More

ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

By chandrika

February 11, 2017

ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം ആരംഭിച്ചു. 403 അംഗ നിയമസഭയിലേക്ക് 73 സീറ്റുകളുടെ വിധിനിര്‍ണയമാണ് ഇന്നു നടക്കുന്നത്. രാവിലെ ഏഴു മണിക്ക് ആരംഭിച്ച പോളിങ് ആദ്യം മന്ദഗതിയിലായിരുന്നെങ്കിലും എട്ടരയോടെ വന്‍ തിരക്കാണ് ബൂത്തുകളില്‍ കാണപ്പെടുന്നത്. വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിനെത്തുടര്‍ന്ന് മഥുരയില്‍ വോട്ടെടുപ്പ് ഇതുവരെ ആരംഭിച്ചിട്ടില്ല. ഗോവര്‍ധനില്‍ ഒരു ബൂത്തിലും ബഗപഥിലെ രണ്ടു ബൂത്തുകളിലുമാണ് വോട്ടിങ് തടസ്സപ്പെട്ടത്.

വര്‍ഗീയ സംഘര്‍ഷം രൂക്ഷമായ മുസാഫര്‍നഗറും ഷംലിയുമുള്‍പ്പെടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള 15 ജില്ലകളിലാണ് വോട്ടെടുപ്പ്. ഭാഗ്പത്, മീററ്റ്, ഗാസിയാബാദ്, ഫിറോസാബാദ്, ഗൗതം ബുദ്ധ്‌നഗര്‍, ഹപൂര്‍, അലിഗഢ്, മഥുര, ഹത്രാസ്, ആഗ്ര, ഇട്ടാവ, കസ്ഗഞ്ച്, ബുലന്ദ് ശഹര്‍ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റു ജില്ലകള്‍. വോട്ടെടുപ്പിന്റെ ബാക്കി ഘട്ടങ്ങള്‍ ഈ മാസം 15,19,23,27, മാര്‍ച്ച് നാല്, എട്ട് എന്നീ തിയതികളിലായി നടക്കും.

ഇന്നു വോട്ടെടുപ്പ് നടക്കുന്ന 73 മണ്ഡലങ്ങളില്‍ നിലവില്‍ കക്ഷി നിലയനുസരിച്ച് എസ്പിക്കും ബിഎസ്പിക്കും 24 സീറ്റുകളാണുള്ളത്. ബിജെപിക്ക് 11ഉം ആര്‍എല്‍ഡിക്ക് ഒമ്പതും കോണ്‍ഗ്രസിന് അഞ്ചും സീറ്റുകളാണുള്ളത്. 77 സ്ത്രീകളുള്‍പ്പെടെ 839 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്ത്. രണ്ടു കോടി 60 ലക്ഷത്തോളം പേര്‍ക്കാണ് വോട്ടവകാശം.