Connect with us

News

ലൈന്‍ റഫറിക്കിട്ട് പന്തടിച്ചു; ജോക്കോവിച്ചിനെ യു.എസ് ഓപ്പണില്‍ നിന്നും അയോഗ്യനാക്കി

താന്‍ മനപ്പൂര്‍വ്വമല്ല പന്ത് അവര്‍ക്ക് നേരെ അടിച്ചതെന്ന് ജോക്കോവിച്ച് പലതവണ റഫറിമാരെയും കോഡിനേറ്ററെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ടൂര്‍ണമെന്റ് നിയമപ്രകാരമേ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ എന്നായിരുന്നു ഇവരുടെ മറുപടി.

Published

on

ന്യൂയോര്‍ക്ക്: കിരീടം ലക്ഷ്യമിട്ടെത്തിയ ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച് 2020 യു.എസ് ഓപ്പണ്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കി. മത്സരത്തിനിടെ ദേഷ്യത്തിലായ ജോക്കോവിച്ച് പുറത്തേക്കടിച്ച അടിച്ച പന്ത് ലൈന്‍ റഫറിയുടെ ദേഹത്ത് തട്ടിയതിനെ തുടര്‍ന്നാണ് യു.എസ് ഓപ്പണില്‍ നിന്നും ജോക്കാവിച്ച് അയോഗ്യനാക്കിയത്.

ജോക്കോവിച്ചും സ്പെയ്നിന്റെ പാബ്ലോ കാരനോ ബുസ്റ്റയുമായുള്ള മത്സരത്തിന്റെ ആദ്യ സെറ്റ് പുരോഗമിക്കെ ആയിരുന്നു സംഭവം. പോയിന്റ് നിലയില്‍ പുറകില്‍ നില്‍ക്കുകയായിരുന്നു ജോക്കോവിച്ച്. ഇതിനിടിയിലാണ് കോര്‍ട്ടില്‍ നിന്നും പുറത്തേക്ക് അടിച്ച പന്ത് അപ്രതീക്ഷിതമായി ലൈന്‍ റഫറിയുടെ തൊണ്ടയില്‍ തട്ടിയത്.
വേദന കൊണ്ട് പുളഞ്ഞ വനിതാ റഫറി അവിടെ വീണുപോവുകയായിരുന്നു. വേദനയില്‍ നിലവിളിച്ച് റഫറിയുടെ അടുത്തേക്ക് പെട്ടെന്ന് തന്നെ ജോക്കോവിച്ച് അടുത്തെത്തി ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാല്‍ വീഡിയോ പരിശോധനക്ക് പിന്നാലെ റഫറിമാരും ഗ്രാന്‍സ് ലാം കോഡിനേറ്ററും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ ജോക്കോവിച്ചിനെ ടൂര്‍ണമെന്റില്‍ നിന്നും അയോഗ്യനായി പ്രഖ്യാപിക്കുകയായിരുന്നു.

https://twitter.com/thefield_in/status/1302716320836771840

എന്നാല്‍, താന്‍ മനപ്പൂര്‍വ്വമല്ല പന്ത് അവര്‍ക്ക് നേരെ അടിച്ചതെന്ന് ജോക്കോവിച്ച് പലതവണ റഫറിമാരെയും കോഡിനേറ്ററെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ടൂര്‍ണമെന്റ് നിയമപ്രകാരമേ തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനാകൂ എന്നായിരുന്നു ഇവരുടെ മറുപടി. ഗ്രാന്‍സ്ലാം നിയമപ്രകാരം കോര്‍ട്ടില്‍വെച്ച് എതിര്‍ക്കളിക്കാരനോ റഫറിക്കോ കാഴ്ചക്കാരനോ ആര്‍ക്കെതിരെ പന്തടിച്ചാലും അയോഗ്യനാക്കപ്പെടും. ജോക്കോവിച്ചിനെ പുറത്താക്കിയതിന് പിന്നാലെ പാബ്ലോ കാരനോ ബുസ്റ്റയെ വിജയിയായി പ്രഖ്യാപിച്ചു. ലോകതാരങ്ങളായ ഫെഡറര്‍ക്കും നെതാലിനും നേരത്തെ സമാന അനുഭവങ്ങളുണ്ടായിരുന്നു.

