Video Stories
യു.ഡി.എഫിന് പഴയ കരുത്ത്: മുസ്ലിംലീഗ്-കേരള കോണ്‍ഗ്രസ്സ് ഇഴയടുപ്പം തുണ; പി.കെ കുഞ്ഞാലിക്കുട്ടിയുടെ നയതന്ത്രവും
ലുഖ്മാന് മമ്പാട്
കോഴിക്കോട്: കേരള കോണ്‍ഗ്രസ്സ് (എം) വീണ്ടും യു.ഡി.എഫിനോട് അടുക്കുമ്പോള്‍ ഫലം കാണുന്നത് മുസ്്ലിംലീഗിന്റെയും ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെയും നയതന്ത്രം. ഭരണ നഷ്ടത്തിന് പിന്നാലെ മൂന്നാമത്തെ കക്ഷിയായ കേരള കോണ്‍ഗ്രസ്സ് മുന്നണി വിട്ടത് മുതലാക്കാന്‍ എല്‍.ഡി.എഫും എന്‍.ഡി.എയും വലവിരിച്ച് കാത്തിരിക്കുകയായിരുന്നു. എന്നാല്‍ കെ.എം മാണിയുമായി പാണക്കാട് സയ്യിദ് ഹൈദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുളള മുസ്്ലിംലീഗ് നേതാക്കള്‍ അര നൂറ്റാണ്ടിലേറെ നീളുന്ന സ്നേഹ ബന്ധം മുറിയാതെ കാത്ത് ബന്ധം നിലനിര്‍ത്തുകയായിരുന്നു.
മലപ്പുറം, വേങ്ങര ഉപതെരഞ്ഞെടുപ്പുകളില്‍ കേരള കോണ്‍ഗ്രസ്സ് പിന്തുണ തേടിയപ്പോള്‍ രണ്ടാമതൊന്ന് ആലോചിക്കാതെ മുസ്്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഉപാധി രഹിത പിന്തുണ അറിയിച്ച പാര്‍ട്ടി ചെയര്മാന് കെ.എം മാണി മണ്ഡലങ്ങളില്‍ പ്രത്യേക യോഗം വിളിച്ച് മിന്നുന്ന വിജയങ്ങളുടെ തിളക്കം കൂട്ടി. കോഴിക്കോട്ട് ഇ അഹമ്മദ് ചരമ ദിനാചരണ സമ്മേളനത്തില്‍ പങ്കെടുത്ത് മുസ്്ലിംലീഗുമായുള്ള സഹോദര ബന്ധം അദ്ദേഹം എടുത്ത് പറഞ്ഞിരുന്നു. ചെങ്ങന്നൂരില്‍ ഉപ തെരഞ്ഞെടുപ്പ് എത്തിയതോടെ ആരോപണങ്ങളും അപവാദങ്ങളും പറഞ്ഞ് ദ്രോഹിച്ചവര്‍ പഞ്ചാരവാക്കുകളുമായി കൂടെ കൂടി. പക്ഷെ, യു.ഡി.എഫിനെ കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ച കെ.എം മാണിക്കും കേരള കോണ്‍ഗ്രസ്സിനും എല്‍.ഡി.എഫിന്റെ അവസരവാദം ഉള്‍ക്കൊളളാനാകുമായിരുന്നില്ല.
