മുംബൈ: ഷൂട്ടിങിനിടെ മഹാരാഷ്ട്രയിലെ ചരിത്രപ്രസിദ്ധമായ വസൈ കോട്ടയ്ക്കകത്തെ പുരാതന അടുപ്പ് കത്തിച്ചതിന് നിർമാണക്കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. ആർകിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ASI) മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ആരംഭ് എന്റർടൈൻമെന്റിനെതിരെ നടപടി സ്വീകരിച്ചത്.
ഡിസംബർ 18, 19 തീയതികളിൽ കോട്ടയ്ക്കകത്ത് ചിത്രീകരണം നടത്താൻ എല്ലാ വ്യവസ്ഥകളും പാലിക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിൽ നിർമാണക്കമ്പനിക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ഷൂട്ടിങിനിടെ പുരാതനമായ അടുപ്പ് നിർമാണക്കമ്പനിയിലെ ജീവനക്കാരൻ കത്തിച്ചതായി കണ്ടെത്തി. ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആർകിയോളജിക്കൽ ഡിപ്പാർട്ട്‌മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
1184-ൽ യാദവ രാജവംശമാണ് വസൈ കോട്ടയുടെ ആദ്യ നിർമ്മാണം നടത്തിയത്. പിന്നീട് അറബിക്കടലിൽ തങ്ങളുടെ മേൽക്കൈ സ്ഥാപിക്കുന്നതിനായി 17-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കോട്ടയെ ഇന്നത്തെ രൂപത്തിൽ വികസിപ്പിച്ചു. നിലവിൽ വസൈ കോട്ട ആർകിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്.