News

വാഷിങ്ടണ്‍ വെടിവെപ്പില്‍ പരിക്കേറ്റ നാഷണല്‍ ഗാര്‍ഡ് അംഗം മരിച്ചതായി ട്രംപ്

By webdesk17

November 28, 2025

വൈറ്റ് ഹൗസിന് സമീപം ഒരു ദിവസം മുമ്പ് വെടിയേറ്റ രണ്ട് നാഷണല്‍ ഗാര്‍ഡ് സൈനികരില്‍ ഒരാള്‍ മരിച്ചു, മറ്റേ സൈനികന്‍ ജീവനുവേണ്ടി പോരാടുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാറ ബെക്‌സ്റ്റോമെന്ന 20കാരിയാണ് കൊല്ലപ്പെട്ടത്. പരിക്കുകളോടെ ഇവര്‍ ചികിത്സയില്‍ തുടരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വെടിവെപ്പില്‍ പരിക്കേറ്റ മറ്റൊരു നാഷണല്‍ ഗാര്‍ഡ് അംഗമായ ആന്‍ഡ്രൂ വൂള്‍ഫ് ഗുരുതരപരിക്കുകളോടെ ചികിത്സയില്‍ തുടരുകയാണ്. ബുധനാഴ്ച ഫാരറ്റ് സ്‌ക്വയറിലാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പുമായി ബന്ധപ്പെട്ട് അഫ്ഗാന്‍ പൗരനായ റഹ്‌മാനുള്ള ലകന്‍വാലലിനെ അറസ്റ്റ് ചെയ്തിരുന്നു. കൊല്ലപ്പെട്ട സാറ ബെക്‌സ്റ്റോമിന്റെ കുടുംബത്തെ ഫോണില്‍ വിളിച്ച് ട്രംപ് അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.

ബെക്‌സ്റ്റോം 2023 ജൂണ്‍ 26നാണ് സര്‍വീസില്‍ പ്രവേശിച്ചത്. 836ാം മിലിറ്ററി പൊലീസ് കമ്പനിയുടെ ഭാഗമായാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. രാജ്യതലസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു അവരുടെ പ്രവര്‍ത്തനം.

അമേരിക്കന്‍ പ്രാദേശിക സമയം 2.15നാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപത്ത് വെച്ചാണ് വെടിവെപ്പ് നടന്നത്. വൈറ്റ്ഹൗസിന് സമീപത്തെ ജനസാന്ദ്രതയേറിയ ഫറാഗട്ട് മെട്രോ സ്റ്റോപ്പിന് അടുത്താണ് വെടിവെപ്പ് നടന്നത്.

വെടിവെപ്പിന് പിന്നാലെ അഫ്ഗാനിസ്താന്‍ പൗരന്മാരുടെ ഇമിഗ്രേഷന്‍ അപേക്ഷകളിലെ നടപടികള്‍ അമേരിക്ക നിര്‍ത്തിവെച്ചിരുന്നു.