kerala

വാളയാര്‍കേസ്: അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസുകളില്‍ പ്രതി ചേര്‍ത്ത് സിബിഐ

By webdesk17

March 05, 2025

വാളയാര്‍ പീഡനക്കേസില്‍ പെണ്‍കുട്ടികളുടെ അമ്മയേയും രണ്ടാനച്ഛനേയും കൂടുതല്‍ കേസുകളില്‍ പ്രതികളാക്കി സി.ബി.ഐ. അന്വേഷണം നടക്കാനിരിക്കുന്ന മൂന്നുകേസുകളില്‍ കൂടിയാണ് ഇരുവരേയും പ്രതികളാക്കിയത്.

നേരത്തെ കോടതിയില്‍ സിബിഐ ആറുകുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചിരുന്നു. അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് കോടതി അംഗീകരിച്ചു. ഇതിന് പിന്നാലെയാണ് അമ്മയെയും രണ്ടാനച്ഛനെയും കൂടുതല്‍ കേസുകളില്‍ പ്രതി ചേര്‍ക്കുന്നത്.

കുട്ടികളുടെ മരണത്തില്‍ ഇരുവര്‍ക്കും പങ്കുള്ളതിന്റെ തെളിവുകള്‍ ലഭിച്ചതായി സിബിഐ അഭിഭാഷകന്‍ പിയേഴ്‌സ് മാത്യു പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മയേയും രണ്ടാനച്ഛനേയും പ്രതിചേര്‍ത്തത്. സാക്ഷിമൊഴികളും രേഖകളും ശാസ്ത്രീയ തെളിവുകളും ഇരുവര്‍ക്കും എതിരാണ്. പ്രതികള്‍ക്ക് സമയന്‍സ് അയക്കുന്ന കാര്യം 25-ന് കോടതി പരിഗണിക്കും.

2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെയും മാര്‍ച്ചില്‍ ഒന്‍പതുവയസ്സുള്ള അനുജത്തിയെയും തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ 2021 ഡിസംബറിലാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചത്.

മൂത്ത കുട്ടിയുടെ മരണത്തില്‍ അട്ടപ്പള്ളം സ്വദേശി വി. മധു (വലിയ മധു), ഇടുക്കി രാജാക്കാട് സ്വദേശി ഷിബു, പാമ്പാമ്പള്ളം സ്വദേശി എം. മധു (കുട്ടിമധു), 16 വയസ്സുകാരന്‍ എന്നിവരാണ് പ്രതികള്‍. അനുജത്തിയുടെ മരണത്തില്‍ വലിയ മധുവും ആദ്യകേസിലുള്‍പ്പെട്ട 16 വയസ്സുകാരനും പ്രതികളാണ്.