kerala

യു.ഡി.എഫ്. വലിയ വിജയം നേടും: സാദിഖലി തങ്ങള്‍

By webdesk18

November 20, 2025

മലപ്പുറം: വനിതളും യുവാക്കളും പരിചയ സമ്പന്നരുമെല്ലാം കൂടി ചേര്‍ന്ന മികച്ച സ്ഥാനാര്‍ത്ഥികളെയാണ് മുസ്ലിംലീഗ് മത്സര രംഗത്തേക്കിറക്കിയിരിക്കുന്നതെന്നും സംസ്ഥാനത്ത് ഐക്യജനാധിപത്യ മുന്നണിക്ക് വലിയ വിജയമുണ്ടാകുമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സെമി ഫൈനല്‍ എന്ന നിലക്ക് വളരെ ഗൗരവത്തോടെയാണ് മുസ്‌ലിം ലീഗ് പാര്‍ട്ടിയും ഐക്യജനാധിപത്യ മുന്നണിയും തിരഞ്ഞെടുപ്പിനെ കാണുന്നത്.

മികച്ചവരെ ഉള്‍പ്പെടുത്തി സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെല്ലാം നേരത്തെ തന്നെ പൂര്‍ത്തിയാക്കാന്‍ മുസ്ലിംലീഗിനായിട്ടുണ്ട്. നേരത്തെ തന്നെ ഒരുക്കങ്ങളെല്ലാം തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഇത്തവണ യുഡിഎഫിന് നേടാനാകും. മുന്നണി ഒറ്റക്കെട്ടായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മുന്നണിക്കകത്ത് കാര്യമായ പ്രശ്‌നങ്ങളില്ല. പ്രവര്‍ത്തകരെല്ലാം വലിയ ആവേശത്തിലാണ്. ഇതിന്റെ ഗുണം ഫലത്തില്‍ കാണുമെന്നും തങ്ങള്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ ലിഡര്‍ പരിപാടി ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു തങ്ങള്‍.

ഒരു മുഴം മുന്നേ മികച്ച സ്ഥാനാര്‍ത്ഥികള്‍

തിരഞ്ഞെടുപ്പില്‍ വളരെ മുന്നെ തന്നെ മുസ്ലിംലീഗ് പാര്‍ട്ടിയുടെ നേതൃത്വത്തിലും യു.ഡി.എ യു.ഡി.എഫ് ആയും മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഗുണം തന്നെയാണ് സ്ഥാനാര്‍ത്ഥികളെ വേഗത്തില്‍ കണ്ടത്താനായത്. മികവ് തന്നെയായിരുന്നു യോഗ്യത. വനിതകളും യുവാക്കളും പരിചയ സമ്പന്നരുമെല്ലാമുണ്ട്. അടിസ്ഥാന വര്‍ഗത്തിന്റെ വികസനമാണ് പ്രധാനം. ഇതിനായി മികച്ച സാരഥികള്‍ ജയിച്ചുവരണം. വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്ലാവരിലുമെത്തണം. അതാണ് യു.ഡി.എഫ് ലക്ഷ്യം. യു.ഡി.എഫ് ഭരണത്തിലുണ്ടായിരുന്ന് തദ്ദേശ സ്ഥാ പനങ്ങളിലെല്ലാം ജനകീയ ഭരണമാണ് കാഴ്ച്ചവെച്ചത്. മുസ്ലിംലീഗ് ഭരണ സമിതിയേയും ഓരോ മെമ്പര്‍മാരേയും മോണിറ്ററിങ് ചെയ്യാനുള്ള സംവിധാനം പാര്‍ട്ടിയിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവരില്‍ നിന്നെല്ലാം മികച്ച പ്രകടനമാണ് ഉണ്ടായത്. അവരുടെ ഭരണ നേട്ടം തുടര്‍ന്ന് വരുന്നവര്‍ക്ക് വോട്ടാകും.നേരത്തെ ജനപ്രതിനിധികളായവരില്‍ നിന്നും മകിച്ച പ്രകടനം നടത്തി യവരും പുതുമുഖങ്ങളും വനിതകള്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, പ്ര വാസികളായവരെല്ലാം അടങ്ങുന്നതാ ണ് ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പ ട്ടിക ഇതുകൊണ്ടു തന്നെ വലിയ ആ ത്മവിശ്വാസത്തോടെയാണ് യു. ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുള്ളത്.

