Connect with us

GULF

ഫലസ്തീന്‍ രാഷ്ട്രത്തിനായി ശക്തമായി നിലകൊള്ളുമെന്ന് യു.എ.ഇ

Published

on

അബുദാബി: ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതായി കെയ്‌റോയില്‍ നടന്ന അറബ് ലീഗ് കൗണ്‍സിലിന്റെ ഫലസ്തീന്‍ ലക്ഷ്യത്തെക്കുറിച്ചുള്ള അസാധാരണ അറബ് ഉച്ചകോടിയില്‍ യുഎഇ നയം വ്യക്തമാക്കി. ഫലസ്തീന്‍ഇസ്രായേല്‍ സംഘര്‍ഷത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലാണ് ഈ അസാധാരണ ഉച്ചകോടി ചേരുന്നതെന്ന് യുഎഇ ഊന്നിപ്പറഞ്ഞു. ഫലസ്തീന്‍ ലക്ഷ്യത്തിനും പ്രാദേശിക സ്ഥിരതയ്ക്കും ഭീഷണിയായ വെല്ലുവിളികളെ നേരിടാന്‍ ഉത്തരവാദിത്തമുള്ള സമീപനങ്ങളും ധീരമായ നിലപാടുകളും നിര്‍ണായക തീരുമാനങ്ങളും ആവശ്യമാണെന്ന് യുഎഇ വ്യക്തമാക്കി. ഏറ്റുമുട്ടലിനും നാശത്തിനും പകരം രാഷ്ട്രീയവും സമാധാനപരവുമായ പരിഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്ന വ്യത്യസ്തമായ ഒരു പാതയുടെ ആവശ്യകത ചൂണ്ടിക്കാട്ടി.

2023 ഒക്ടോബര്‍ 7 മുതല്‍ ഗസ്സയിലും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലും നടന്ന ആക്രമണങ്ങളുടെ വെളിച്ചത്തിലും, 2025 ജനുവരി 15 ന് വെടിനിര്‍ത്തല്‍ കരാറിലെത്തിയിട്ടും, കൂടുതല്‍ വഷളാകുന്നത് തടയാന്‍ പരമാവധി സംയമനവും വിവേകവും പുലര്‍ത്തണമെന്ന് യുഎഇ ആവശ്യപ്പെട്ടു. അധിനിവേശ വെസ്റ്റ് ബാങ്കില്‍ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെയും നിയമവിരുദ്ധമായ ഇസ്രായേലി നടപടികളെയും യുഎഇ അപലപിച്ചു. ഈ പ്രവൃത്തികളെയും, സൗദി അറേബ്യയുടെ പ്രദേശത്ത് ഒരു ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങള്‍ ഉള്‍പ്പെടെ, ഫലസ്തീനികളെ ലക്ഷ്യം വച്ചുള്ള എല്ലാ പ്രകോപനപരമായ പ്രസ്താവനകളെയും നടപടികളെയും അപലപിച്ചു. അന്താരാഷ്ട്ര നിയമത്തിന്റെയും യുഎന്‍ ചാര്‍ട്ടറിന്റെയും നഗ്‌നമായ ലംഘനങ്ങളായ ഇസ്രാഈലി നടപടികളെ യുഎഇ ശക്തമായി നിരാകരിച്ചു. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെ തുടര്‍ച്ചയായ ഇസ്രാഈലി ലംഘനങ്ങള്‍ തടയുന്നതില്‍ അന്താരാഷ്ട്ര സമൂഹം അതിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് ബലമായി പുറത്താക്കാനുള്ള എല്ലാ ശ്രമങ്ങളെയും യുഎഇ ശക്തമായി നിരാകരിച്ചു. അത്തരം നടപടികള്‍ അസ്വീകാര്യവും അപ്രായോഗികവും അന്താരാഷ്ട്ര നിയമത്തിന്റെ നഗ്‌നമായ ലംഘനവുമാണെന്ന് കണക്കാക്കി. ഈ ശ്രമങ്ങള്‍ ഈജിപ്തിന്റെയും ജോര്‍ദാന്റെയും സ്ഥിരതയ്ക്കും പരമാധികാരത്തിനും ഭീഷണിയാണെന്നും, അറബ്, മുസ്‌ലിം സമൂഹങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്നും, മേഖലയില്‍ കൂടുതല്‍ അസ്ഥിരതയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നല്‍കി.

