Connect with us

News

“ദേശീയപാത 66ൽ വെട്ടിച്ചിറ ടോൾ പ്ലാസയിലെ ചുങ്കം പിരിവ് നിർത്തിവെക്കാൻ അടിയന്തിരമായി ഇടപെടണം”; സമദാനി

ദേശീയപാതയുടെ വികസന പ്രവർത്തനം പൂർണമാവുകയും അത് വേണ്ടരീതിയിൽ പരിപാലിക്കപ്പെടുകയും സുരക്ഷിതമായ യാത്രക്ക് പ്രാപ്തമാവുകയും ചെയ്യുമ്പോഴാണ് ചട്ടപ്രകാരം ചുങ്കംപിരിവ് നടത്തേണ്ടത്

Published

on

ദേശീയപാത 66ൽ വെട്ടിച്ചിറ ടോൾ പ്ലാസയിലെ ചുങ്കം പിരിവ് നിർത്തിവെക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ടു. റോഡ് വികസന പ്രവൃത്തി പൂർത്തിയാവുകയോ പ്രദേശവാസികൾക്കും യാത്രക്കാർക്കും റോഡ് പൂർണ്ണമായ രീതിയിൽ ഉപയോഗിക്കാൻ സജ്ജമാവുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ കാലേക്കൂട്ടി നടത്തുന്ന ഈ ചുങ്കംപിരിവ് നീതീകരിക്കാവതല്ല.

ദേശീയപാതയുടെ വികസന പ്രവർത്തനം പൂർണമാവുകയും അത് വേണ്ടരീതിയിൽ പരിപാലിക്കപ്പെടുകയും സുരക്ഷിതമായ യാത്രക്ക് പ്രാപ്തമാവുകയും ചെയ്യുമ്പോഴാണ് ചട്ടപ്രകാരം ചുങ്കംപിരിവ് നടത്തേണ്ടത്. എന്നാൽ രാമനാട്ടുകരയിൽ നിന്ന് വളാഞ്ചേരി വരെയുള്ള ദേശീയപാതയിൽ പലയിടത്തും ഹൈവേയുടെയോ സർവീസ് റോഡിന്റെയോ പണി ഇനിയും പൂർത്തിയാകാനുണ്ട്. മാത്രമല്ല ഗുരുതരമായ റോഡ്തകർച്ച ഉണ്ടായ കൂരിയാട് ഭാഗത്ത് റോഡ് പണി ഇപ്പോഴും നടക്കുന്നതേയുള്ള. അവിടെ സർവീസ് റോഡിൽ അതിയായ ഗതാഗതക്കുരുക്കുമൂലം യാത്രക്കാർ വിഷമം അനുഭവിക്കുന്ന സാഹചര്യവുമുണ്ട്.
വളാഞ്ചേരി ഭാഗത്തെ സർവീസ് റോഡ് നിർമ്മാണം തുടങ്ങിയിട്ടുമില്ല. അവിടെ സംസ്ഥാന സർക്കാരിൽ നിന്ന് ആവശ്യമായ ഭൂമി വിട്ടുകിട്ടുന്നതിന് ദേശീയപാത അതോറിറ്റി കാത്തുനിൽക്കുകയാണ്.

കോഴിക്കോട് ഭാഗത്ത് പന്തീരാങ്കാവ് ടോൾ പ്ലാസയും വെട്ടിച്ചിറ ടോൾ പ്ലാസയും തമ്മിൽ 60 കിലോമീറ്റർ ദൂരമില്ല എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തിൽ റോഡ് പണി പൂർത്തിയാകാൻ പോലും കാത്തുനിൽക്കാതെ പെട്ടെന്ന് തുടക്കം കുറിച്ച ചുങ്കംപിരിവ് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നതാണ്. ഇത് സംബന്ധമായി ജനങ്ങൾക്കുള്ള ഉൽക്കണ്ഠയും പ്രതിഷേധവും തീർത്തും ന്യായമാണ്. അതിനാൽ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെട്ട് വെട്ടിച്ചിറ ടോൾ പ്ലാസയിലെ ചുങ്കം പിരിവ് നിർത്തിവെക്കാൻ ഉത്തരവ് നൽകണമെന്ന് മന്ത്രിയോട് സമദാനി ആവശ്യപ്പെട്ടു.

kerala

നൂറാം വാര്‍ഷികം; നൂറ് പതാകകള്‍ ഒന്നിച്ചുയര്‍ന്നു

സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നെത്തിച്ച പതാക ആദ്യമായി ഉയര്‍ത്തി.

