india

കേജ്‌രിവാളിന്റെ വീടിന് സമീപം വരെ വെള്ളമെത്തി; ആശങ്കയോടെ രാജ്യതലസ്ഥാനം

By webdesk13

July 13, 2023

യമുനയില്‍ ജലനിരപ്പുയര്‍ന്നതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ വസതിക്കു 350 മീറ്റര്‍ അടുത്തുവരെ വെള്ളം കയറി. വെള്ളപ്പൊക്കം ഡല്‍ഹിയിലെ ജനജീവിതം സ്തംഭിപ്പിച്ചിരിക്കുകയാണ്. 45 വര്‍ഷത്തിനിടെ ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ഡല്‍ഹി അഭിമുഖീകരിക്കുന്നത്.

സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ ഡല്‍ഹിയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഞായറാഴ്ച വരെ അവധി പ്രഖ്യാപിച്ചു. 45 വര്‍ഷത്തിനിടെ യമുനയിലെ ജലനിരപ്പ് 208.53 മീറ്ററാണ് രാവിലെ 10 മണിക്കു രേഖപ്പെടുത്തിയത്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സ്വകാര്യ കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം നല്‍കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ കുടിവെള്ള ദൗര്‍ലഭ്യവും അനുഭവപ്പെടുന്നുണ്ട്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മൂന്നു കുടിവെള്ള വിതരണ പ്ലാറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്. കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ട്വിറ്ററിലൂടെ അറിയിച്ചു. നഗരത്തിനു സമീപത്തുള്ള ബോട്ട്ക്ലബ്, പാണ്ഡവ് നഗര്‍, ഗാന്ധിനഗര്‍, ഭജന്‍പുര എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം സാരമായി ബാധിച്ചത്.

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ഓഫിസ്, മന്ത്രിസഭ, മറ്റ് ഉന്നത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വെള്ളപ്പൊക്കം ബാധിച്ചു. വ്യവസായ ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങള്‍ നഗരത്തില്‍ പ്രവേശിക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കേജ്‌രിവാള്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കൂട്ടംകൂടിയുള്ള സഞ്ചാരം ഴിവാക്കണമെന്ന് പൊലീസ് ജനങ്ങളോട് ആവശ്യപ്പെട്ടു….