Culture

8000 രൂപ കൈകൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

By chandrika

July 04, 2017

എറണാകുളം: വീണ്ടും വില്ലേജ് ഓഫീസറുടെ കെടുകാര്യസ്ഥത. എറണാകുളത്ത് വില്ലേജ് ഒഫീസര്‍ അറസ്റ്റില്‍. ഭൂമി പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ അറസ്റ്റ് ചെയ്തു. എറണാകുളം ഞാറയ്ക്കലിലെ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ഷിബുവിനെയാണ് കൈക്കൂലി വാങ്ങിയതിന് പൊലീസ് അറസ്റ്റ് ചെയ്തത്. ഭൂമി പോക്കുവരവ് ചെയ്യുന്നതിന് 8000 രൂപയാണ് വില്ലേജ് ഓഫീസര്‍ കൈക്കുലി വാങ്ങിയത്.

കൈവശ ഭൂമിയ്ക്ക് നികുതി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് കോഴിക്കോട് ജൂണില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തിരുന്നു. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട് വില്ലേജ് ഓഫീസിനു മുന്നില്‍ ജോയിയാണ് ആത്മഹത്യ ചെയ്തത്. കര്‍ഷകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ ഉത്തരവിട്ടിരുന്നു.

മാസത്തില്‍ ഒരു തവണ വില്ലേജ് ഓഫീസില്‍ പരിശോധന നടത്താനാണ് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവിട്ടത്.വിജിലന്‍സിന്റെ നിര്‍ദേശം പുറത്തുവന്ന് ഒരു മാസം പൂര്‍ത്തിയാവുന്നതിനു മുന്‍പാണ് വീണ്ടും വില്ലേജുമായി ബന്ധപ്പെട്ട അഴിമതി വാര്‍ത്തകള്‍ പുറത്തുവരുന്നത്.

റവന്യു വകുപ്പ് ഓഫീസുകളില്‍ അഴിമതി വര്‍ധിക്കുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പരിശോധന നടത്തിയിരുന്നെങ്കിലും ഇത് എല്ലാ മാസവും പരിശോധന എന്ന നിലയിലേക്ക് കൊണ്ടുവരണമെന്ന് അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ ബെഹ്‌റ ഉത്തരവിറക്കിയിരുന്നു.