Published

on

By

കുണിയ (കാസര്‍കോട്): കര്‍മ വീഥിയില്‍ നൂറ്റാണ്ടു പിന്നിട്ട സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി കുണിയയുടെ മണ്ണില്‍ നൂറ് പതാകകള്‍ ഒരുമിച്ചുയര്‍ന്നു. സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നെത്തിച്ച പതാക ആദ്യമായി ഉയര്‍ത്തി. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിച്ച 99 പതാകകളും പിന്നാലെ ഉയര്‍ന്നു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സയ്യിദന്‍മാരും പോഷക സംഘടനാ നേതാക്കളും ചേര്‍ന്നാണ് 99 പതാകകള്‍ ഉയര്‍ത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് തളങ്കര മാലിക് ദീനാര്‍ മഖാമില്‍ നിന്നു ഘോഷയാത്രയായി പുറപ്പെട്ട പതാക വാഹക യാത്ര പെരിയട്ടുടക്കയില്‍നിന്ന് സമ്മേളന നഗരിയിലേക്ക് വിഖായ വളണ്ടിയര്‍ റൂട്ട് മാര്‍ച്ചായാണ് കുണിയയിലെ പൊതുസമ്മേളന നഗരിയില്‍ എത്തിച്ചത്. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, ട്രഷറര്‍ പി.പി ഉമര്‍ മുസ് ലിയാര്‍ കൊയ്യോട്, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, കുമ്പോല്‍ അലി തങ്ങള്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ദാഈ, ജനറല്‍ ക്യാമ്പുകളില്‍ വിവിധ സെഷനുകളിലായി മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ അണിനിരക്കും.
എട്ടിനു വൈകുന്നേരം നാലിന് ജന ലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമാപന പൊതുസമ്മേളനം ഈജിപ്ത് അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റി റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ശതാബ്ദി സന്ദേശം നല്‍കും. സമസ്ത സെന്റിനറി അവാര്‍ഡ് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ യൂസഫലിക്ക് സമ്മാനിക്കും.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ബെംഗളൂരു ഡവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍.എ ഹാരിസ് എന്നിവര്‍ പങ്കെടുക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയക്ക് ഉപഹാര സമര്‍പ്പണം നടത്തും. ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ പ്രമുഖ പണ്ഡിതന്‍മാര്‍, ജനപ്രതിനിധികള്‍, നേതാക്കള്‍, വിദേശ പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

വിശ്വാസിക്ക് സഖാവാകുന്നതില്‍ പരിമിതിയുണ്ട്: ഉമര്‍ഫൈസി മുക്കം

കുണിയ: ഒരു വിശ്വാസിക്ക് സഖാവാകുന്നതില്‍ പരിമിതിയുണ്ടെന്ന് സമസ്ത സെക്രട്ടറി കെ ഉമര്‍ഫൈസി മുക്കം. താന്‍ സഖാവ് അല്ലെന്നും ചിലര്‍ എന്നെ സഖാവായി മുദ്ര കുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി അന്താരാഷ്ട്ര മഹാ സമ്മേളനത്തില്‍ സ്വാഗത ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത നേതാക്കളെല്ലാം ഒറ്റകെട്ടാണ്. പാണക്കാട് തങ്ങന്മാരുമായി എനിക്കൊരു അകലവുമില്ല. ശിഹാബ് തങ്ങളാണ് എന്റെ വീട് ഉദ്ഘാടനം ചെയ്തത്. തങ്ങള്‍ അന്ന് എനിക്കൊരു തുക നല്‍കിയിരുന്നു. അത് ഇന്നും നിധിപോലെ ഞാന്‍ സൂക്ഷി ക്കുന്നുണ്ട്. ജീവിതത്തിലൊരിക്കലും സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരാതിരുന്നത് ആ സൂക്ഷിപ്പ് കൊണ്ടാണെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശാസ്ത്രീയ അടിത്തറയില്‍ ക്യാമ്പ് സൈറ്റ്

