News

വാക്കേറ്റത്തിന് ബാറ്റ് കൊണ്ട് മറുപടി; ദുലീപ് ട്രോഫി ഫൈനലിൽ തിലക് വർമ്മയെയും സിറാജിനെയും വിറപ്പിച്ച് 15-കാരൻ വൈഭവ് സൂര്യവംശി

By ajay

September 06, 2026

ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ നടക്കുന്ന ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോൺ ക്യാപ്റ്റൻ തിലക് വർമ്മയും ഈസ്റ്റ് സോണിന്റെ 15 വയസ്സുകാരൻ യുവതാരം വൈഭവ് സൂര്യവംശിയും തമ്മിൽ ഗ്രൗണ്ടിൽ വാഗ്വാദം. മത്സരത്തിനിടയിൽ സൗത്ത് സോൺ നായകൻ തിലക് വർമ്മ വൈഭവിന്റെ അടുത്തുചെല്ലുകയും സംസാരിക്കുകയും ചെയ്യുന്നതിനിടയിലാണ് ചെറിയ തോതിൽ ചൂടേറിയ വാക്ക് തർക്കം ഉണ്ടായത്. എങ്കിലും പിന്നീട് ഇരുവരും ചിരിച്ചുകൊണ്ട് സംസാരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

ഈ വാഗ്വാദങ്ങളോടും പ്രകോപനങ്ങളോടും മികച്ച ബാറ്റിംഗിലൂടെയാണ് ബിഹാറിലെ സമസ്തിപൂരിൽ നിന്നുള്ള കൗമാര താരം മറുപടി നൽകിയത്. സൗത്ത് സോണിന്റെ മികച്ച ബൗളിംഗ് നിരയെയും ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെയും ലക്ഷ്യം വെച്ച് തകർപ്പൻ ഷോട്ടുകളാണ് സൂര്യവംശി പായിച്ചത്. സിറാജ് എറിഞ്ഞ ഒരു ഓവറിൽ രണ്ട് ബൗണ്ടറിയും ഒരു ഗ്ലാമറസ് സിക്സും ഉൾപ്പെടെ 14 റൺസാണ് താരം അടിച്ചെടുത്തത്. യുവതാരത്തിന്റെ ഈ കടന്നാക്രമണത്തിന് മുന്നിൽ പതറിയ സൗത്ത് സോൺ ക്യാപ്റ്റൻ തിലക് വർമ്മയ്ക്ക്, സിറാജിനെ ബോളിങ്ങ് എൻഡിൽ നിന്ന് തിരിച്ചുവിളിക്കേണ്ടി വന്നു.

സൂര്യവംശിക്കൊപ്പം മികച്ച പിന്തുണ നൽകി ഓപ്പണർ അഭിമന്യു ഈശ്വരനും നിലയുറപ്പിച്ചതോടെ ഈസ്റ്റ് സോൺ സ്കോർ ബോർഡ് ചലിച്ചു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഈസ്റ്റ് സോൺ ക്യാപ്റ്റൻ ഇഷാൻ കിഷന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഓപ്പണർമാരുടേത്. അർദ്ധസെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന വൈഭവ് സൂര്യവംശി, ചാമ വി. മിലിന്ദിന്റെ പന്തിൽ പുറത്താകുകയായിരുന്നു. 37 പന്തുകൾ നേരിട്ട് 5 ബൗണ്ടറിയും ഒരു സിക്സും സഹിതം 44 റൺസെടുത്താണ് താരം മടങ്ങിയത്. സെൻട്രൽ സോണിനെതിരായ സെമിഫൈനലിൽ 92 റൺസിന് പുറത്തായ താരത്തിന് ഫൈനലിലും മികച്ച തുടക്കം വലിയ സ്കോറാക്കി മാറ്റാൻ സാധിച്ചില്ല.

2012-13 സീസണിനുശേഷം ആദ്യമായി ദുലീപ് ട്രോഫി കിരീടം ലക്ഷ്യമിട്ടാണ് ഈസ്റ്റ് സോൺ ഇറങ്ങിയിരിക്കുന്നത്. ടൂർണമെന്റിൽ 12 കിരീടങ്ങളുടെ മികച്ച ചരിത്രമുള്ള സൗത്ത് സോണാവട്ടെ, ദേവ്ദത്ത് പടിക്കലും മുഹമ്മദ് സിറാജുൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ അന്തിമ ഇലവനിൽ ഉൾപ്പെടുത്തിയാണ് കളത്തിലിറങ്ങിയിരിക്കുന്നത്.