Connect with us

kerala

വാല്‍പ്പാറ ദുരന്തം; സര്‍ക്കാര്‍ അടിയന്തര സഹായം പ്രഖ്യാപിക്കണം -മുസ്‌ലിം ലീഗ്

അപകടം നടന്ന് ഇത്രയും ദിവസമായിട്ടും മെഡിക്കല്‍ സഹായം പോലും അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യോഗം

Published

on

മലപ്പുറം പാങ്ങ് ജി.എല്‍.പി സ്‌കൂളിലെ അധ്യാപകരും ഡ്രൈവറുമടക്കം 10 പേരുടെ ജീവന്‍ കവര്‍ന്ന വാല്‍പ്പാറ ദുരന്തത്തില്‍ സര്‍ക്കാര്‍ അടിയന്തര ധനസഹായം പ്രഖ്യാപിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അപകടം നടന്ന് ഇത്രയും ദിവസമായിട്ടും മെഡിക്കല്‍ സഹായം പോലും അനുവദിക്കാത്ത സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യോഗം പ്രമേയത്തിലൂടെ കുറ്റപ്പെടുത്തി.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണം. തൃശൂര്‍ വെട്ടിക്കെട്ട് അപകടത്തില്‍ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും മതിയായ സഹായം അനുവദിക്കണം.- യോഗം ആവശ്യപ്പെട്ടു. ഈ അപകടങ്ങളില്‍ മരിച്ചവര്‍ക്ക് യോഗം അനുശോചനം രേഖപ്പെടുത്തി. കണ്ണൂര്‍ ജില്ല മുസ്‌ലിം ലീഗ് മുന്‍ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദിന്റെ വിയോഗത്തിലും യോഗം അനുശോചിച്ചു. മക്കയിലും മദീനയിലും സൗദി കെ.എം.സി.സി വളണ്ടിയര്‍മാര്‍ നടത്തുന്ന ഹജ്ജ് സേവനത്തെയും കേരളത്തില്‍ സയ്യിദ് റഷീദലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ ഇന്ത്യ ഹാജീസ് ഹെല്‍പിങ് ഹാന്‍ഡ്‌സ് പ്രവര്‍ത്തനങ്ങളെയും യോഗം പ്രകീര്‍ത്തിച്ചു.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ദേശീയ രാഷ്ട്രീയ വിഷയങ്ങള്‍ വിശദീകരിച്ചു. നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍.എ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ.കെ ബാവ പ്രസംഗിച്ചു. സംസ്ഥാന ഭാരവാഹികള്‍, എം.എല്‍.എമാര്‍, സെക്രട്ടേറിയറ്റ് അംഗങ്ങള്‍, സെക്രട്ടേറിയറ്റ് ക്ഷണിതാക്കള്‍, ജില്ല പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍, പോഷക ഘടകം പ്രതിനിധികള്‍, സ്ഥാനാര്‍ത്ഥികള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി വി.എം ഉമ്മര്‍ മാസ്റ്റര്‍ നന്ദി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാല്‍പ്പാറ വാഹനാപകടം; ഇരകളെ സര്‍ക്കാര്‍ പരിഗണിച്ചില്ല, ധനസഹായം മുഖ്യമന്ത്രി ഇടപെട്ട് മാറ്റിവെപ്പിച്ചു; മഞ്ഞളാംകുഴി അലി എം.എല്‍.എ

അദ്ദേഹം ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ട് പിന്നെ നോക്കാം എന്ന് പറഞ്ഞ് മാറ്റിവെച്ചതായാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Published

on

വാല്‍പ്പാറ വാഹനാപകടത്തിലെ ഇരകളെയും പരിക്കേറ്റവരെയും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ. ധനസഹായം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞിരുന്നെങ്കിലും പിന്നീട് അതേക്കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല. അദ്ദേഹം ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രി ഇടപെട്ട് പിന്നെ നോക്കാം എന്ന് പറഞ്ഞ് മാറ്റിവെച്ചതായാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