കുണിയ: ശാസ്ത്രീയമായി സംവിധാനിച്ച ക്യാമ്പ് സൈറ്റ് ശതാബ്ദി സമ്മേളനത്തെ ശ്രദ്ധേയമാക്കുന്നു. ദാഈ വിഭാഗത്തില്‍ 11111 അംഗങ്ങളും ജനറല്‍ വിഭാഗത്തില്‍ 33313 അംഗങ്ങളും സംബന്ധിക്കുന്ന കാമ്പില്‍ ഒരോ അംഗവും പ്രത്യേകം പ്രത്യേകം നിരീക്ഷണത്തിന് വിധേയമാകുന്ന തരത്തിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് വരെ ക്യാമ്പിന്റെ ഏകീകരണങ്ങളായിരുന്നു നടന്നുകൊണ്ടിരുന്നത്.
ചീഫ് അമീറിന് കീഴില്‍ മൂന്ന് ബ്ലോക്ക് നാവിഗേറ്റേഴ്സ് അതിന് കീഴില്‍ പത്ത് ക്ലസ്റ്റര്‍ നാവിഗേറ്റേഴ്സ് അതിന് കീഴിലായി 313 ക്ലസ്റ്റര്‍ ഫോഴ്‌സ് അവര്‍ക്ക് കീഴെയായി 626 സപ്പോര്‍ട്ട് ഫോഴ്‌സ് അവര്‍ക്ക് കീഴില്‍ ഓരോ മൂന്ന് പേര്‍ക്കും വീതം ഓരോ നാസിഹ് (ഉപദേഷ്ടാവ്) എന്നിങ്ങനെയാണ് ക്യാമ്പിന്റെ നിയന്ത്രണം. ഐ.എസ് ഇസ്‌ലാം ബ്ലോക്ക്, ഐ.എം ഇമാന്‍ ബ്ലോക്ക്, ഐ.എച്ച് ഇഹ്‌സാന്‍ ബ്ലോക്ക് എന്നീ മൂന്ന് ബ്ലോക്കുകളിലായാണ് 33,313 പേരാണ് ക്യാമ്പില്‍ സംബന്ധിക്കുന്നത്. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ ഒരുക്കിയ പന്തലും ക്യാമ്പിന്റെ അച്ചടക്കത്തിന് അനുഗുണമായ രീതിയിലാണ്.

ഓര്‍മയില്‍ ഓളമായി ആറ്റപ്പൂ

കുണിയ: സമസ്ത നൂറാം വാര്‍ഷികത്തിന്റെ ഉദ്ഘാടനച്ചടങ്ങ് ആറ്റപ്പൂ എന്ന് സമുദായം സ്‌നേഹവാദരവുകളോടെ അഭിസംബോധന ചെയ്ത പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ഓര്‍മകളാല്‍ ഈറനണിഞ്ഞു. പത്ത് വര്‍ഷങ്ങള്‍ക്കപ്പുറം കടലിന്റെയും കായലുകളുടെയും മണ്ണായ ആലപ്പുഴയില്‍ നടന്ന 90 ാം വാര്‍ഷിക സമ്മേളനത്തില്‍ തങ്ങള്‍ നടത്തിയ നൂറാം വാര്‍ഷിക പ്രഖ്യാപനം നേതാക്കള്‍ എടുത്തെടുത്ത് പറയുമ്പോള്‍ സദസ്സ് വികാരനിര്‍ഭരമാവുകയായിരുന്നു.
പതിറ്റാണ്ടുമുമ്പ് താന്‍ നടത്തിയ പ്രഖ്യാപനം കര്‍മഥത്തിലെത്തുമ്പോള്‍ അത് കണ്‍നിറയെ കാണാന്‍ അദ്ദേഹമില്ലെന്നത് ഓര്‍മകളെ വിവര്‍ണമാക്കുകയായിരുന്നു. പൂക്കോയ തങ്ങള്‍ മുതല്‍ മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍, ഹൈദരലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ പാണക്കാട് സാദാത്തുക്കളും സമസ്തയും തമ്മിലുള്ള അഭേദ്യമായ ബന്ധം നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനത്തിലും മുഴങ്ങിക്കൊണ്ടിരുന്നു.

