മിഷിഗണിലെ ഫോർഡ് ട്രക്ക് പ്ലാന്റ് സന്ദർശനത്തിനിടെ പ്രതിഷേധക്കാരന് നേരെ അശ്ലീല ആംഗ്യം കാണിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബാലപീഡകരുടെ സംരക്ഷകൻ എന്ന് വിളിച്ച പ്രതിഷേധത്തിനിടെയാണ് ട്രംപ് പ്രതിഷേധക്കാരന് നേരെ നടുവിരൽ ഉയർത്തിക്കാട്ടുകയും അശ്ലീല വാക്കുകൾ പ്രയോഗിക്കുകയും ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ വിവാദമാണ് ഉയർന്നത്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.
ഡിയർബോണിലെ ഫാക്ടറിയിലെ ഉയർന്ന പാതയിലൂടെ ട്രംപ് നടന്നുനീങ്ങുന്നതിനിടെയാണ് പ്രതിഷേധം ഉയർന്നത്. പ്രതിഷേധക്കാരനെ വിരൽചൂണ്ടി കാണിക്കുകയും അശ്ലീല വാക്കുകൾ പറയുകയും നടുവിരൽ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തമാണ്. ടിഎംഇസെഡ് എന്ന സോഷ്യൽ മീഡിയ അക്കൗണ്ടാണ് ദൃശ്യങ്ങൾ എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവെച്ചത്. പിന്നാലെ വീഡിയോ വൈറലായി.
സംഭവത്തെ വൈറ്റ് ഹൗസ് ന്യായീകരിച്ചു. ട്രംപിനെതിരെ അസഭ്യവർഷം നടത്തിയ ഒരു “ഭ്രാന്തനോട്” ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണമെന്ന് വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ച്യുങ് പ്രതികരിച്ചു. വിവാദമായ എപ്‌സ്റ്റീൻ ഫയലുകളിൽ ട്രംപിന്റെ പേര് പരാമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അദ്ദേഹത്തിനെതിരെ കുറ്റങ്ങളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മിഷിഗണിലെ ആഭ്യന്തര നിർമ്മാണ മേഖലയെയും സാമ്പത്തിക രംഗത്തെയും പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തിയ സന്ദർശനത്തിനിടെയാണ് സംഭവം അരങ്ങേറിയത്. തുടർന്ന് ഡെട്രോയിറ്റിൽ നടന്ന ഇക്കണോമിക് ക്ലബ് യോഗത്തിൽ, രാജ്യം പുതിയ സാമ്പത്തിക മുന്നേറ്റത്തിലേക്ക് കടക്കുകയാണെന്ന് ട്രംപ് പ്രസംഗിച്ചു.