വാല്‍പ്പാറയില്‍ വാഹനാപകടത്തില്‍ മരിച്ച 10 പേരുടെ ആശ്രിതര്‍ക്കും ധനസഹായം നല്‍കണമെന്നും പരിക്കേറ്റവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് മഞ്ഞളാംകുഴി എംഎല്‍എയുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുരുതര പരിക്കേറ്റ് ചികിത്സയിലുള്ളവരടക്കമുള്ള ഇരകള്‍ക്ക് സര്‍ക്കാര്‍ നയാ പൈസ പോലും ഇതുവരെ നല്‍കിയിട്ടില്ല, ഇത്ര വലിയ ദുരന്തം നടന്നിട്ടും സര്‍ക്കാര്‍ ഇതുവരെ നഷ്ടപരിഹാരം നല്‍കാത്തത് നീതീകരിക്കാനാവില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. . ‘ഇന്നലെ ഞാന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയെ കണ്ട് വീണ്ടും സംസാരിച്ചിരുന്നു. അദ്ദേഹം ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്നും എന്തെങ്കിലും ഒരു തീരുമാനം എടുക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷ ഉപനേതാവിനോടും ഞങ്ങള്‍ ഈ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹവും അവരുമൊക്കെയായി ബന്ധപ്പെട്ട് പെട്ടെന്ന് തന്നെ തുക പാസാക്കി തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്’ -എം.എല്‍.എ പറഞ്ഞു.

‘പരിക്കേറ്റവരുടെ തുടര്‍ ചികിത്സയാണ് നമ്മള്‍ അത്യാവശ്യമായി ആവശ്യപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ല. ഇതൊരു അത്യാവശ്യ കാര്യമാണെന്ന് മനസ്സിലാക്കാതെയാണോ അതോ മനസ്സിലാക്കിയിട്ട് അത് നടത്താത്തതാണോ എന്നറിയില്ല. വലിയ ദുഃഖകരമായ കാര്യം തന്നെയാണത്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് വേണ്ട കാര്യങ്ങള്‍ ചെയ്യണം. ഇനി അഥവാ ഒരു നയാ പൈസ സര്‍ക്കാര്‍ തന്നിട്ടില്ലെങ്കിലും ചികിത്സ നമ്മള്‍ വളരെ ഭംഗിയായി നടത്തും. എന്തൊക്കെ നമുക്ക് ചെയ്യാന്‍ പറ്റുമോ ആ കാര്യങ്ങളൊക്കെ നടത്തും. എല്ലാവരുടെയും സഹായത്തോടെ ഇക്കാര്യങ്ങള്‍ ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകും

Advertisement

സര്‍ക്കാറില്‍നിന്ന് പണം കിട്ടിയില്ല എന്നു പറഞ്ഞ് ചികിത്സ നീട്ടാന്‍ പറ്റില്ല, പണം ലഭിക്കാന്‍ ആവശ്യമായ എല്ലാ വഴികളും തേടും. എങ്ങനെയെങ്കിലും ആ ഫണ്ട് വാങ്ങി നല്‍കണം. കൂടാതെ ഡെത്ത് സര്‍ട്ടിഫിക്കറ്റ് അടക്കം മരിച്ചവരുടെ ലീഗല്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കണം. പത്തുപേരാണ് മരിച്ചത്. ഇവരുടെ പേപ്പേഴ്‌സ് എല്ലാം ശരിയാക്കി ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യണം. ഇതിനാവശ്യമായ പണം കണ്ടെത്താന്‍ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്’ -അദ്ദേഹം പറഞ്ഞു.