മതം നന്മകളുടെ അടയാളപ്പെടുത്തല്‍

കുണിയ: മതം വിശ്വാസാചാരങ്ങള്‍ക്കൊപ്പം മാനുഷികമായ നന്മകളുടെ അടയാളപ്പെടുത്തല്‍ കൂടിയാണെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. മനുഷ്യനോടു മാത്രമല്ല, സകല ജീവജാലകങ്ങളിലേക്കും കാരുണ്യത്തിന്റെ കൈകള്‍ നീങ്ങണമെന്നതാണ് ഇസ് ലാമിന്റെ തേട്ടം. പാരമ്പര്യ ഇസ്‌ലാമിന്റെ യഥാര്‍ത്ഥ സൗന്ദര്യം സമൂഹത്തിന് സമര്‍പ്പിക്കപ്പെടുകയെന്ന ദൗത്യമാണ് സമസ്ത ഏറ്റെടുത്തിരിക്കുന്നത്. പ്രവാചകന്റെ കാലത്ത് തന്നെ വിശുദ്ധ ഇസ്‌ലാമിനെ സ്വീകരിക്കാന്‍ ഭാഗ്യം ലഭിച്ച കേരളീയ മണ്ണില്‍ പോലും ഇസ്‌ലാമിക ആശയങ്ങളെ ശിഥിലമാക്കാനുള്ള ശ്രമങ്ങളുണ്ടായി. ഈ വിപത്തിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്ന് മാത്രമല്ല, അത്തരം ചിന്താഗതികളെ മുളയിലേ നുള്ളാനും സമസ്തക്ക് സാധിച്ചു. ആശയങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യാന്‍ ഒരുക്കമല്ലാതിരിക്കുമ്പോഴും മത സൗഹാര്‍ദ്ദവും മാനുഷിക സ്‌നേഹവും ഊട്ടിയുറപ്പിക്കാന്‍ സാധിച്ചു. നൂറു വര്‍ഷം പിന്നിടുമ്പോഴും കേരളീയ മുസ് ലിം സമൂഹത്തിന്റെ ആധികാരിക പണ്ഡിത സഭയായി നിലകൊള്ളാന്‍ സാധിക്കുന്നത് സമസ്തയുടെ ശക്തി ചൈതന്യത്തിന്റെ വിളംബരമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

ഖുര്‍ആന്‍ എഴുതി ബദറുദ്ദീന്‍ ഫൈസി ഗിന്നസിലേക്ക്

കുണിയ (കാസര്‍കോട്): സമസ്ത ഗ്ലോബല്‍ എക്സ്പോയില്‍ ബദറുദ്ദീന്‍ ഫൈസി തിരക്കിലാണ്. ഒറ്റ ലക്ഷ്യമേയുള്ളൂ. ഒരു മാസത്തിനുള്ളില്‍ ഖുര്‍ആന്‍ പൂര്‍ണമായും മനോഹരമായ കാലിഗ്രാഫി ലിപിയില്‍ എഴുതിത്തീര്‍ക്കുക. ദിവസവും 18 മണിക്കൂറോളം സമയമെടുത്ത് അദ്ദേഹം എഴുതിക്കൊണ്ടേയിരിക്കുകയാണ്. എട്ട് ജുസ്അ് പൂര്‍ത്തിയാക്കുമ്പോഴേക്കും ഖുര്‍ആനിന്റെ നീളം ഒരു കിലോമീറ്റര്‍ പിന്നിട്ടു. ഖുര്‍ആന്‍ പൂര്‍ണമാവുമ്പോഴേക്കും നാലു കിലോമീറ്ററെങ്കിലും നീളംവരും. റമദാന്‍ മാസത്തില്‍ എഴുത്ത് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. മംഗളൂരും ബന്ദറിലെ സീനത്ത്ബക്ഷില്‍ വെച്ചാണ് കഴിഞ്ഞ മാസം അവസാനം അദ്ദേഹം ഖുര്‍ആന്‍ എഴുതിത്തുടങ്ങിയത്. അതിന് മുമ്പായി 21 മണിക്കൂറുകള്‍ കൊണ്ട് ഖസീദത്തുല്‍ ബുര്‍ദ്ദ അദ്ദേഹം എഴുതിത്തീര്‍ത്തു. അതിന് ഏറ്റവും നീളമുള്ള ഇന്ത്യന്‍ ടാലന്റ് റെക്കോര്‍ഡും സ്വന്തമാക്കി. ഇനി ഏറ്റവും നീളമുള്ള ഖുര്‍ആന്‍ എന്ന ഗിന്നസ് റെക്കോര്‍ഡാണ് ബദറുദ്ദീന്‍ ഫൈസിയെ കാത്തിരിക്കുന്നത്. ദക്ഷിണ കന്നഡയിലെ കടബ സ്വദേശിയായ ഇബ്രാഹിം റുഖയ്യ ദമ്പതികളുടെ മകനാണ് ബദറുദ്ദീന്‍ ഫൈസി. ഭാര്യ ഹന്നത്ത്. മക്കള്‍ തല്‍ബിയത്ത് രിള, തസ്മിയത്ത് റബീഅ്, മുഹമ്മദ് സുല്‍ത്താന്‍ റബീഅ്.

