india

വെള്ളം പാഴാക്കിയാല്‍ ഇനി ലക്ഷങ്ങള്‍ പിഴ; വിജ്ഞാപനം പുറത്തിറക്കി

By Test User

October 24, 2020

ഡല്‍ഹി: കുടിവെള്ളവും ഭൂഗര്‍ഭജലവും പാഴാക്കുന്നതും ദുരുപയോഗം ചെയ്യുന്നതും ഇനി മുതല്‍ ഇന്ത്യയില്‍ ശിക്ഷാര്‍ഹമായ കുറ്റം. ജലശക്തി വകുപ്പിനു കീഴിലുള്ള സെന്‍ട്രല്‍ ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റി(സിജിഡബ്ല്യൂഎ) ഇതുസംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചു. നിയമലംഘനം തടയാനുള്ള സംവിധാനം രൂപവത്കരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ സെക്ഷന്‍ അഞ്ച് പ്രകാരമാണ് സിജിഡബ്ല്യൂഎ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്. വിജ്ഞാപനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ ഒരുലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെ പിഴ ലഭിക്കും. തുടര്‍ച്ചയായ നിയമലംഘനം ഉണ്ടായാല്‍ പരിസ്ഥിതി സംരക്ഷണ നിയമത്തിലെ സെക്ഷന്‍ 15 പ്രകാരം അധിക ഫൈന്‍ ചുമത്തും.

വെള്ളം പാഴാക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് ജല ബോര്‍ഡ്, ജല നിഗം, മുനിസിപ്പല്‍ കോര്‍പറേഷന്‍, മുനിസിപ്പല്‍ കൗണ്‍സില്‍, പഞ്ചായത്ത് തുടങ്ങി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ജലവിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് വിജ്ഞാപനത്തില്‍ പറയുന്നു.