News

ഇറാനുമായുള്ള യുദ്ധം ഇസ്രാഈല്‍ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി

By webdesk17

March 05, 2026

ഇറാനുമായുള്ള യുദ്ധം സമ്പദ്വ്യവസ്ഥയെ തകര്‍ക്കുമെന്ന മുന്നറിയിപ്പുമായി ഇസ്രാഈല്‍ ധനകാര്യ മന്ത്രാലയം. നിലവിലെ സുരക്ഷാ നിയന്ത്രണങ്ങള്‍ ഇതേപടി തുടരുകയാണെങ്കില്‍ രാജ്യത്തിന് ആഴ്ചയില്‍ ഏകദേശം 3 ബില്യണ്‍ ഡോളര്‍ (ഏകദേശം 25,000 കോടി രൂപ) നഷ്ടമുണ്ടാകുമെന്നാണ് കണക്കുകളില്‍ സൂചിപ്പിക്കുന്നത്. ഇറാനുമായുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ഹോം ഫ്രണ്ട് കമാന്‍ഡ് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ഇസ്രാഈലിന്റെ ആഭ്യന്തര ഉത്പാദനത്തെയും വ്യാപാരത്തെയും ബാധിച്ചിട്ടുണ്ട്.

രാജ്യവ്യാപകമായി സ്‌കൂളുകളും കോളേജുകളും അടച്ചിട്ടതോടെ രക്ഷിതാക്കള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. കൂടാതെ, ഭൂരിഭാഗം സാധാരണ ജീവനക്കാരെയും സൈനിക സേവനത്തിനായി നിയോഗിച്ചത് വിവിധ മേഖലകളിലെ ഉത്പാദനം സ്തംഭിപ്പിച്ചു. അവശ്യ സേവനങ്ങളൊഴികെ ഒട്ടുമിക്ക തൊഴിലിടങ്ങളും അടഞ്ഞുകിടക്കുന്നതും രാജ്യത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ വന്‍ ഇടിവുണ്ടാക്കുന്നുണ്ട്.

നിലവിലെ ‘റെഡ്’ ലെവല്‍ നിയന്ത്രണങ്ങളില്‍ നിന്ന് മാറി കൂടുതല്‍ ബിസിനസ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്ന ‘ഓറഞ്ച്’ ലെവലിലേക്ക് മാറണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. ഇങ്ങനെ ചെയ്താല്‍ പ്രതിവാര നഷ്ടം 1.4 ബില്യണ്‍ ഡോളറായി കുറയ്ക്കാന്‍ കഴിയുമെന്നാണ് ഇലാന്‍ റോം ചൂണ്ടിക്കാട്ടുന്നത്.

അതേസമയം അദാനി ടോട്ടല്‍ ഗ്യാസ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ വ്യാവസായിക വാതക വില വര്‍ദ്ധിപ്പിച്ചു. ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ധനവില വര്‍ദ്ധനവിന് കാരണമായേക്കാം. കെമിക്കല്‍, ടെക്‌നോളജി മേഖലകളിലെ സപ്ലൈ ചെയിന്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.