 

News

ജയിലില്‍ ഇംറാന്‍ ഖാന്‍ സുരക്ഷിതനെന്ന് സ്ഥിരീകരണം; സഹോദരിമാര്‍ക്ക് സന്ദര്‍ശനാനുമതി

പാകിസ്താനിലെ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങളെ ശക്തമായി തള്ളി അദിയാല ജയില്‍ അധികൃതര്‍.

Published

on

ഇസ്‌ലാമാബാദ്: പാകിസ്താനിലെ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങളെ ശക്തമായി തള്ളി അദിയാല ജയില്‍ അധികൃതര്‍. ഇംറാന്‍ ഖാന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും, ബുധനാഴ്ച അദ്ദേഹത്തെ ജയിലില്‍ നിന്ന് മാറ്റിയെന്ന വാര്‍ത്തകള്‍ അസത്യവുമാണെന്നും അധികൃതര്‍ അറിയിച്ചു. ആവശ്യമായ എല്ലാ മെഡിക്കല്‍ പരിചരണങ്ങളും ഇംറാന്‍ ഖാനെ ലഭ്യമാക്കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. മരണവാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ ജയില്‍ കവാടത്തിന് പുറത്തു പ്രതിഷേധങ്ങള്‍ ശക്തമായിരുന്നു. ഇംറാനും കാണാനുള്ള ആവശ്യവുമായി എത്തിയ സഹോദരിമാരായ നൗറീന്‍ നിയാസി, അലീമ ഖാന്‍, ഡോ. ഉസ്മ ഖാന്‍ എന്നിവര്‍ക്ക് അവസരം നല്‍കാന്‍ ജയില്‍ അധികൃതര്‍ തീരുമാനിച്ചു. അനുമതി ലഭിച്ചതോടെ അവര്‍ നടത്തിയ സമരം അവസാനിപ്പിച്ചു. കഴിഞ്ഞ ഒരു മാസമായി കുടുംബാംഗങ്ങള്‍ക്കും അഭിഭാഷകര്‍ക്കും ഇംറാനെ കാണാന്‍ അവസരം ലഭിച്ചിരുന്നില്ല. ഇതിനെത്തുടര്‍ന്ന് പി.ടി.ഐ നേതാക്കളും കുടുംബാംഗങ്ങളും അടിയന്തര സന്ദര്‍ശനം അനുവദിക്കണമെന്നും, ഇംറാന്‍ ഖാന്റെ ആരോഗ്യസ്ഥിതി, സുരക്ഷ, ഇപ്പോഴത്തെ സാഹചര്യങ്ങള്‍ എന്നിവയെക്കുറിച്ച് ഔദ്യോഗിക പ്രസ്താവന പുറത്തുവിടണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവരെതിരായ അന്വേഷണം ആവശ്യപ്പെട്ടും പി.ടി.ഐ മുന്നോട്ട് വന്നു. അഭ്യൂഹങ്ങള്‍ക്കൊപ്പം അദിയാല ജയിലിന് മുന്നില്‍ വലിയ ജനക്കൂട്ടം പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ വനിതാ പ്രകടനക്കാരെ പൊലീസ് മര്‍ദിച്ചുവെന്നാരോപണമുയര്‍ന്നിരുന്നു. മൂന്ന് വര്‍ഷമായി സമാധാനപരമായി പ്രതിഷേധിക്കുന്ന പൊതുജനങ്ങള്‍ക്ക് നേരെ പൊലീസ് അതിക്രമം നടത്തിയതിനെ നൗറീന്‍ നിയാസി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. സംഭവങ്ങള്‍ ജനാധിപത്യ സമൂഹത്തില്‍ നിയമനിര്‍വഹണ ഏജന്‍സികളുടെ അടിസ്ഥാന പദവികള്‍ക്കു വിരോധമാണെന്നായിരുന്നു അവരുടെ പ്രതികരണം. 2023ആഗസ്റ്റിലാണ് ഇംറാന്‍ ഖാനെ അദിയാല ജയിലില്‍ തടവിലാക്കിയത്. അദ്ദേഹത്തെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പി.ടി.ഐ അനുയായികള്‍ തുടര്‍ച്ചയായി പ്രതിഷേധം തുടരുകയാണ്.

