മുംബൈ: ഹിന്ദി സിനിമയില്‍ തന്റെ ആദ്യകാല അനുഭവങ്ങള്‍ എളുപ്പമല്ലായിരുന്നുവെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തുറന്നുപറഞ്ഞു. കര്‍വാന്‍ (2018) എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ഹിന്ദിയില്‍ അരങ്ങേറ്റം കുറിച്ചത്. ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ച ചിത്രം ശ്രദ്ധ നേടിയെങ്കിലും, അതിനുള്ളിലെ യാഥാര്‍ത്ഥ്യങ്ങള്‍ അത്ര സുഖകരമായിരുന്നില്ലെന്നാണ് താരം പറയുന്നു. ‘ഹിന്ദി സിനിമകള്‍ ചെയ്യുമ്പോള്‍, കൂടെ വന്ന രണ്ട് പേര്‍ ഉള്‍പ്പെടെ ഞങ്ങളെ സെറ്റില്‍ ഒതുക്കിപ്പാര്‍പ്പിക്കുകയായിരുന്നു. ഞാന്‍ വലിയ താരമാണെന്നൊരു ധാരണ സൃഷ്ടിക്കേണ്ടി വന്നിരുന്നു. ഇല്ലെങ്കില്‍ ഒരു കസേര പോലും ലഭിക്കില്ലായിരുന്നു,’ ദുല്‍ഖര്‍ പറഞ്ഞു.
‘മോണിറ്ററിന് പിന്നില്‍ നിന്ന് കാണാന്‍ പോലും ഇടം ഇല്ലായിരുന്നു ആളുകള്‍ നിറഞ്ഞിരുന്നു. ചിലപ്പോള്‍ വിലകൂടിയ കാറില്‍ സംഘമൊത്തുവന്നാല്‍ മാത്രം അയാള്‍ താരം എന്ന രീതിയില്‍ കാണുന്ന ഒരു സംസ്‌കാരമുണ്ടെന്നു തോന്നി. അത് ദുഃഖകരമാണ്. എന്റെ ഊര്‍ജം ആ വഴിയിലേക്ക് പോകേണ്ടതല്ലല്ലോ,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാണ ദഗ്ഗുബതിയുമായി നടത്തിയ സംഭാഷണത്തെ ഉദ്ധരിച്ച് ദുല്‍ഖര്‍ പറഞ്ഞു. ‘ഹിന്ദി ഫിലിം ഇന്‍ഡസ്ട്രിയുടെ വലുപ്പം അത്യന്തം വലുതാണ് തിയേറ്ററുകളുടെ എണ്ണം മുതല്‍ വിപണിയും ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങളും വരെ. അതിന് മുന്നില്‍ നമ്മുടേതു പോലെ ചെറിയ സംസ്ഥാനങ്ങളുടെ വ്യവസായം ചെറുതാകാം. പക്ഷേ നമ്മള്‍ നമുക്കുതന്നെ വലിയവരാണെന്ന് കരുതാറുണ്ട്. വ്യവസായത്തിന്റെ വലിപ്പം തന്നെ സമീപനങ്ങളെ സ്വാധീനിക്കുന്നുണ്ടാവാം.’ ദുല്‍ഖര്‍ അവസാനമായി അഭിനയിച്ചത് നവംബര്‍ 14ന് റിലീസ് ചെയ്ത തമിഴ് പീരിയഡ് ഡ്രാമയായ ‘കാന്തല’ യിലാണ്. അടുത്തതായി മലയാള ചിത്രമായ ‘ഐ ആം ഗെയിം’ ലാണ് താരം എത്തുന്നത്.