india

സുപ്രീം കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കുന്നു; ബിബിസി വിഷയത്തില്‍ പ്രതികരിച്ച് നിയമമന്ത്രി

By webdesk13

January 30, 2023

ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട ഹരജികള്‍ കോടതിയുടെ സമയം പാഴാക്കുന്നതാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു. ഡോക്യുമെന്ററിയ്ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സുപ്രീം കോടതിയില്‍ ചോദ്യം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് നിയമമന്ത്രിയുടെ പ്രതികരണം. ട്വിറ്ററിലൂടെ ആയിരുന്നു അദേഹത്തിന്റെ പ്രതികരണം.

ആയിരക്കണക്കിന് സാധാരണ പൗരന്മാര്‍ നീതിക്കും വിചാരണയ്ക്കും വേണ്ടി കാത്തിരിക്കുമ്പോള്‍ ഇത്തരം ഹര്‍ജികള്‍ ജുഡീഷ്യറിയുടെ സമയം പാഴാക്കലാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജു പ്രതികരിച്ചു.

ജനുവരി 21നാണ് കേന്ദ്രം ബിബിസി ഡോക്യുമെന്ററിക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. പരമ്പര വാസ്തവ വിരുദ്ധമാണ് കാട്ടിയായിരുന്നു വിലക്ക്.

ബിബിസിയുടെ പ്രചാരണം ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും തുരങ്കം വയ്ക്കുന്നതായും, വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധത്തെയും രാജ്യത്തിനുള്ളിലെ പൊതു ക്രമത്തെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതായും കണ്ടെത്തിയെന്ന് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം വക്താവും പറഞ്ഞിരുന്നു.