Sports

‘ആവശ്യമില്ലാത്ത പരീക്ഷണങ്ങള്‍ ടീമിനെ ബാധിക്കും,അതിലെ ഏറ്റവും വലിയ ഇര സഞ്ജു സാംസണ്‍’ – വിമര്‍ശനവുമായി രഹാനെ

By Akhila

January 28, 2026

ടി20 ലോകകപ്പിന് ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ ഇന്ത്യന്‍ ടീമില്‍ തുടരുന്ന അമിത പരീക്ഷണങ്ങള്‍ക്കെതിരെ വെറ്ററന്‍ താരം അജിന്‍ക്യ രഹാനെ വിമര്‍ശനവുമായി രംഗത്തെത്തി. ഓരോ മത്സരത്തിലും പ്ലേയിംഗ് ഇലവനില്‍ മാറ്റങ്ങള്‍ വരുത്തുന്നത് ടീമിന്റെ സ്ഥിരതയെയും ആത്മവിശ്വാസത്തെയും ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യ മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. തിലക് വര്‍മ്മയ്ക്ക് പകരം ഇഷാന്‍ കിഷന്‍ പരിക്കിനെ തുടര്‍ന്നാണ് ടീമിലെത്തിയത്.അതേസമയം ജസ്പ്രിത് ബുമ്ര, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ് തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്ക് വിശ്രമം നല്‍കിയത് വ്യാപക ചര്‍ച്ചയായി.

നാലാം മത്സരത്തിലും പരീക്ഷണങ്ങള്‍ തുടരുമെന്ന സൂചനകളാണ്. അക്‌സര്‍ പട്ടേല്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ തിരിച്ചെത്താന്‍ സാധ്യതയുണ്ട്. അഞ്ചു മത്സരങ്ങളുള്ള ഒരു പരമ്പര അവസാനിക്കുമ്പോഴേക്കും ലോകകപ്പ് ഇലവന്‍ തയ്യാറായിരിക്കണമെന്ന് രഹാനെ പറഞ്ഞു. വരുണ്‍ ചക്രവര്‍ത്തിയെപ്പോലുള്ള പ്രധാന ബൗളറെ പുറത്തിരുത്തുന്നത് ശരിയല്ല എന്നും ലോകകപ്പിന് തൊട്ടുമുമ്പ് പ്രധാന താരങ്ങള്‍ക്ക് താളം നഷ്ടപ്പെടുന്നത് ഗുണകരമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൗതം ഗംഭീര്‍ പരിശീലകനായ ശേഷം ടീമില്‍ വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്നും മുമ്പുണ്ടായിരുന്ന കൃത്യമായ ബാറ്റിംഗ് ശൈലി നഷ്ടപ്പെട്ടെന്നും രഹാനെ വിമര്‍ശിച്ചു. ഇടക്കാലത്തെ പരീക്ഷണങ്ങള്‍ ചില താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിച്ചതായും, അതിലെ ഏറ്റവും വലിയ ഇര സഞ്ജു സാംസണ്‍ ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരിക്കല്‍ ഓപ്പണറായി തിളങ്ങിയ സഞ്ജുവിനെ മാറ്റി ശുഭ്മാന്‍ ഗില്ലിനെ പരീക്ഷിക്കുകയും, പിന്നീട് ടീമില്‍ നിന്ന് ഒഴിവാക്കി ജിതേഷ് ശര്‍മയെ കൊണ്ടുവന്നതുമെല്ലാം ടീം കെമിസ്ട്രിയെ ബാധിച്ചെന്ന് വിലയിരുത്തല്‍.

സഞ്ജു തിരിച്ചെത്തിയെങ്കിലും ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നത് ഈ അസ്ഥിരതയുടെ ഫലമാണെന്നാണ് നിരീക്ഷണം. അവസാനം, ആവശ്യമില്ലാത്ത പരീക്ഷണങ്ങള്‍ ടീമില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്നും, ഫോമിലുള്ള അഭിഷേക് ശര്‍മയെ മാറ്റി ശ്രേയസ് അയ്യരെ പരീക്ഷിക്കുന്നത് അപകടകരമാകുമെന്നും ലോകകപ്പിന് മുന്നോടിയായി പ്രധാന താരങ്ങള്‍ കളിക്കളത്തില്‍ സ്ഥിരമായി ഉണ്ടാകണമെന്ന് രഹാനെ ആവശ്യപ്പെട്ടു.