കെ.എം മാണി ചെങ്ങന്നൂരില്‍ മനസാക്ഷി വോട്ടിനോ എല്‍.ഡി.എഫിനെ പിന്തുണക്കുന്നതിനോ തീരുമാനിച്ചാല്‍ ജനദ്രോഹ സര്‍ക്കാറുകള്‍ക്കെതിരായ ജനവിധി പൂര്‍ണ്ണാര്‍ത്ഥത്തില്‍ പ്രതിഫലിക്കാതെ പോകുമോയെന്ന് ജനാധിപത്യ കേരളത്തിന് ആശങ്കയുണ്ടായിരുന്നു. കെ.എം മാണിയുമായി യു.ഡി.എഫ് നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എം.എം ഹസ്സന് എന്നിവരുമായി ചര്‍ച്ചക്ക് വേദിയൊരുക്കിയാല്‍ മഞ്ഞുരുകുമെന്നും വഴിത്തിരിവാകുമെന്നു കണക്കുകൂട്ടി പി.കെ കുഞ്ഞാലിക്കുട്ടി ഇരു ഭാഗത്തും ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. ഉന്നതാധികാര ഉപസമിതി യോഗം ചേരുന്നതിന്റെ തലേന്ന് തന്നെ കെ.എം മാണിയുടെ വസതിയില്‍ യു.ഡി.എഫ് ഉന്നത നേതാക്കള്‍ എത്തിയതോടെ കേരള കോണ്‍ഗ്രസ്സ് മനസ്സ് അനുകൂലമാകാനുള്ള സാഹചര്യം ഉരുത്തിരിഞ്ഞു.
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി കുഞ്ഞാലിക്കുട്ടിയുടെ ഫോണില്‍ കെ.എം മാണി സുദീര്‍ഘമായി സംസാരിക്കുമ്പോള്‍ ആദരവും സ്നേഹവും കലര്‍ന്ന ബന്ധം കൂടുതല്‍ ദൃഢമായി. യു.ഡി.എഫ് നേതാക്കളുമായി ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ കുശലാന്വേഷണങ്ങളും മേമ്പൊടിയായി രാഷ്ട്രീയവുമായി മനസ്സിലെ മുറിവുണക്കുന്നതായി. കെ.എം മാണിക്കും കേരള കോണ്‍ഗ്രസ്സിനുമായി യു.ഡി.എഫിനായി വാതില്‍ തുറന്നുവെച്ച് കാത്തിരിക്കുകയാണെന്നും മടങ്ങിവരണമെന്ന് യോഗം ചേര്‍ന്ന് തീരുമാനിച്ച് പരസ്യമായി വെളിപ്പെടുത്തിയതാണെന്നും നേതാക്കള്‍ തുറന്നു പറഞ്ഞു. തെറ്റിദ്ധാരണകള്‍ പറഞ്ഞു തീര്‍ക്കാം. ചെങ്ങന്നൂരില്‍ ജനദ്രോഹ സര്‍ക്കാറിന് പ്രഹരം നല്‍കണം.
ഉന്നതാധികാര ഉപസമിതി ചര്‍ച്ച ചെയ്യാമെന്നായിരുന്നു കെ.എം മാണിയുടെ മറുപടി. ഇന്നലെ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്തപ്പോള്‍ എല്ലാം മറന്ന് ചെര്‍മാന്റെ വീട്ടിലെത്തി പിന്തുണ തേടിയത് മുഖവിലക്കെടുക്കണമെന്നും ജനവികാരം ഉള്‍കൊള്ളണമെന്നും ഏകസ്വരം. ചെങ്ങന്നൂരില്‍ യു.ഡി.എഫിനെ പിന്തുണക്കാനും ഇതറിയിക്കാന്‍ പ്രത്യേക കണ്വന്ഷന് മണ്ഡലത്തില്‍ വിളിച്ചു ചേര്‍ക്കാനും തീരുമാനിക്കുമ്പോള്‍ ഇല്ലാത്ത ബാര്‍കോഴയുടെ പേരില്‍ നിയമസഭയില്‍ പുറത്തും അപവാദത്തിന്റെ കെട്ടഴിച്ച എല്‍.ഡി.എഫിന്റെ അവസരവാദത്തിന്റെ മുഖത്തേറ്റ പ്രഹരമായി അത്.
