. സ്വന്തം മണ്ഡ ലമായ ഡംഡമ്മില്‍വെച്ചാണ് സൗഗതാ റോയിയെ കൈയേറ്റംചെയ്തത്. സ്വന്തം മണ്ഡലത്തിലെ ചണ്ഡിതലയില്‍ വച്ച് മറ്റൊരു തൃണമൂല്‍ എം.പിയായ കല്യാണ്‍ ബാനര്‍ജി യെ അക്രമിസംഘം തലയ്ക്കടിച്ച് വീഴ്ത്തുകയുണ്ടായി. അഭിഷേക് ബാനര്‍ജിക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ചും അറസ്റ്റ് ചെയ്ത പാര്‍ട്ടി നേതാക്കളെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ചണ്ഡിതലയില്‍ തൃണമൂല്‍ പ്ര വര്‍ത്തകര്‍ക്കൊപ്പം പ്രകടനത്തില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു ആക്രമണം. സി.ആര്‍.പി.എഫിന്റെയും പൊ ലീസിന്റെയും സാന്നിധ്യത്തിലായിരുന്നു ഈ അക്രമമെന്ന പ്രത്യേകതകൂടിയുണ്ട്.
സംസ്ഥാനത്ത് നടക്കുന്ന തീര്‍ത്തും ജനാധിപത്യവിരുദ്ധമായ സംഭവങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അതിശക്തമായ ഭാഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം സംഭവത്തെ അപലപിച്ചത്. ബി.ജെ.പി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രി വാള്‍ കുറ്റപ്പെടുത്തുകയുണ്ടായി. അക്രമം വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണെന്ന് വിശേഷിപ്പിച്ച സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, സംസ്ഥാനത്ത് അശാന്തി പടര്‍ത്താനാണ് ആക്രമണത്തിലൂടെ ശ്രമിച്ചതെന്നും കുറ്റപ്പെടുത്തുകയുണ്ടായി. അതിനിടെ അഭി ഷേകിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കരുതെന്ന് ബി. ജെ.പി നേതാക്കളും പൊലീസ് ഡെപ്യൂട്ടി കമ്മീഷണറും ഡോക്ടര്‍മാരെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന ഗുരുതരമായ ആരോപണവുമായി മമതാ ബാന്‍ര്‍ജിയും രംഗത്തെത്തിയിരിക്കുകയാണ്. വ്യാപകമായ ആക്രമണങ്ങളിലുടെ ബി.ജെ.പി എന്താണോ ഉദ്ദേശിച്ചത് അതുതന്നെ സംഭവിക്കുന്നതിനും ബംഗാള്‍ സാക്ഷിയാകുകയാണെന്നതാണ് നിലവിലെ സൂചനകള്‍. ബംഗാളിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മമത ബാനര്‍ജിയുടെ വീട്ടില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 80 എം.എല്‍.എമാരില്‍ 60 പേരും എത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. വിട്ടുനിന്ന 60 എംഎല്‍എമാരെയും ബന്ധപ്പെടാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിച്ചെങ്കിലും അവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാ യിരുന്നുവെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇതിനു പിന്നാലെ രണ്ടു എം.എല്‍.എമാരെ കൂടി പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകകൂടി ചെയ്ത് പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തിന്റെ സൂചനയാണ്.
ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനമായി അറിയപ്പെടുന്ന പശ്ചിമ ബംഗാള്‍, സമ്പന്നമായ സാഹിത്യം, കല, സംഗീതം, ഉത്സവങ്ങള്‍ എന്നിവയ്ക്ക് പേരുകേട്ടതാണ്. ‘കലാപാരമ്പര്യങ്ങളുടെ നാട്’ എന്നറിയപ്പെടുന്ന ഇവിടം വിശ്വപ്രസിദ്ധമായ സാഹിത്യസൃഷ്ടികള്‍ക്കും ശാസ്ത്രീയ സം ഗീതത്തിനും പരമ്പരാഗത കരകൗശല വസ്തുക്കള്‍ക്കും ലോകമെമ്പാടും പ്രശസ്തമാണ്. അതിമഹത്തായ ഈ സാംസ്‌കാരിക പൈതൃകം തച്ചുതകര്‍ക്കുക കൂടിയാണ് ജനാധിപത്യത്തെ കശാപ്പുചെയ്യുന്നതിലൂടെ ബംഗാളില്‍ ബി.ജി.പി ചെയ്തുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷ കക്ഷികളുടെ ഒറ്റക്കെട്ടായ പ്രതിഷേധം ഈ ജനാധിപത്യ ധ്വം സനത്തിനെതിരെ ഉയര്‍ന്നുവരികതന്നെ ചെയ്യേണ്ടതുണ്ട്.