kerala

താഹ ഫസലിന്റെ ജാമ്യം;സംസ്ഥാന സർക്കാറിനും എൻ.ഐ.എക്കുമുള്ള തിരിച്ചടി: ഇ.ടി

By Test User

October 28, 2021

പന്തീരാങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസലിന് ജാമ്യം അനുവദിച്ചത് സംസ്ഥാന സർക്കാറിനും എൻ.ഐ.എക്കുമുള്ള തിരിച്ചടിയാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു.

നിരപരാധികളായ രണ്ട് ചെറുപ്പക്കാരെ കള്ളക്കേസിൽ കുടുക്കി ജീവിതകാലം മുഴുവൻ ജയിലിൽ അടയ്ക്കാനുള്ള ഗൂഢാലോചനയാണ് പൊളിഞ്ഞത്. ഇത് സംസ്ഥാന സർക്കാറിനും കേന്ദ്ര അന്വേഷണ ഏജൻസിക്കും ഏറ്റ കനത്ത തിരിച്ചടിയാണ്. ഇതുപോലെ ഒരുപാട് ചെറുപ്പക്കാർ വിചാരണപോലും ഇല്ലാതെ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ തുടരുകയാണ്. അവർക്കായുള്ള ശബ്ദവും നാം ഉയർത്തികൊണ്ടേയിരിക്കണം.- അദ്ദേഹം പറഞ്ഞു. ‘പരിശുദ്ധൻമാരായ അവർ ചായ കുടിക്കാൻ പോയപ്പോഴല്ല അറസ്റ്റുണ്ടായത്’ എന്നായിരുന്നു സി.പി.എമ്മുകാരായ ഇവരെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും ഇ.ടി ഓർമിപ്പിച്ചു. അലൻ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എൻഐഎയുടെ ആവശ്യവും കോടതി തള്ളിയിട്ടുണ്ട്. 2019ലാണ് വിദ്യാർത്ഥികളായ അലൻ ഷുഹൈബിനേയും താഹ ഫസലിനേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയ കേസ് ഒരു മാസത്തിനുള്ളിൽ അന്വേഷണം എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കേസിൽ ഇരുവർക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ, പിന്നീട് താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.