സര്‍ക്കാറിന്റെ ജനവിരുദ്ധാനയങ്ങള്‍ വോട്ടാകും

ഇടതുപക്ഷ സര്‍ക്കാറിന്റെ ജനവിരുദ്ധ സമീപനങ്ങള്‍ സിപിഎമ്മിന്റെ നയവ്യതിയാനങ്ങള്‍ എല്ലാം ചര്‍ച്ചയാകുന്ന തിരഞ്ഞെടുപ്പാണിത്. അതു കൊണ്ടു തന്നെ ജനം ഒന്നടങ്കം യു .ഡി.എഫ് ജയിക്കാന്‍ ആഗ്രഹിക്കുന്നു. വിലക്കയറ്റവും നികുതി വര്‍ധനവുകളും വികസന മുരടിപ്പും ആരോഗ്യ രംഗത്തെ തകര്‍ച്ചയും തൊഴിലില്ലായ്മയുമടക്കം എല്ലാ രംഗത്തുംപരാജയപ്പെട്ട സര്‍ക്കാര്‍ ഒരുഭാഗത്തു നില്‍ക്കുമ്പോള്‍ പിഎം ശ്രീയടക്കം കേന്ദ്ര സര്‍ക്കാറിന്റെ സംഘ്പരിവാര്‍ അജണ്ടകള്‍ക്ക് നിന്നുകൊടുക്കുന്ന സിപിഎം നയവ്യതിയാനവും വോട്ടര്‍ മാരെ സ്വാധീനിക്കും.

സ്ത്രീ ശാക്തീകരണത്തിന്റെ വേദി

ഏറ്റവും കൂടുതല്‍ വനിതാ ജനപ്രതിനിധികളെ കാണാനാവുക തദ്ദേശ സ്ഥാപനങ്ങളിലാണ്. അറുപത് ശതമാനത്തിനേക്കാള്‍ വനിതകള്‍ മത്സര രംഗത്തുണ്ട്. ഇതില്‍ നല്ലൊരു വിഭാഗം വനിതകളും ജനപ്രതിനിധിയായി മാറും. ഭരണം കൈയാളുന്നവരായി വനിതകള്‍ മാറും. കുടുംബിനികള്‍ വികസന പ്രക്രിയയില്‍ ഭാഗമാകും.അത് സ്ത്രീസമൂഹത്തിനും പൊതുവിലും വലിയ അംഗീകാരവും മാറ്റവുമായിട്ടാണ് കാണാനാവുക. മുസ്‌ലിംലീഗ് വനിതകള്‍ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. മികവുള്ളവരെ ഉയര്‍ത്തികൊണ്ടുവരും. സാമൂഹ്യ പുരോഗതിയില്‍ രാഷ്ട്ര നിര്‍മ്മാണത്തിലുമെല്ലാം സാധാരണക്കാരനും പങ്കുചേരുന്നു.

തെക്കന്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കും

തെക്കന്‍ മേഖലയില്‍ മുസ്ലിംലീഗിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നുകൊ ണ്ടിരിക്കുകയാണ്. മുസ്ലിംലീഗും കോണ്‍ഗ്രസും മറ്റുഘടകകക്ഷികളുമെല്ലാം സംസാരിച്ച് ഇത്തരം വിഷയങ്ങള്‍ വേഗത്തില്‍ തീര്‍ക്കും. മുസ്ലിം ലീഗിന് അര്‍ഹതപ്പെട്ട സീറ്റുകള്‍ ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുകയാണ്. തിരുവനന്തപുരത്തും അതത് ജില്ലകളിലും യു.ഡി.എഫ് മുസ്ലിംലീഗ് നേതൃത്വം കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്. തീര്‍ച്ചയായും എല്ലാം പരിഹരിക്കപ്പെടും. തുടക്കത്തില്‍ പലപ്രശ്നങ്ങളും ഉണ്ടാകാറുണ്ടെങ്കിലും അന്തിമമായി എല്ലാം പരിഹരിക്കപ്പെടും എന്നതാണ് പതിവ്.

