kerala

വാല്‍പ്പാറ ദുരന്തം; സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിക്കണം -മുസ്‌ലിം ലീഗ്

By Manya

April 26, 2026

മലപ്പുറം പാങ്ങ് ജി.എല്‍.പി സ്‌കൂളിലെ അധ്യാപകരും ഡ്രൈവറുമടക്കം 10 പേരുടെ ജീവന്‍ കവര്‍ന്ന വാല്‍പ്പാറ ദുരന്തത്തില്‍ സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അപകടം നടന്ന് ഇത്രയും ദിവസമായിട്ടും മെഡിക്കല്‍ സഹായം പോലും അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യോഗം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. തൃശൂര്‍ വെട്ടിക്കെട്ട് അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ സഹായം അനുവദിക്കണം.- യോഗം ആവശ്യപ്പെട്ടു. ഈ അപകടങ്ങളില്‍ മരിച്ചവര്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. കണ്ണൂര്‍ ജില്ല മുസ്‌ലിം ലീഗ് മുന്‍ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദിന്റെ വിയോഗത്തിലും യോഗം അനുശോചിച്ചു. മക്കയിലും മദീനയിലും സൗദി കെ.എം.സി.സി വളണ്ടിയര്‍മാര്‍ നടത്തുന്ന ഹജ്ജ് സേവനത്തെയും കേരളത്തില്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഹാജീസ് ഹെല്‍പിങ് ഹാന്‍ഡ്‌സ് പ്രവര്‍ത്തനങ്ങളെയും യോഗം പ്രകീര്‍ത്തിച്ചു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ വിശദീകരിച്ചു. നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ.കെ ബാവ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികള്‍, എം.എല്‍.എമാര്‍, സെക്രട്ടേറിയറ്റ് അംഗങ്ങള്‍, സെക്രട്ടേറിയറ്റ് ക്ഷണിതാക്കള്‍, ജില്ല പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, പോഷക ഘടകം പ്രതിനിധികള്‍, സ്ഥാനാര്‍ത്ഥികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി വി.എം ഉമ്മര്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.