News

ഫലസ്തീനികളെ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് നിർബന്ധിതമായി കുടിയിറക്കാൻ പദ്ധതിയിട്ട് യുഎസും ഇസ്രാഈലും

By webdesk13

March 14, 2025

ഗസ്സയിലെ ഫലസ്തീനികളെ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് നിര്‍ബന്ധിതമായി കുടിയിറക്കാന്‍ അമേരിക്കയും ഇസ്രാഈലും പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഗസ്സയില്‍ നിന്ന് സുഡാനിലേക്കും സൊമാലിയയിലേക്കും സൊമാലിയലാന്‍ഡിലേക്കും ഫലസ്തീനികളെ നിര്‍ബന്ധിതമായി കുടിയിറക്കാനാണ് പദ്ധതി.

മൂന്ന് രാജ്യങ്ങളിലെയും സര്‍ക്കാരുകളുമായി യുഎസും ഇസ്രാഈലും ഇക്കാര്യം ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

സുഡാന്‍ അധികൃതര്‍ അമേരിക്കയുടെ പദ്ധതി നിരസിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൊമാലിയയുടെയും സൊമാലിയലാന്‍ഡിന്റെയും പ്രതികരണത്തെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ചര്‍ച്ചകള്‍ എത്രത്തോളം പുരോഗതി കൈവരിച്ചെന്നോ നീക്കങ്ങള്‍ ഏത് തലത്തിലാണെന്നോ വ്യക്തതയില്ല.

ഫലസ്തീനികളെ ബലമായി കുടിയിറക്കി ഗസ്സ മുനമ്പ് ഏറ്റെടുക്കുക എന്ന ആശയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു മാസം മുന്‍പ് തന്നെ മുന്നോട്ട് വെച്ചിരുന്നു. എന്നാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളും ഫലസ്തീനും അടക്കം ലോകരാജ്യങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് ഈ നീക്കത്തോട് പ്രതികരിച്ചത്. ഫലസ്തീനികളെ വംശീയമായി ഉന്മൂലനം ചെയ്യാന്‍ ട്രംപ് നെതന്യാഹുവിന് കൂട്ടുനില്‍ക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.

പിന്നാലെ തന്നെ ഈജിപ്ത് തലസ്ഥാനമായ കൈറോയില്‍ നടന്ന ഉച്ചകോടിയില്‍ ഫലസ്തീനികളെ സ്വന്തം മണ്ണില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ടുള്ള പുനര്‍നിര്‍മാണ പദ്ധതി അറബ് രാജ്യങ്ങള്‍ തയ്യാറാക്കിയിരുന്നു. ഈ ഗസ്സ പുനര്‍നിര്‍മാണ പദ്ധതി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന് മുമ്പാകെ അവതരിപ്പിച്ചിരിക്കുകയാണ്.

ഇതിനിടയിലാണ് യുഎസ് ആഫ്രിക്കന്‍ രാജ്യങ്ങളുമായി ചര്‍ച്ച ആരംഭിച്ചതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചര്‍ച്ചകളില്‍ ഇസ്രാഈലും നേതൃത്വം വഹിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.