crime

ഏഴു വയസ്സുകാരിയെ കൊന്ന് കരള്‍ ചൂഴ്‌ന്നെടുത്ത സംഭവം; കൊടുംക്രൂരത നടത്തിയത് 1500 രൂപയ്ക്കു വേണ്ടി

By Test User

November 18, 2020

ലക്‌നൗ : പെണ്‍കുട്ടിയുടെ കരള്‍ ഭക്ഷിച്ചാല്‍ കുഞ്ഞു ജനിക്കുമെന്നു വിശ്വസിച്ച് ഉത്തര്‍പ്രദേശില്‍ ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തി കരള്‍ ചൂഴ്‌ന്നെടുത്ത സംഭവത്തിലെ പ്രതികള്‍ 1500 രൂപ പ്രതിഫലം വാങ്ങിയാണ് കൊടുംക്രൂരത നടത്തിയതെന്ന് റിപ്പോര്‍ട്ട്. പ്രതികള്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷമാണു കുട്ടിയെ കൊലപ്പെടുത്തിയത്. ദമ്പതികളായ പരശുറാം, സുനൈന, കൊല നടത്തിയ അങ്കുല്‍, ബീരാന്‍ എന്നിവരടക്കം 6 പേരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.

കാന്‍പുരിലെ ഗതംപുരിലുള്ള ഭദ്രസ് ഗ്രാമത്തിലാണു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. പൊലീസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ: വര്‍ഷങ്ങളായി മക്കളില്ലാത്ത ദമ്പതികള്‍ പെണ്‍കുട്ടിയുടെ കരള്‍ സംഘടിപ്പിക്കാന്‍ ബന്ധുവായ അങ്കുലിനെ ചുമതലപ്പെടുത്തി. ഇയാള്‍ ബീരാനെ ഒപ്പം കൂട്ടി. അങ്കുലിന് 500 രൂപയും ബീരാന് 1000 രൂപയുമായിരുന്നു പ്രതിഫലം. 14ന് ദീപാവലി ദിവസം രാത്രിയാണു കൃത്യം നടത്തിയത്. തൊട്ടടുത്ത കടയില്‍നിന്നു സാധനം വാങ്ങാന്‍ പോയതായിരുന്നു കുട്ടി. പടക്കം വാങ്ങിത്തരാമെന്നു പറഞ്ഞ് അങ്കുലും ബീരാനും കുട്ടിയെ കൂടെക്കൂട്ടി. ഇരുവരും മദ്യലഹരിയിലായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തു വച്ചു പീഡിപ്പിച്ചു. തുടര്‍ന്നു കൊലപ്പെടുത്തിയശേഷം കരള്‍ ചൂഴ്‌ന്നെടുത്തു മൃതദേഹം ഉപേക്ഷിച്ചു കടന്നു. ഇവര്‍ കൊണ്ടുവന്ന കരളിന്റെ കുറച്ചു ഭാഗം ദമ്പതികള്‍ കഴിച്ചു. ബാക്കി നായ്ക്കള്‍ക്കു കൊടുത്തു.

കടയില്‍ പോയ കുഞ്ഞ് ഏറെനേരം കഴിഞ്ഞിട്ടും തിരികെ വരാതിരുന്നപ്പോള്‍ വീട്ടുകാര്‍ അന്വേഷണം തുടങ്ങി. പിറ്റേന്നു കാലത്താണു ഗ്രാമത്തിലെ കാളിക്ഷേത്രത്തിനുസമീപം മൃതദേഹം കണ്ടെത്തിയത്. ദുര്‍മന്ത്രവാദം നടന്നതായി ആരോപണം ഉയര്‍ന്നെങ്കിലും തിങ്കളാഴ്ച രാത്രി വൈകിയാണു പൊലീസ് കേസിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.