Continue Reading

kerala

ചോറ്റാനിക്കര ക്ഷേത്രപരിസരത്ത് മാലിന്യക്കൂമ്പാരം; ഹെല്‍ത്ത് വകുപ്പ് 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പരിസരത്ത് മാലിന്യം അടിഞ്ഞുകൂടിയെന്ന പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് വിഭാഗം അടിയന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

Published

on

കൊച്ചി: ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പരിസരത്ത് മാലിന്യം അടിഞ്ഞുകൂടിയെന്ന പരാതിയെ തുടര്‍ന്ന് ഹെല്‍ത്ത് വിഭാഗം അടിയന്തര പരിശോധന നടത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. പരിശോധനാഫലമുള്ള വിശദമായ റിപ്പോര്‍ട്ട് 10 ദിവസത്തിനകം സമര്‍പ്പിക്കാനും കോടതി ഉത്തരവിട്ടു. പോതിയും പരിസര പ്രദേശങ്ങളും ഉള്‍പ്പെടെയുള്ള ക്ഷേത്രത്തിനുള്ളിലും പുറത്തുമുള്ള ശുചിത്വത്തിന്റെ നിലവിലെ അവസ്ഥ വ്യക്തമാക്കണമെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ക്ഷേത്ര ഉപദേശക സമിതിയുടെ ഉത്തരവാദിത്തപരമായ വീഴ്ച ഗൗരവമായി കോടതി വിലയിരുത്തി. ക്ഷേത്ര പരിസരത്തിലെ ശുചിത്വവും പവിത്രതയും ഉറപ്പാക്കേണ്ടത് സമിതിയുടെ അടിസ്ഥാനധര്‍മ്മമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉപദേശക സമിതിക്കെതിരെ കോടതി നോട്ടീസ് ജാരി ചെയ്തിട്ടുണ്ട്. മലിനീകരണം ഒഴിവാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികളും മുന്നോട്ടുള്ള പ്രവര്‍ത്തനപദ്ധതികളും വിശദീകരിക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി.

Continue Reading

kerala

രഞ്ജിത്ത് ജോണ്‍സണ്‍ വധക്കേസ്: അഞ്ചു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു

കൊല്ലം സെഷന്‍സ് കോടതി വിധിച്ച ശിക്ഷാവിധി പൂര്‍ണമായും നിലനിര്‍ത്തിയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്.

Published

on

കൊച്ചി: കൊല്ലം സ്വദേശി രഞ്ജിത്ത് ജോണ്‍സണെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ അഞ്ചുപേരുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. കൊല്ലം സെഷന്‍സ് കോടതി വിധിച്ച ശിക്ഷാവിധി പൂര്‍ണമായും നിലനിര്‍ത്തിയാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. കേസിലെ ആറും ഏഴും പ്രതികളെ ഹൈക്കോടതി വെറുതെവിട്ടു. കണ്ണനല്ലൂര്‍ സ്വദേശിയായ പാമ്പ് മനോജ്, നെടുങ്ങോലത്തെ കാട്ടുണ്ണി രഞ്ജിത്ത്, പൂതക്കുളത്തെ കൈതപ്പുഴ ഉണ്ണി, വടക്കേവിള സ്വദേശിയായ കക്ക പ്രണവ്, ഡീസന്റ് വണ്‍ സ്വദേശിയായ വിഷ്ണു എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ. പ്രതികള്‍ 25 വര്‍ഷത്തെ കഠിന തടവ് പൂര്‍ത്തിയാക്കിയ ശേഷമേ ശിക്ഷയില്‍ ഇളവ് ലഭിക്കാവൂ എന്നും കോടതി വ്യക്തമാക്കി. കൂടാതെ പ്രതികള്‍ ചേര്‍ന്ന് 35 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും നിര്‍ദേശിച്ചു.

2018 ഓഗസ്റ്റ് 15നായിരുന്നു രഞ്ജിത്ത് ജോണ്‍സണ്‍ കൊല്ലപ്പെട്ടത്. ‘ പ്രാവ് വാങ്ങണം ‘ എന്ന വ്യാജേന ഗുണ്ടാസംഘം വീട്ടിലെത്തി രഞ്ജിത്തിനെ വിളിച്ചുകൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ ഒരു ക്വാറിയിലെ മാലിന്യത്തിലേക്ക് മൃതദേഹം തള്ളി ഉപേക്ഷിച്ചു. ഒന്നാംപ്രതി പാമ്പ് മനോജിന്റെ ഭാര്യ ജെസ്സിയെ രഞ്ജിത്ത് വിവാഹം കഴിച്ചതിനെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിനുപിന്നിലെ പ്രധാന കാരണം എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Continue Reading

Trending