Connect with us

Video Stories

യു.ഡി.എഫിന് പഴയ കരുത്ത്: മുസ്‌ലിംലീഗ്-കേരള കോണ്‍ഗ്രസ്സ് ഇഴയടുപ്പം തുണ; പി.കെ കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്രവും

Published

on

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: കേരള കോണ്‍ഗ്രസ്സ് (എം) വീണ്ടും യു.ഡി.എഫിനോട് അടുക്കുമ്പോള്‍ ഫലം കാണുന്നത് മുസ്്‌ലിംലീഗിന്റെയും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നയതന്ത്രം. ഭരണ നഷ്ടത്തിന് പിന്നാലെ മൂന്നാമത്തെ കക്ഷിയായ കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ടത് മുതലാക്കാന്‍ എല്‍.ഡി.എഫും എന്‍.ഡി.എയും വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. എന്നാല്‍ കെ.എം മാണിയുമായി പാണക്കാട് സയ്യിദ് ഹൈദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുളള മുസ്്‌ലിംലീഗ് നേതാക്കള്‍ അര നൂറ്റാണ്ടിലേറെ നീളുന്ന സ്‌നേഹ ബന്ധം മുറിയാതെ കാത്ത് ബന്ധം നിലനിര്‍ത്തുകയായിരുന്നു.

മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ്സ് പിന്തുണ തേടിയപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉപാധി രഹിത പിന്തുണ അറിയിച്ച പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി മണ്ഡലങ്ങളില്‍ പ്രത്യേക യോഗം വിളിച്ച് മിന്നുന്ന വിജയങ്ങളുടെ തിളക്കം കൂട്ടി. കോഴിക്കോട്ട് ഇ അഹമ്മദ് ചരമ ദിനാചരണ സമ്മേളനത്തില്‍ പങ്കെടുത്ത് മുസ്്‌ലിംലീഗുമായുള്ള സഹോദര ബന്ധം അദ്ദേഹം എടുത്ത് പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ ഉപ തെരഞ്ഞെടുപ്പ് എത്തിയതോടെ ആരോപണങ്ങളും അപവാദങ്ങളും പറഞ്ഞ് ദ്രോഹിച്ചവര്‍ പഞ്ചാരവാക്കുകളുമായി കൂടെ കൂടി. പക്ഷെ, യു.ഡി.എഫിനെ കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച കെ.എം മാണിക്കും കേരള കോണ്‍ഗ്രസ്സിനും എല്‍.ഡി.എഫിന്റെ അവസരവാദം ഉള്‍ക്കൊളളാനാകുമായിരുന്നില്ല.

കെ.എം മാണി ചെങ്ങന്നൂരില്‍ മനസാക്ഷി വോട്ടിനോ എല്‍.ഡി.എഫിനെ പിന്തുണക്കുന്നതിനോ തീരുമാനിച്ചാല്‍ ജനദ്രോഹ സര്‍ക്കാറുകള്‍ക്കെതിരായ ജനവിധി പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രതിഫലിക്കാതെ പോകുമോയെന്ന് ജനാധിപത്യ കേരളത്തിന് ആശങ്കയുണ്ടായിരുന്നു. കെ.എം മാണിയുമായി യു.ഡി.എഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസ്സന്‍ എന്നിവരുമായി ചര്‍ച്ചക്ക് വേദിയൊരുക്കിയാല്‍ മഞ്ഞുരുകുമെന്നും വഴിത്തിരിവാകുമെന്നു കണക്കുകൂട്ടി പി.കെ കുഞ്ഞാലിക്കുട്ടി ഇരു ഭാഗത്തും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ഉന്നതാധികാര ഉപസമിതി യോഗം ചേരുന്നതിന്റെ തലേന്ന് തന്നെ കെ.എം മാണിയുടെ വസതിയില്‍ യു.ഡി.എഫ് ഉന്നത നേതാക്കള്‍ എത്തിയതോടെ കേരള കോണ്‍ഗ്രസ്സ് മനസ്സ് അനുകൂലമാകാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞു.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി കുഞ്ഞാലിക്കുട്ടിയുടെ ഫോണില്‍ കെ.എം മാണി സുദീര്‍ഘമായി സംസാരിക്കുമ്പോള്‍ ആദരവും സ്‌നേഹവും കലര്‍ന്ന ബന്ധം കൂടുതല്‍ ദൃഢമായി. യു.ഡി.എഫ് നേതാക്കളുമായി ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ കുശലാന്വേഷണങ്ങളും മേമ്പൊടിയായി രാഷ്ട്രീയവുമായി മനസ്സിലെ മുറിവുണക്കുന്നതായി. കെ.എം മാണിക്കും കേരള കോണ്‍ഗ്രസ്സിനുമായി യു.ഡി.എഫിനായി വാതില്‍ തുറന്നുവെച്ച് കാത്തിരിക്കുകയാണെന്നും മടങ്ങിവരണമെന്ന് യോഗം ചേര്‍ന്ന് തീരുമാനിച്ച് പരസ്യമായി വെളിപ്പെടുത്തിയതാണെന്നും നേതാക്കള്‍ തുറന്നു പറഞ്ഞു. തെറ്റിദ്ധാരണകള്‍ പറഞ്ഞു തീര്‍ക്കാം. ചെങ്ങന്നൂരില്‍ ജനദ്രോഹ സര്‍ക്കാറിന് പ്രഹരം നല്‍കണം.