 

Continue Reading

kerala

ഭാരതീയ ഋഷിപരമ്പരയിലെ നമ്മുടെ കാലത്തെ ശക്തമായ കണ്ണിയായിരുന്നു ഗുരു മുനിനാരായണ പ്രസാദ്; ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി

ജീവിതം മുഴുവന്‍ അറിവിന്റെ സമുദ്രതീരത്ത് നിലകൊണ്ട്, സഹജീവികളെ ജ്ഞാനത്തിന്റെ മറുകര പറ്റിക്കാന്‍ സഹായിച്ച ഒരു യോഗിവര്യനായിരുന്നു സ്വാമിജിയെന്നും അദ്ദേഹം സ്മരിച്ചു

Published

on

ഗുരു മുനിനാരായണ പ്രസാദിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. ഭാരതീയ ഋഷിപരമ്പരയിലെ നമ്മുടെ കാലത്തെ ശക്തമായ കണ്ണിയായിരുന്നു ഗുരു മുനിനാരായണ പ്രസാദെന്ന് സമദാനി പറഞ്ഞു. ഔപനിഷദീയ ജ്ഞാനത്തിന്റെ ശാന്തിനിഷ്യന്ദിയായ പ്രതീകമായിരുന്നു അദ്ദേഹം. ജീവിതം മുഴുവന്‍ അറിവിന്റെ സമുദ്രതീരത്ത് നിലകൊണ്ട്, സഹജീവികളെ ജ്ഞാനത്തിന്റെ മറുകര പറ്റിക്കാന്‍ സഹായിച്ച ഒരു യോഗിവര്യനായിരുന്നു സ്വാമിജിയെന്നും അദ്ദേഹം സ്മരിച്ചു.

‘റിവിന്റെ മറ്റൊരു നക്ഷത്രമാണ് പൊലിഞ്ഞിരിക്കുന്നത്. ജീവിതരഥ്യ കൊണ്ടും കര്‍മ്മസപര്യ കൊണ്ടും ജ്ഞാനോദയത്തിന്റെയും വിവേകസംക്രമണത്തിന്റെയും ദിഗ് നക്ഷത്രം. ഭാരതീയ ഋഷിപരമ്പരയിലെ, നമ്മുടെ കാലത്തെ ശക്തമായ കണ്ണി. ഔപനിഷദീയ ജ്ഞാനത്തിന്റെ ശാന്തിനിഷ്യന്ദിയായ പ്രതീകം. അതിന്റെ സമുദ്രതീരത്ത് നിലകൊണ്ട് സംസാരസാഗരത്തിന്റെ മറുകര പറ്റുന്നതിനായി സഹജീവികളെ പ്രാപ്തരാക്കാന്‍ തന്റെ വാക്കും നോക്കും സര്‍വത്ര ജീവിത വ്യവഹാരങ്ങളും സമര്‍പ്പിച്ച യോഗിവര്യന്‍. അറിവിന്റെ ആഴം എങ്ങനെയാണ് നിത്യപ്രസക്തമായ സമാധാന തുരുത്തുകള്‍ നിര്‍മ്മിക്കുന്നതെന്ന് തന്റെ കാലത്തിനും സാമൂഹിക മേഖലകള്‍ക്കും കാട്ടിക്കൊടുത്ത ശാന്തിദൂതന്‍’.- അനുശോചന സന്ദേശത്തില്‍ കുറിച്ചു

 

 

Advertisement

 

Continue Reading

kerala

ഷഹദിന് പഠനച്ചെലവ്, നൗഷാദിന്റെ കുടുംബത്തിന് വീട്; ദുരന്തമുഖത്ത് താങ്ങായി പാണക്കാട്ടെ പ്രഖ്യാപനം

. ചികിത്സയില്‍ കഴിയുന്ന ഷഹദിന്‍ മുഹമ്മദിന്റെ തുടര്‍ ചികിത്സ-പഠന ചെലവുകളും ബസ് ഡ്രൈവര്‍ നൗഷാദിന്റെ കുടുംബത്തിന്റെ ഭവന സ്വപ്നവും ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുത്തു.