യു.ഡി.എഫിലേക്ക് മടങ്ങിവരാനുള്ള ആദ്യ കടമ്പകള്‍ തരണം ചെയ്തതോടെ തുടര്‍ ചര്‍ച്ചകള്‍ക്കും യോജിപ്പിന്റെ കാല്‍വെപ്പുകള്‍ക്കും നാന്ദികുറിച്ചു. സി.പി.ഐയുടെയും സി.പി.എമ്മിലെ വി.എസ് അച്യുതാനന്ദന് അടക്കമുള്ള നേതാക്കളുടെയും ആട്ടും തുപ്പുമേറ്റ് മുന്നണിപ്രവേശനത്തിന് കാത്തികെട്ടികിടക്കേണ്ട ഗതികേടിലല്ല കേരള കോണ്‍ഗ്രസ്സ്. സന്തോഷത്തിലും സന്താപത്തിലും സഹോദ പ്രസ്ഥാനമായി കൂടെനിന്ന മുസ്്ലിംലീഗിന്റെയും വിട്ടുവീഴ്ചയുടെ പുതിയ വാതില്‍ തുറന്ന കോണ്‍ഗ്രസ്സിന്റെയും നിലപാട് കേരള കോണ്‍ഗ്രസ്സിന് സംശയമില്ലാത്ത തീരുമാനത്തിന് മതിയായതാണ്. ഉചിതമായ സമയത്ത് ഉചിതമായ കരുനീക്കങ്ങളിലൂടെ മുന്നണിയുടെ കരുത്ത് വീണ്ടെടുക്കാന്‍ മുന്നണി പോരാളിയായി നിന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍, പഴയരൂപത്തിലായിരിക്കുന്നു; ഇനി യു.ഡി.എഫിന്റെ സമയം.
Video Stories
യുപിയില്‍ ബിഎല്‍ഒ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരണം; ജോലി സമ്മര്‍ദമെന്ന് കുടുംബാരോപണം
ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ (ബിഎല്‍ഒ) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ ജോലി സമ്മര്‍ദമാണ് കാരണം എന്നു കുടുംബം ആരോപിച്ചു. 47കാരനായ സര്‍വേശ് കുമാര്‍ ഗംഗ്വാര്‍ ആണ് മരിച്ചത്. ബറേലിയിലെ കര്‍മചാരി നഗര്‍ സിെഎയുടെ കീഴില്‍ ജോലി ചെയ്തിരുന്ന സര്‍വേശ് ബുധനാഴ്ച സ്കൂളില്‍ ഡ്യൂട്ടിക്കിടെ പെട്ടെന്ന് നിലത്ത് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ പറയുന്നു, കുറേക്കാലമായി സര്‍വേശിന് ബിഎല്‍ഒ ചുമതലകള്‍ മൂലം അതീവ ജോലി സമ്മര്‍ദം അനുഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോലും സമ്മര്‍ദത്തെ കുറിച്ച് പറഞ്ഞതിനുശേഷമാണ് സര്‍വേശിനെ കണ്ടതെന്ന് സഹോദരന് യോഗേഷ് ഗംഗ്വാര്‍ അറിയിച്ചു. എന്നാല്‍ ജോലി സമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിട്ടും അത് ജില്ലാ ഭരണകൂടം നിഷേധിച്ചു. ബിഎല്‍ഒമാര്‍ക്കു മേല്‍ അതിക്രമമായ സമ്മര്‍ദമൊന്നുമില്ലെന്നും സര്‍വേശ് കേസില്‍ ജോലിസമ്മര്‍ദം കണ്ടെത്താനായിട്ടില്ലെന്നുമാണ് എസ്ഡിഎം പ്രമോദ് കുമാര്‍ പറഞ്ഞത്. മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കാനായി അന്വേഷണം തുടരുകയാണ്.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
-
india20 hours ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment1 day agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
News3 days agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
india22 hours ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india23 hours agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala3 days agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala2 days agoലേബര്‍ കോഡും പിഎം ശ്രീ പോലെ എല്‍ഡിഎഫിലറിയിക്കാതെ ഒളിച്ചുകടത്തി; വി.ഡി സതീശന്
-
kerala2 days agoപാലക്കാട് തെരുവുനായ ആക്രമണത്തില്‍ നാലുവയസ്സുകാരന് ഗുരുതര പരിക്ക്

