തിരുവനന്തപുരം: വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനത്തിൽ ജനക്ഷേമത്തിനും സുതാര്യ ഭരണത്തിനും പ്രാധാന്യം നൽകി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു. ഇന്ദിരാ ഗ്യാരണ്ടികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച സർക്കാർ, കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി എന്നിവ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ മുന്നോട്ട് വെച്ചു.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വെല്ലുവിളി നിറഞ്ഞതാണെങ്കിലും അതിനെ അവസരമാക്കി മാറ്റുമെന്നും ‘ക്ലീൻ ഗവേണൻസ്’ ആയിരിക്കും സർക്കാരിന്റെ മുദ്രാവാക്യമെന്നും ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ വ്യക്തമാക്കി. രാസലഹരി ഉൾപ്പെടെയുള്ള ലഹരി മാഫിയകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ലഹരി കേസുകളിൽ ഉൾപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും പ്രഖ്യാപിച്ചു. എക്സൈസ്, ആഭ്യന്തര, ആരോഗ്യ വകുപ്പുകളുടെ ഏകോപനത്തോടെ സമഗ്ര ലഹരി വിരുദ്ധ പദ്ധതി നടപ്പാക്കും.
പോലീസ് സംവിധാനത്തിന്റെ ആധുനികവത്കരണം, ആരോഗ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തൽ, വയോജനങ്ങൾക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കൽ, തുറമുഖ വികസനത്തിന് പ്രാമുഖ്യം നൽകൽ എന്നിവയും പ്രഖ്യാപനത്തിലുണ്ട്.
കാർഷിക മേഖലയെ പ്രധാന പരിഗണനാ മേഖലയായി പ്രഖ്യാപിച്ച സർക്കാർ, വനിതാ കർഷകർക്ക് പ്രത്യേക പദ്ധതികൾ, കർഷക കൺസോർഷ്യം, മണ്ണ് പരിശോധന രജിസ്റ്റർ, സ്പൈസ് പാർക്ക്, സുഗന്ധദ്രവ്യ കയറ്റുമതി വികസനം എന്നിവ നടപ്പാക്കുമെന്ന് അറിയിച്ചു. മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കാൻ ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിക്കും.
സഹകരണ മേഖലയെ അഴിമതി വിമുക്തമാക്കാനും തിരഞ്ഞെടുപ്പുകൾ സമയബന്ധിതമായി നടത്താനും സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നയപ്രഖ്യാപനത്തിൽ പറയുന്നു. ഐടി മിഷനെ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷനാക്കി മാറ്റുകയും വ്യവസായ വികസനത്തിനായി ലാൻഡ് ബാങ്ക് രൂപീകരിക്കുകയും അതിഥി തൊഴിലാളികൾക്കായി പ്രത്യേക രജിസ്ട്രേഷൻ പോർട്ടൽ ആരംഭിക്കുകയും ചെയ്യും.
കേന്ദ്രവുമായി ഫെഡറൽ തത്വങ്ങളിൽ അധിഷ്ഠിതമായ സഹകരണ ബന്ധം തുടരുന്നതിനൊപ്പം വികസനവും ജനക്ഷേമവും മുൻനിർത്തിയുള്ള ഭരണമായിരിക്കും സർക്കാരിന്റെ ലക്ഷ്യമെന്നും നയപ്രഖ്യാപനത്തിൽ വ്യക്തമാക്കി.