Culture

ട്രംപിന്റെ ഉപദേശകയായി മകള്‍ ചുമതലയേറ്റു

By chandrika

March 30, 2017

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാങ്ക ട്രംപ് വൈറ്റ് ഹൗസ് ഉപദേശകയായി ചുമതലയേറ്റു. പിതാവിന്റെ ശമ്പളം പറ്റാത്ത ഉപദേശകയായാണ് ഇവാങ്ക ജോലി ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് ജാരെദ് കുഷ്‌നറും ട്രംപിന്റെ ഉപദേഷ്ടാവാണ്.

റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ ഇദ്ദേഹവും ശമ്പളം പറ്റുന്നില്ല. പ്രസിഡന്റിന്റെ സഹായത്തിന് ഇവാങ്ക എത്തിയതില്‍ വൈറ്റ്ഹൗസ് സന്തുഷ്ടി പ്രകടിപ്പിച്ചു. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റെടുത്തതു മുതല്‍ വൈറ്റ്ഹൗസിലെ സ്ഥിരസാന്നിദ്ധ്യമാണ് 35കാരിയായ ഇവാങ്ക. വിദേശ രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചകളിലെല്ലാം ട്രംപിനോടൊപ്പം ഇവാങ്കയുമുണ്ടായിരുന്നു. പ്രസിഡന്റിന്റെ ഭരണപരമായ കാര്യങ്ങളില്‍ മകള്‍ ഇടപെടുന്നത് കടുത്ത വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. രഹസ്യ ഫയലുകള്‍ പോലും കൈകാര്യം ചെയ്യാന്‍ ഇവാങ്കക്ക് അനുവാദമുണ്ടാകും. പ്രസിഡന്റാകുന്നതിനുമുമ്പ് ട്രംപിന്റെ ബിസിനസ് സാമ്രാജ്യത്തിന്റെ ഭാഗം കൂടിയായിരുന്നു അവര്‍. വൈറ്റ്ഹൗസില്‍ ഉദ്യോഗസ്ഥ പദവിയില്‍ ഇരിക്കുമ്പോഴും തന്റെ ബിസിനസ് ബന്ധങ്ങള്‍ ഉപേക്ഷിക്കാന്‍ ഇവാങ്ക തയാറല്ല. അമേരിക്ക കുടുംബത്തിലേക്ക് വഴുതിയിരിക്കുകയാണെന്ന ആരോപണം ഇതിനകം ശക്തമായിക്കഴിഞ്ഞു.