Video Stories

തൊടുപുഴ ചീനിക്കുഴി കൂട്ടക്കൊലക്കേസില്‍ വിധി ഒക്ടോബര്‍ 30ന്

By Lubna Sherin K P

October 28, 2025

ഇടുക്കി: തൊടുപുഴ ചീനിക്കുഴിയില്‍ മകനെയും കുടുംബത്തെയും കത്തിച്ച് കൊലപ്പെടുത്തിയ ഭീകര കേസില്‍ പ്രതിക്ക് ശിക്ഷ ഒക്ടോബര്‍ 30ന് പ്രഖ്യാപിക്കും. മുട്ടം ഒന്നാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. പ്രതിയായ ആലിയക്കുന്നേല്‍ ഹമീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നു.

പ്രോസിക്യൂഷന്‍ വാദത്തില്‍ പ്രതി അതിക്രൂരമായ കൊലപാതകമാണ് നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു. കൊലപ്പെടുത്തിയവര്‍ നിഷ്‌കളങ്കരായ രണ്ട് കുട്ടികളുള്‍പ്പെടെ നാലുപേരാണെന്നും പ്രായം ഒഴിച്ചാല്‍ പ്രതിക്കെതിരെ ശക്തമായ തെളിവുകളാണെന്നും പ്രോസിക്യൂഷന്‍ അഡ്വ. എം. സുനില്‍ മഹേശ്വര പിള്ള വ്യക്തമാക്കി.

കോടതി പ്രതി കുറ്റക്കാരനാണെന്ന് നിരീക്ഷിച്ചതിനെ തുടര്‍ന്ന് ”എന്തെങ്കിലും പറയാനുണ്ടോ?” എന്ന ചോദ്യത്തിന് ഹമീദ് ശ്വാസംമുട്ടലും ആരോഗ്യപ്രശ്‌നങ്ങളുമുണ്ടെന്ന് വ്യക്തമാക്കി. പ്രതിഭാഗം വക്കീല്‍ ഹമീദിന്റെ പ്രായവും ആരോഗ്യനിലയും പരിഗണിച്ച് ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടു.

2022 മാര്‍ച്ച് 18-നാണ് ഈ ക്രൂരക്കൊലപാതകം നടന്നത്. തൊടുപുഴ ചീനിക്കുഴിയിലെ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റ, അസ്ന എന്നിവരെയാണ് പിതാവായ ഹമീദ് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയത്. സ്വത്ത് വീതംവെച്ചതിനെച്ചൊല്ലിയുണ്ടായ കുടുംബവിവാദമാണ് ഈ ഭീകര സംഭവത്തിന് കാരണമായത്.

ശിക്ഷാ വിധി ഒക്ടോബര്‍ 30-ന് പ്രഖ്യാപിക്കാനിരിക്കെ, ഈ കേസിനോടുള്ള സംസ്ഥാനതല ശ്രദ്ധ വീണ്ടും വര്‍ദ്ധിച്ചിരിക്കുകയാണ്.