Published

on

മലപ്പുറം: വാല്‍പ്പാറ ദുരന്തത്തില്‍ നാടിന്റെ കണ്ണീരുണങ്ങും മുമ്പെ പാണക്കാട് നിന്നുമൊരു നന്മയുള്ള പ്രഖ്യാപനം. ചികിത്സയില്‍ കഴിയുന്ന ഷഹദിന്‍ മുഹമ്മദിന്റെ തുടര്‍ ചികിത്സ-പഠന ചെലവുകളും ബസ് ഡ്രൈവര്‍ നൗഷാദിന്റെ കുടുംബത്തിന്റെ ഭവന സ്വപ്നവും ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുത്തു. ഇന്നലെ രാവിലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം. സാദിഖലി തങ്ങളുടെ നിര്‍ദ്ദേശ പ്രകാരം എ.പി അബ്ദുസമദ് ചെയര്‍മാനായ ട്രസ്റ്റാണ് നാടിന്റെ കണ്ണീരുണക്കുന്ന പ്രവര്‍ത്തനം ഏറ്റെടുത്തത്.

അപകടത്തില്‍ മരണപ്പെട്ട പാചകത്തൊഴിലാളി സാജിതയുടെ മകനാണ് ഷഹദിന്‍. അഞ്ച് വര്‍ഷം മുന്‍പ് കുട്ടിക്ക് പിതാവിനെയും നഷ്ടമായിരുന്നു. ഗുരുതര പരിക്കേറ്റ വിദ്യാര്‍ഥിയുടെ ചികിത്സക്ക് ആവശ്യമായ തുകയും ഭാവിയില്‍ വിദ്യാര്‍ഥിക്ക് ആവശ്യമായി വരുന്ന പഠനചെലവ് അടക്കം ട്രസ്റ്റ് ഏറ്റെടുത്തുവെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. വിദ്യാര്‍ഥിയുടെ ഇഷ്ടാനുസരണം എത്ര വേണമെങ്കിലും പഠിക്കാമെന്നാണ് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചിട്ടുള്ളത്. സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദിന്റെ ഭാര്യയും മക്കളും താമസിക്കാന്‍ ഒരു ഭവനം നിര്‍മിച്ചുനല്‍കാമെന്നും ആനപ്പടിക്കല്‍ ചാരിറ്റിബിള്‍ ട്രസ്റ്റ് ഉറപ്പ് നല്‍കിയിട്ടുണ്ട്.

അപകടം സംഭവിച്ച ഘട്ടത്തില്‍ വിദ്യാഭ്യാസ മന്ത്രി ധനസഹായം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അത് പ്രഖ്യാപിക്കുന്നത് വൈകുന്നതില്‍ പ്രദേശവാസികള്‍ നിരാശയുണ്ട്. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

കേരളത്തിലും പുറത്തും ട്രസ്റ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്നും ട്രസ്റ്റിന്റെ തണല്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ഭാഗമായാണ് കുട്ടിയുടെ ചെലവുകള്‍ ഏറ്റെടുക്കുന്നതെന്നും ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രൊഫ. മൂസ സ്വലാഹി പറഞ്ഞു. അച്ഛന്‍മാര്‍ നഷ്ടപ്പെട്ട കുട്ടികളുടെ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, പഠനം, ചികിത്സ സഹായം നല്‍കുന്ന പദ്ധതിയാണ് തണല്‍ ഫോസ്റ്റര്‍ കെയര്‍ കേരളത്തിലെ 124 കുടുംബങ്ങളില്‍ നിന്നുള്ള 285 കുട്ടികള്‍ നിലവില്‍ പദ്ധതിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് പാണക്കാട് ചേര്‍ന്ന യോഗത്തില്‍ മഞ്ഞളാംകുഴി അലി എം.എല്‍.എ, കല്പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി സബാഹ്, പഞ്ചായത്ത് അംഗം അബ്ദുല്‍ലത്തീഫ് എന്നിവരും പങ്കെടുത്തു.

Advertisement
Continue Reading

Trending