kerala

അരങ്ങുണര്‍ന്നപ്പോള്‍ തീരാനോവായ്…..

By nazmiya nazreen

January 04, 2025

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് അനന്തപുരിയില്‍ തുടക്കംകുറിച്ചപ്പോള്‍ രണ്ട് വിദ്യാര്‍ഥികളെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. സംസ്ഥാനത്ത് നടന്ന റണ്ട് അപകടങ്ങളില്‍ പൊലിഞ്ഞത് രണ്ട് കലാകാരികളായിരുന്നു. ഡിസംബര്‍ 12ന് മണ്ണാര്‍ക്കാട് പനയമ്പാടത്തുണ്ടായ അപകടത്തില്‍ കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാല് എട്ടാംക്ലാസ് വിദ്യാര്‍ഥിനികള്‍ മരിച്ചിരുന്നു. ഇവരില്‍ ആയിഷ (13) ഒപ്പന മത്സരങ്ങളിലെ സ്ഥിരം മണവാട്ടിയായിരുന്നു.

രണ്ടാം ക്ലാസ് മുതല്‍ നവംബറില്‍ ശ്രീകൃഷ്ണപുരത്ത് നടന്ന ജില്ലാ കലോത്സവത്തില്‍ വരെയും ഏത് ഒപ്പന സംഘത്തിലും ആയിഷയായിരുന്നു മണവാട്ടി. അത്തിക്കല്‍ ഷറഫുദ്ദീന്റെയും സജ്‌നയുടെയും മകളാണ് മരിച്ച ആയിഷ.

ഡിസംബര്‍ 30ന് കാഞ്ഞങ്ങാട് പടന്നക്കാട് ഐങ്ങോത്ത് കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ച ലഹക്ക് സൈനബ (12)യും സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പന സംഘത്തിലെ അംഗമായിരുന്നു. നീലേശ്വരം രാജാസ് ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ചാണ് ലഹക്കും സംഘവും പങ്കെടുത്തത്. ജില്ല തലത്തില്‍ ഇവരുടെ ടീമിനായിരുന്നു ഒന്നാംസ്ഥാനം. കണിച്ചിറ കല്ലായി ലത്തീഫിന്റെയും സുഹറയുടെയും മകളാണ് ലഹക്ക്.