kerala

അബ്ദുള്ളക്കുട്ടിക്ക് ഭീഷണിയെന്ന പരാതി; രണ്ടു പൊലീസ് സ്റ്റേഷനുകളില്‍ കേസെടുത്തു

By chandrika

October 09, 2020

തിരുവനന്തപുരം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുള്ളക്കുട്ടിക്ക് നേരെ ആക്രമണം നടന്ന സംഭവത്തില്‍ രണ്ടു പൊലീസ് സ്റ്റേഷനുകളില്‍ കേസെടുത്തു. ഹോട്ടലില്‍ വെച്ച് ഭീഷണിപ്പെടുത്തിയതിന് പൊന്നാനിയിലും വാഹനത്തില്‍ ലോറിയിടിച്ചതിന് പൊന്നാനിയിലും കേസെടുത്തു.

മലപ്പുറം രണ്ടത്താണിയില്‍ ചായകുടിക്കാന്‍ ഹോട്ടലില്‍ കയറിയ അബ്ദുള്ളക്കുട്ടിയെ ചിലര്‍ അപമാനിക്കുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ വാഹനത്തെ പിന്തുടര്‍ന്ന് പുറകില്‍ ഇടിക്കുകയും ചെയ്തുവെന്നാണ് ബിജെപിയുടെ ആരോപണം.

അബ്ദുള്ളക്കുട്ടിക്കെതിരെ നടന്ന അതിക്രമത്തെ പാര്‍ട്ടി ശക്തമായി അപലിക്കുന്നുവെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

സംസ്ഥാന ബിജെപി നേതാക്കളില്‍ ഞെട്ടലുണ്ടാക്കുന്നതായിരുന്നു എപി അബ്ദുള്ളകുട്ടിയുടെ നിയമനം. ദേശീയ വൈസ് പ്രസിഡന്റായിട്ടാണ് കേന്ദ്ര നേതൃത്വം അദ്ദേഹത്തെ നിയമിച്ചത്. വര്‍ഷങ്ങളായി ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മുതിര്‍ന്ന നേതാക്കളെ അവഗണിച്ചു എന്ന ആക്ഷേപവും ഉയര്‍ന്നു. ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ ദേശീയതലത്തിലേക്ക് ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് എപി അബ്ദുള്ളക്കുട്ടിയെയും ടോം വടക്കനെയും ബിജെപി ദേശീയ പദവി നല്‍കിയത്.