ഉന്നതാധികാര ഉപസമിതി ചര്‍ച്ച ചെയ്യാമെന്നായിരുന്നു കെ.എം മാണിയുടെ മറുപടി. ഇന്നലെ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തപ്പോള്‍ എല്ലാം മറന്ന് ചെര്‍മാന്റെ വീട്ടിലെത്തി പിന്തുണ തേടിയത് മുഖവിലക്കെടുക്കണമെന്നും ജനവികാരം ഉള്‍കൊള്ളണമെന്നും ഏകസ്വരം. ചെങ്ങന്നൂരില്‍ യു.ഡി.എഫിനെ പിന്തുണക്കാനും ഇതറിയിക്കാന്‍ പ്രത്യേക കണ്‍വന്‍ഷന്‍ മണ്ഡലത്തില്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിക്കുമ്പോള്‍ ഇല്ലാത്ത ബാര്‍കോഴയുടെ പേരില്‍ നിയമസഭയില്‍ പുറത്തും അപവാദത്തിന്റെ കെട്ടഴിച്ച എല്‍.ഡി.എഫിന്റെ അവസരവാദത്തിന്റെ മുഖത്തേറ്റ പ്രഹരമായി അത്.

യു.ഡി.എഫിലേക്ക് മടങ്ങിവരാനുള്ള ആദ്യ കടമ്പകള്‍ തരണം ചെയ്തതോടെ തുടര്‍ ചര്‍ച്ചകള്‍ക്കും യോജിപ്പിന്റെ കാല്‍വെപ്പുകള്‍ക്കും നാന്ദികുറിച്ചു. സി.പി.ഐയുടെയും സി.പി.എമ്മിലെ വി.എസ് അച്യുതാനന്ദന്‍ അടക്കമുള്ള നേതാക്കളുടെയും ആട്ടും തുപ്പുമേറ്റ് മുന്നണിപ്രവേശനത്തിന് കാത്തികെട്ടികിടക്കേണ്ട ഗതികേടിലല്ല കേരള കോണ്‍ഗ്രസ്സ്. സന്തോഷത്തിലും സന്താപത്തിലും സഹോദ പ്രസ്ഥാനമായി കൂടെനിന്ന മുസ്്‌ലിംലീഗിന്റെയും വിട്ടുവീഴ്ചയുടെ പുതിയ വാതില്‍ തുറന്ന കോണ്‍ഗ്രസ്സിന്റെയും നിലപാട് കേരള കോണ്‍ഗ്രസ്സിന് സംശയമില്ലാത്ത തീരുമാനത്തിന് മതിയായതാണ്. ഉചിതമായ സമയത്ത് ഉചിതമായ കരുനീക്കങ്ങളിലൂടെ മുന്നണിയുടെ കരുത്ത് വീണ്ടെടുക്കാന്‍ മുന്നണി പോരാളിയായി നിന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍, പഴയരൂപത്തിലായിരിക്കുന്നു; ഇനി യു.ഡി.എഫിന്റെ സമയം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending