പത്തനംതിട്ട റാന്നിയിൽ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ മുഹമ്മദ് ആഷിഫ്, സഞ്ജു മനോജ് എന്നിവരാണ് പിടിയിലായത്. സഞ്ജു മനോജ് പത്തനംതിട്ട ജില്ലയിലെ ഡിവൈഎഫ്‌ഐ സജീവ പ്രവർത്തകനാണെന്ന് പൊലീസ് അറിയിച്ചു.
ഇവരിൽ നിന്ന് രണ്ട് കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്. പൊലീസ് എത്തുന്നതറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾ സഞ്ചരിച്ച കാർ പൊലീസ് വാഹനത്തോടെ കുറുകെ തടഞ്ഞാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്.
ഇന്ന് നടക്കേണ്ട ഡിവൈഎഫ്‌ഐ സൗത്ത് ബ്ലോക്ക് സമ്മേളനത്തിൽ പങ്കെടുക്കേണ്ട നേതാവായിരുന്നു സഞ്ജു മനോജ്. രാവിലെ സമ്മേളനവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ ഭാരവാഹികൾ സഞ്ജുവിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ റാന്നി സി.ഐ ഫോണെടുത്തതോടെയാണ് അറസ്റ്റ് വിവരം പുറത്തറിയുന്നത്.
അതേസമയം, അറസ്റ്റ് വിവരം അറിഞ്ഞതിനു പിന്നാലെ സഞ്ജു മനോജിന് സംഘടനയുമായി നിലവിൽ യാതൊരു ബന്ധവും ഇല്ലെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചു. ഇയാൾ സംഘടനയുടെ സജീവ പ്രവർത്തകനായിരുന്നുവെങ്കിലും സംഭവത്തിന്റെ പശ്ചാത്തലത്തിൽ ബന്ധം വിച്ഛേദിച്ചതായും നേതൃത്വം വ്യക്തമാക്കി.