ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇറാന്‍-ഇസ്രാഈല്‍-യുഎസ് സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതയായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഭാഗികമായി അടച്ചതും കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളുമാണ് വിപണിയെ കാര്യമായി ബാധിച്ചത്. വ്യാഴാഴ്ച്ച ക്രൂഡ് ഓയില്‍ വില രണ്ട് ശതമാനം വര്‍ധിച്ചു.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20-27 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് തടസ്സപ്പെട്ടത് ആഗോള വിതരണ ശൃംഖലയെ താറുമാറാക്കി. ഇതുവഴി കടന്നുപോകുന്ന കപ്പലുകളെ ആക്രമിക്കുമെന്ന് ഇറാന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ പകുതിയിലധികവും ഈ പാതയെ ആശ്രയിച്ചാണ്. അതേസമയം നിലവിലെ സാഹചര്യം നേരിടാന്‍ ഇന്ത്യ സജ്ജമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. പൊതുമേഖലാ എണ്ണ കമ്പനികളുടെ കൈവശം ഏകദേശം 25 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍, പെട്രോള്‍, ഡീസല്‍ ശേഖരമുണ്ട്. കൂടാതെ 21 ദിവസത്തെ എല്‍.എന്‍.ജി (LNG) ശേഖരവും ലഭ്യമാണ്.
എണ്ണവില ഉയരുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും സാധാരണക്കാരുടെ ജീവിതച്ചിലവ് വര്‍ദ്ധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.