india

48 മണിക്കൂറിനിടെ രണ്ട് ഓപ്പറേഷനുകള്‍; ജമ്മു കശ്മീരില്‍ 6 ഭീകരരെ വധിച്ചെന്ന് സുരക്ഷാസേന

By webdesk14

May 16, 2025

ഡല്‍ഹി: ജമ്മു കശ്മീരിലെ ത്രാലില്‍ രണ്ടാം ഓപ്പറേഷന്‍ നടന്നുവെന്ന് സൈന്യം. ത്രാല്‍ ഗ്രാമത്തിലായിരുന്നു ഭീകരരുണ്ടായിരുന്നതെന്നും കഴിഞ്ഞ മൂന്ന് ദിവസത്തിനുളളില്‍ ആറ് ഭീകരരെ വധിച്ചുവെന്നും സൈന്യം വ്യക്തമാക്കി. ശ്രീനഗറില്‍ വിളിച്ചുചേർത്ത വാര്‍ത്താസമ്മേളനത്തിലാണ് സൈന്യം ഇക്കാര്യം അറിയിച്ചത്.

പഹല്‍ഗാം ആക്രമണത്തിന് ശേഷം കശ്മീരിനകത്തുള്ള ഭീകര പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കടുത്ത നടപടിയാണ് വിവിധ സേനാ വിഭാഗങ്ങള്‍ സംയുക്തമായി നടത്തുന്നത്. മെയ് 12നാണ് ഷോപ്പിയാന്‍ മേഖലയില്‍ ഭീകര സാനിധ്യത്തെക്കുറിച്ച് രഹസ്യ വിവരം ലഭിക്കുന്നത്. പിറ്റേന്ന് പുലര്‍ച്ചെ തന്നെ സൈന്യം പ്രദേശം വളഞ്ഞ് തിരച്ചില്‍ തുടങ്ങി.സേനയ്ക്ക് നേരെ ഭീകരര്‍ വെടിവച്ചു. മലമേഖലയിലെ വനത്തില്‍ ഏറെ ദുഷ്‌കരമായ ഓപ്പറേഷനാണ് സേന വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഷഹിദ് കൂട്ടെ ഉള്‍പ്പെടെയുളള ഭീകരരെയാണ് ഓപ്പറേഷനില്‍ വധിച്ചതെന്നും സൈന്യം വ്യക്തമാക്കി. ലഷ്‌കര്‍ ഇ തൊയ്ബയുടെ ഭാഗമായുളള ടിആര്‍എഫിന്റെ പ്രധാന കമാന്‍ഡറാണ് ഷാഹിദ് കൂട്ടെ. ഷാഹിദിനെ വധിക്കാനായത് വലിയ നേട്ടമാണെന്ന് സൈന്യം പറഞ്ഞു. അതിര്‍ത്തി കടക്കാതെയാണ് ഇന്ത്യന്‍ സൈന്യം പാകിസ്താന് മറുപടി നല്‍കിയത്. പുതിയ ഇന്ത്യ എന്ന സന്ദേശം കൂടിയാണ് ഓപ്പറേഷന്‍ സിന്ദൂര്‍ നല്‍കിയത്. തദ്ദേശിയമായി നിര്‍മ്മിച്ച മിസൈലുകളാണ് ഇന്ത്യ പ്രതിരോധത്തിനായി ഉപയോഗിച്ചത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിനു മുന്നില്‍ ശത്രുക്കള്‍ നിഷ്പ്രഭരായെന്നും സൈന്യം അറിയിച്ചു.