ഗസ്സയെ സ്ഥിരപ്പെടുത്തുന്നതിനും പുനര്‍നിര്‍മ്മിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പരിഹാരമില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് യുഎഇ അടിവരയിട്ടു. ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കുന്നതിനും അവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിന് നയതന്ത്ര ശ്രമങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അചഞ്ചലമായ പ്രതിബദ്ധത യുഎഇ വീണ്ടും ഉറപ്പിച്ചു പറഞ്ഞു. സമാധാനം, നീതി, പലസ്തീന്‍ അവകാശങ്ങളുടെ സംരക്ഷണം എന്നിവയ്ക്ക് മുന്‍ഗണന നല്‍കുന്ന രാജ്യത്തിന്റെ ദീര്‍ഘകാല വിദേശനയ തത്വങ്ങളുമായി മുന്നോട്ട് പോവും. പ്രസംഗം അവസാനിപ്പിച്ചുകൊണ്ട്, നിലവിലെ വെല്ലുവിളികളെ തരണം ചെയ്യുന്നതിനും മേഖലയിലെ ജനങ്ങളുടെ സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കുള്ള സംയുക്ത അറബ് സമവായം ഉച്ചകോടിക്ക് ലഭിക്കുമെന്ന് യുഎഇ പ്രത്യാശപ്രകടിപ്പിച്ചു.

GULF

റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്‌ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു

Published

on

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസിൽ കീഴ്‌കോടതി വിധി ശരിവെച്ച് അപ്പീൽ കോടതിയുടെ ഉത്തരവ്. മെയ് 26 നാണ് 20 വർഷത്തെ തടവിന് വിധിച്ചുള്ള കീഴ്‌ക്കോടതി വിധിയുണ്ടായത്. വിധിക്ക് ശേഷം പ്രോസിക്യൂഷൻ അപ്പീൽ സമർപ്പിച്ചതിനെ തുടർന്നാണ് ഇന്ന് രാവിലെ 11 മണിക്ക് അപ്പീൽ കോടതിയിൽ സിറ്റിങ് ഉണ്ടായത്.

19 വർഷം പിന്നിട്ട പ്രതിക്ക് മോചനം അനുവദിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി പരിഗണിച്ചില്ല. എന്നാൽ ആവശ്യമെങ്കിൽ പ്രതിഭാഗത്തിന് മേൽക്കോടതിയെ സമീപിക്കാം എന്നും കോടതി പറഞ്ഞു.

റഹീമിന്റെ അഭിഭാഷകാരും ഇന്ത്യൻ എംബസ്സി പ്രതിനിധി സവാദ് യൂസഫും റഹീം കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂരും ഓൺലൈൻ കോടതിയിൽ ഹാജരായിരുന്നു. കീഴ്‌ക്കോടതി വിധി ശരിവെച്ച അപ്പീൽ കോടതിയുടെ വിധി ആശ്വാസകരമാണെന്ന് വിധിക്ക് ശേഷം റിയാദ് റഹീം സഹായ സമിതി അറിയിച്ചു.

Continue Reading

GULF

യമനിലെ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ 16ന്‌

ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി

Published

on

ന്യൂഡല്‍ഹി: യെമന്‍ സ്വദേശിയെ കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ജൂലൈ പതിനാറിന് നടപ്പാക്കാന്‍ ഉത്തരവ്. യെമനിലെ പബ്ലിക് പ്രോസിക്യൂട്ടറാണ് ഉത്തരവിട്ടത്. ഉത്തരവ് ജയില്‍ അധികൃതര്‍ക്ക് കൈമാറി.

അതേസമയം, കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 8.57 കോടി രൂപയാണ്. 2017 മുതല്‍ സനായിലെ ജയിലിലാണ് നിമിഷപ്രിയ. അതിനിടെ മോചനശ്രമങ്ങള്‍ പലപ്പോഴായി നടന്നെങ്കിലും ഫലപ്രാപ്തിയില്‍ എത്തിയില്ല.

തലാലിന്റെ കുടുംബത്തെ നാളെ കാണുമെന്നും വധശിക്ഷ ഒഴിവാക്കാന്‍ ഏക പോംവഴി കുടുംബത്തിന്റെ മാപ്പാണെന്നുംന്നും യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. വധശിക്ഷയ്ക്കുള്ള ഉത്തരവ് ജയിലില്‍ എത്തിയതായും സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

2017 ജൂലൈയില്‍ യെമന്‍ പൗരനായ തലാല്‍ അബ്ദു മെഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ തടവിലായ പാലക്കാട് സ്വദേശിനി നിമിഷ പ്രിയയെ യെമന്‍ കോടതി വധശിക്ഷക്ക് വിധിച്ചിരുന്നു. 2020-ല്‍ സനയിലെ വിചാരണ കോടതിയും യെമന്‍ സുപ്രീം കോടതിയുമാണ് നിമിഷക്ക് വധശിക്ഷ വിധിച്ചത്.