മൂന്നു ടേം വ്യവസ്ഥയില്‍ ഇളവ് നുണം ചെയ്യും

അത്യാവശ്യമുള്ള ഇടങ്ങളില്‍ നേതൃത്വത്തിന്റെ കൃത്യമായ അറിവോടെ മാത്രമാണ് മൂന്നു ടേം നിബന്ധനയില്‍ ഇളവ് വരുത്തിയിട്ടൊള്ളൂ. വളരെ നേരത്തെ തിരഞ്ഞെടുപ്പ് രംഗത്ത് വന്ന് മൂന്നു തവണ പൂര്‍ത്തിയാക്കി മാറി നില്‍ക്കുന്ന ഒരുപാട് ചെറുപ്പക്കാര്‍ ഉണ്ട് പാര്‍ട്ടിയില്‍. വലിയ ജനകീയര്‍. മൂന്നു തവണ മത്സരിച്ച് ഒരു തവണ മാറി നിന്നവര്‍ക്കാണ് ഇതില്‍ ഇളവ് വരുത്തി വീണ്ടും അവസരം നല്‍കുന്നത്. അതത് പ്രാദേശിക പഞ്ചായത്ത് ഘടകങ്ങളുടെ നിര്‍ദേശപ്രകാരം മാത്രമാണ് ഇതില്‍ ഇളവ് നല്‍കിയത്. യുവാക്കളോടൊപ്പം പരിചയ സമ്പന്നരെ കൂടി ഉള്‍പ്പെടുത്താനായി. ഒരു തവണ മാത്രമാണ് ഈ ഇളവ് ഒരാള്‍ക്ക് അനുവദിക്കുക. എങ്കിലും പട്ടികയില്‍ മഹാഭൂരിപക്ഷവും യുവാക്കളും പുതുമുഖങ്ങളുമാണ് സ്ഥാനം പി ടിച്ചിരിക്കുന്നത്.

ധൃതിപിടിച്ചുള്ള എസ്.ഐ.ആര്‍ നിര്‍ത്തണം

എസ്.ഐ.ആര്‍ പ്രായോഗികമല്ല. കാലങ്ങളായി വോട്ടു ചെയ്യുന്നവരുടെ വോട്ടു പോലും ഇല്ലാതാക്കും. ബീഹാറിലടക്കം അതാണ് അനുഭവം.അ വിശ്വസനീയമായ ഫലമാണ് ബീഹാറിലുണ്ടായത്. ഇതിനെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കേണ്ടതാണ്. സത്യം പുറത്തുവരേണ്ടതാണ്. എസ്.ഐ.ആര്‍ തിരഞ്ഞെടുപ്പിനിടയില്‍ ധൃതിപിടിച്ച് നടത്തേണ്ടതല്ല. ഇതിനെതിരെയാണ് മുസ്ലിം ലീഗ് കോടതിയില്‍ പോയിരിക്കുന്നത്‌നിര്‍ത്തിവെക്കണമെന്നാണ് ആവശ്യം പൗരന്മാരുടെ ആശങ്കയും അവകാശങ്ങളും കേന്ദ്രസര്‍ക്കാര്‍ ഗൗനിക്കുന്നില്ല. ജനാധിപത്യത്തെ ദുര്‍ബ ലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഓരോ ദിവസവും കേന്ദ്രം ഭരിക്കുന്ന വരുടെ ഭാഗത്തുനിന്നും ഉണ്ടാകു ന്നത്. ബീഹാറില്‍ സംഭവിച്ചത് കേരളത്തില്‍ സംഭവിക്കാന്‍ പാടില്ല. എസ്.ഐ.ആര്‍ ഫലപ്രദമല്ല