സമ്മേളന നഗരിയില്‍ ഇന്ന്

പുലര്‍ച്ചെ നാലിന് വേദി ഒന്നില്‍ സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ ഉദ്ബോധനം നടത്തും. ആറിന് ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍ സമസ്ത ഖാരിഅ് പി മുഹമ്മദ് ശരീഫ് റഹ്‌മാനി അവതരിപ്പിക്കും. ഒമ്പതിന് സെഷന്‍ ഒന്ന് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് രണ്ടിന് സെഷന്‍ രണ്ട് കേന്ദ്ര മുശാവറ അംഗം എന്‍.കെ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ പൈങ്കണ്ണിയൂര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ശരീഫ് ബാഖവി വേശാല അധ്യക്ഷനായിരിക്കും. വേദി രണ്ടില്‍ നേതൃ സംഗമം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്റത്ത് അധ്യക്ഷനാവും.

രാത്രി ഏഴിന് വേദി ഒന്നില്‍ ആത്മീയ സംഗമം സയ്യിദ് നാസിര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ അംഗം ഒളവണ്ണ അബൂബക്കര്‍ ദാരിമി അധ്യക്ഷനായിരിക്കും. സയ്യിദ് സഫ് വാന്‍ തങ്ങള്‍ രാമന്തളി പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും.

 

Continue Reading

News

പോറ്റിയും പുറത്തേക്ക്; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതിക്ക് ജാമ്യം

പ്രതി ഇന്ന് തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങും

Published

on

By

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വീണ്ടും ജാമ്യം. കട്ടിളപ്പാളി സ്വര്‍ണക്കൊള്ള കേസിലാണ് കൊല്ലം വിജിലന്‍സ് കോടതി പോറ്റിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്. ഇതോടെ വിവിധ ഗുരുതര കേസുകളില്‍ പ്രതിയായ പോറ്റിക്ക് എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതിനാല്‍, പ്രതി ഇന്ന് തന്നെ ജയിലില്‍ നിന്ന് പുറത്തിറങ്ങും.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ മുഖ്യകണ്ണിയായാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നത്. ദ്വാരപാലക ശില്‍പ്പവുമായി ബന്ധപ്പെട്ട കേസിലും നേരത്തെ ജാമ്യം ലഭിച്ചിരുന്ന പോറ്റി, നിയമത്തിലെ സാങ്കേതികതകള്‍ പ്രയോജനപ്പെടുത്തി വീണ്ടും പുറത്തേക്ക് വരികയാണ്.

ഗുരുതര ആരോപണങ്ങള്‍ നിലനില്‍ക്കെ പ്രതിക്ക് തുടര്‍ച്ചയായി ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ദുര്‍ബലപ്പെടുത്തുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നതെങ്കിലും, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട സമഗ്ര സത്യം പുറത്തുവരേണ്ടതുണ്ടെന്ന ആവശ്യം ശക്തമാകുകയാണ്.

 

 

Continue Reading

News

സ്വർണവിലയിൽ കുത്തനെ ഇടിവ്; ഇന്ന് 3,600 രൂപക്കടുത്ത് കുറഞ്ഞു

ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്

Published

on

By

സ്വർണവിലയിൽ ശക്തമായ ചാഞ്ചാട്ടം തുടരുന്നു. ഇന്ന് സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാമിന് 460 രൂപ കുറഞ്ഞതോടെ പവന് 3,680 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 1,13,240 രൂപയായി.

രാവിലെയും വൈകിട്ടുമായി പ്രവചിക്കാൻ കഴിയാത്ത വില വ്യത്യാസമാണ് സ്വർണവിപണിയിൽ അനുഭവപ്പെടുന്നത്. അന്താരാഷ്ട്ര തലത്തിൽ നിലനിന്നിരുന്ന ചില രാഷ്ട്രീയ പ്രതിസന്ധികളിൽ അയവ് വന്നതും ലാഭമെടുപ്പ് അടക്കമുള്ള വിപണിയിലെ വിവിധ ഘടകങ്ങളുമാണ് സ്വർണവിലയെ സ്വാധീനിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

അതേസമയം, ഓഹരി വിപണിയിലും ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തി. സെൻസെക്സ് 400ലേറെ പോയിന്റ് താഴേക്ക് വീണു. ഡിസംബർ 23നാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. തുടർന്ന് ദിവസങ്ങളോളം വില കുതിച്ചുയർന്നിരുന്നെങ്കിലും, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിലയിൽ ‘യു-ടേൺ’ പ്രകടമാണ്.

ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. വർഷംതോറും ടണ്ണുകളോളം സ്വർണം രാജ്യത്തേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര വിപണിയിലെ ഓരോ മാറ്റവും ആഭ്യന്തര സ്വർണവിലയിൽ നേരിട്ട സ്വാധീനം ചെലുത്തുകയാണ്.

Continue Reading

Trending