kerala

വെള്ളിയാഴ്ചയിലെ വോട്ടെടുപ്പ്; ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും

By webdesk14

April 20, 2024

വെള്ളിയാഴ്ച ന‌‌‌‌ടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടിങ് നടപടികളിലെ പങ്കാളിത്തം ഉറപ്പാക്കാൻ ജുമുഅ സമയം ക്രമീകരിച്ച് മുസ്‍ലിം സംഘടനകളും മഹല്ലുകളും. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധം ജുമുഅ സമയം പുനഃക്രമീകരിക്കാനാണ് തീരുമാനം. സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മതനേതാക്കൾ വിശ്വാസികളോട് ആഹ്വാനം ചെയ്തു.

വോട്ടിങ്ങിനൊപ്പം വിശ്വാസികളായ രാഷ്ട്രീയ പ്രവർത്തകർക്ക് ബൂത്ത് ഏജന്റ് ഉൾപ്പെടെയുള്ള തെരഞ്ഞെടുപ്പ് ചുമതലകൾ കൂടി നിർവഹിക്കാനാകും വിധമാണ് ജുമുഅ സമയത്തിലെ ക്രമീകരണങ്ങൾ. അടുത്തടുത്ത പള്ളികളിലെ ജുമുഅ ഒരേസമയം വരാത്ത രീതിയിൽ പുനഃക്രമീകരിക്കാൻ മഹല്ലുകൾക്ക് സമസ്ത നേരത്തെ നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ മഹല്ലുകൾ പരസ്പരം കൂടിയാലോചിച്ച് തീരുമാനമെടുക്കുകയും ഇത് നേരത്തെ തന്നെ വിശ്വാസികളെ അറിയിക്കുകയും ചെയ്യും. മിക്ക മഹല്ലുകളും സമയക്രമീകരണം പൂർത്തിയാക്കിക്കഴിഞ്ഞു.

സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ക്രമീകരണങ്ങൾ. വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് മുസ്‍ലിം സംഘടനകൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടെങ്കിലും തീയതി മാറ്റാത്ത സാഹചര്യത്തിലാണ് പുതിയ ക്രമീകരണങ്ങൾ. പോളിങ് ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടികളുടെ ബൂത്ത് ഏജന്റുമാരുൾപ്പെടെയുള്ള പ്രവർത്തകർക്കുമായിരിക്കും വെള്ളിയാഴ്ചയിലെ തെരഞ്ഞെടുപ്പ് കൂടുതൽ ബുദ്ധിമുട്ടാവുക.