കേരളത്തില്‍ ഭരണമാറ്റം ജനം ആഗ്രഹിക്കുന്നു

2026-ലെ തിരഞ്ഞെടുപ്പില്‍ കേരളത്തിലൊരു ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അത്രയും പൊറുതിമുട്ടിയിരിക്കുകയാണ് ഈ ഭരണത്തില്‍ ജനം. നല്ലൊരു ഭരണം കേരളത്തില്‍ വരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ഇതിനായി യു .ഡി.എഫ് ഒറ്റക്കെട്ടായി രംഗത്തുണ്ട്. ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇത് വലിയ ആത്മവിശ്വാസമാണ് യുഡി എഫിന് നല്‍കുന്നത്. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചാല്‍ വലിയ വിജയം ഉണ്ടാ കുമെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസ് ആ ഉത്തരവാദിത്തം നിര്‍വഹിക്കും.

വോട്ട് ഭാവിയെ മുന്നില്‍ കണ്ടുള്ളതാവണം; ആനുകുല്യങ്ങളില്‍ മയങ്ങരുത്

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്ര ഖ്യാപിക്കപ്പെട്ട സ്ത്രീ സുരക്ഷ പെന്‍ഷന്‍ പദ്ധതിയുടെ ഉദ്ദേശ ശുദ്ധി പരിശോധിക്കണം. മറ്റു സംസ്ഥാ നങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങളും മറ്റും നല്‍കാറുണ്ട് ജയലളിത മുമ്പ് സാരി നല്‍കി. ബീഹാറില്‍ പതിനായിരം രൂപയാണ് നല്‍കിയത്. ജനാധിപത്യത്തിന്റെ മൂല്യം ഇല്ലാതാക്കുന്നതാണ് ഇതെല്ലാം എന്നതാണ് വസ്തുത. ജനങ്ങളുടെ അഭിപ്രായങ്ങള്‍ ഭാവിയെ മുന്നില്‍ കണ്ടാവണം. അവിടെയാണ് ജനാധിപത്യം വിജയിക്കുന്നത്. ഇന്ന് കിട്ടുന്ന ആനുകൂല്യത്തില്‍ തൃപ്തിപ്പെടുക എന്നതല്ല. വോട്ടവകാശം ഭാവിയെ കൂടി കണ്ടുള്ളതാവണം. ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. ആനുകൂല്യങ്ങളുടെ പെരുമഴയില്‍ എല്ലാവരുടെയും അഭിപ്രായങ്ങളും നയനിലപാടുകളും ഇല്ലാതാകുന്നത് രാജ്യത്തിന് നല്ലതല്ല. ജനാധിപത്യ ത്തിനും. വോട്ട് ഭാവിയെ മുന്നില്‍ കണ്ടുള്ളതാവണം. ആനുകൂല്യങ്ങളില്‍ മയങ്ങിപോകരുത്. എന്നാല്‍ കേരളത്തിലെ പ്രബുദ്ധരായ ജനം ഇതില്‍ വീണ് പോവും എന്ന് കരുതുന്നില്ല.

ശബരിമലയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കണം

പതിനായിരങ്ങള്‍ തിങ്ങി നിറയുന്ന ശബരിമലയില്‍ സുരക്ഷ ശക്തമാക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. കേരളത്തില്‍ നിന്ന് മത്രമല്ല, ഇന്ത്യയുടെ പല ഭാഗത്തു നിന്നും ആയിരങ്ങളാണ് ദിവസവും അവിടെ എത്തുന്നത്. ഇവരുടെ സുരക്ഷ വളരെ പ്രധാനമാണ്. അവര്‍ക്ക് നല്ല രീതിയില്‍ പ്രാര്‍ത്ഥിച്ച് ആചാര അനുഷ്ടാനങ്ങളെല്ലാം ചെയ്തു മടങ്ങാനുള്ള സാഹചര്യം ഉണ്ടാവണം.