Continue Reading

GULF

സുംബാ വിഷയത്തില്‍ പ്രതികരിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണം: അല്‍ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍

Published

on

അല്‍ ഖോബാര്‍: കേരളത്തിലെ പോതുവിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഭാവിയെ അവതാളത്തിലാക്കാന്‍ കാരണമായേക്കാവുന്ന തരത്തിലുള്ള പുതിയ പദ്ധതികള്‍ യാതൊരു ചര്‍ച്ചയോ കൂടിയാലോചനയോ കൂടാതെ തികച്ചും ഏകാധിപത്യ രീതിയില്‍ തിടുക്കത്തില്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കത്തെ ജനാധിപത്യ രീതിയില്‍ ഭരണഘടന പൗരന് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യമുപയോഗിച്ച് പ്രതികരിച്ചതിന്റെ പേരില്‍ സ്‌കൂള്‍ അധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ടി. കെ. അഷ്‌റഫിനെ ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടി തീര്‍ത്തും അപലപനീയമാണെന്ന് അല്‍ ഖോബാര്‍ ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി പ്രസ്താവിച്ചു.

ഏതൊരു പൗരനും അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടനാനുസൃതമായി അനുവദിക്കപ്പെട്ട ഒരു ദേശത്ത് ഒരു വിധത്തിലുള്ള ചര്‍ച്ചകള്‍ക്കും വേദിയൊരുക്കാതെ, അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തിനുമേല്‍ സര്‍ക്കാര്‍ പൊടുന്നനെ അടിച്ചേല്‍പ്പിച്ച സൂംബാ ഡാന്‍സ് വിഷയത്തില്‍ പ്രതികരിച്ചതിന്നാണ് നടപടി.
ജനാധിപത്യ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന കേരളീയ പൊതുസമൂഹത്തിന്റെ ഭരഘടനാ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമായേ സര്‍ക്കാരിന്റെ ഇത്തരം സമീപനങ്ങളെ കാണാനാകൂ എന്നും യോഗം വിലയിരുത്തി.

സമൂഹത്തെ പൊതുവിലും കലാലയങ്ങളില്‍ പ്രത്യേകിച്ചും വ്യാപകമായിക്കൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിനെതിരെ ശക്തവും ക്രിയാത്മകവുമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ നേതൃസ്ഥാനത്തുള്ള ടി കെ അഷ്‌റഫിന്റെ പ്രസ്താവനയെയും ഒപ്പം സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവന്ന വിയോജിപ്പുകളെയും ദുര്‍വ്യാഖ്യാനിച്ച് സ്ത്രീ വിരുദ്ധതയായും പ്രാകൃതമായും ചിത്രീകരിക്കുവാനും ചില പദ പ്രയോഗങ്ങളുടെ ചാപ്പ കുത്തി വിയോജിക്കുന്നവരെ അരികുവല്‍ക്കരിക്കുവാനുമുള്ള ശ്രമങ്ങള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹാമാണ്. മര്‍മ്മ പ്രധാനമായ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചു മതത്തെയും സംസ്‌കാരത്തെയും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്ക് ചുരുക്കം ചില വാര്‍ത്താ ചാനലുകളിലെയും സാമൂഹ്യ മാധ്യമങ്ങളിലെയും ചര്‍ച്ചകള്‍ വഴിമാറ്റപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് ഖേദകരമാണ്.

ധാര്‍മ്മിക മാനവിക സാംസ്‌കാരിക മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന, കുടുംബത്തിനും നാടിനും പ്രയോജനകരമാവുന്ന സംസ്‌കാരസമ്പരായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കേണ്ട കലാലയങ്ങളെ ആഭാസങ്ങളിലേക്ക് വഴിതിരിച്ചു വിടാന്‍ മാത്രം പര്യാപ്തമാകുന്ന വേണ്ടത്ര പഠനങ്ങള്‍ നടത്താതെ പ്രയോഗവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന ഇത്തരം സാംസ്‌കാരിക അധിനിവേശങ്ങള്‍ക്കെതിരെ സമൂഹം ഉണരണമെന്നും, എതിര്‍ ശബ്ദങ്ങള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും അധ്യാപകനെതിരായ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കണമെന്നും ബിവി സക്കരിയ്യയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. സെന്റര്‍ സെക്രട്ടറി ഫക്രുദ്ദീന്‍ പാടൂര്‍ സ്വാഗതം പറഞ്ഞു.അന്‍വര്‍ഷാ പ്രമേയം അവതരിപ്പിച്ചു അബ്ദുല്‍ ലത്തീഫ് നന്ദി പറഞ്ഞു.

Continue Reading

Trending