Connect with us

Culture

നവദമ്പതികളുടെ കൊലപാതകം; പ്രതിയെ കുടുക്കിയത് മൊബൈല്‍ ഫോണ്‍

Published

on

മാനന്തവാടി: കണ്ടത്തുവയലിലെ നവദമ്പതികളെ കൊലപാതകക്കേസില്‍ പ്രതി കുടുങ്ങിയത് പൊലീസിന്റെ നിര്‍ണായക തെളിവില്‍. തൊണ്ടര്‍നാട് പഞ്ചായത്തിലെ കണ്ടത്തുവയല്‍ പന്ത്രണ്ടാം മൈല്‍ പുരിഞ്ഞിയില്‍ വാഴയില്‍ ഉമ്മര്‍ (27), ഭാര്യ ഫാത്തിമ (18) എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതിയെ കുടുക്കിയത് മൊബൈല്‍ ഫോണ്‍ ഉപയോഗം.
കോഴിക്കോട് ജില്ലയിലെ തൊട്ടില്‍പാലം കാവിലുംപാറ മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥനെ (42)യും കൊണ്ട് പൊലീസ് തെളിവെടുപ്പ് നടത്തി. പ്രതിയെ കൊല നടന്ന വീട്ടിലും പരിസരപ്രദേശങ്ങളിലുമെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ കൊലപാതകം നടത്തുന്നതിന് ഉപയോഗിച്ച കമ്പി വീടിന് മുമ്പിലുള്ള കമുകിന്‍ തോട്ടത്തില്‍ വിശ്വനാഥന്‍ കണ്ടെടുത്തു. പ്രതിയെയും കൊണ്ട് പൊലീസ് എത്തുന്നതറിഞ്ഞ് നൂറ് കണക്കിനാളുകളാണ് പ്രദേശത്ത് തടിച്ചുകൂടിയത്. പ്രതിയെ അറസ്റ്റ് ചെയ്തതോടെ പ്രദേശവാസികള്‍ ആശ്വാസത്തിലായിരിക്കുകയാണ്.

പ്രമാദമായ കൊലപാതകകേസില്‍ പ്രതി കുടുങ്ങിയത് ഒന്നര മിനുട്ട് നേരത്തെ മൊബൈല്‍ ഉപയോഗം. നവദമ്പതികളുടെ കൊലപാതകത്തെ തുടര്‍ന്ന് മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ പ്രതിയുടെ ഭാര്യ ഒന്നര മിനുട്ട് നേരം ഉപയോഗിച്ചതാണ് പൊലീസിന് കൊലയാളിയിലേക്ക് വഴി കാണിച്ചത്. മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചില്ലായിരിന്നുവെങ്കില്‍ പ്രതി ഇപ്പോഴും മറക്ക് പുറത്ത് തന്നെ ആകുമായിരുന്നു.

ഫാത്തിമ അണിഞ്ഞ സ്വര്‍ണ്ണാഭരണം മോഷ്ടിച്ചതിന് പുറമെ ഫാത്തിമയുടെ മൊബൈല്‍ ഫോണും പ്രതിയായ തൊട്ടില്‍ പാലം മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വനാഥന്‍ മോഷ്ടിച്ചിരുന്നു. ഫോണ്‍ സ്വിച്ച് ഓഫാക്കുകയും ചെയ്തു.
അതിനിടെ കൊലപാതക കേസ്സില്‍ പിടിയിലായ നിരവധി കളവ് കേസ്സിലെ പ്രതി തൊട്ടില്‍ പാലം മരുതോറയില്‍ കലങ്ങോട്ടുമ്മല്‍ വിശ്വന്‍ എന്ന വിശ്വനാഥനേയും പോലീസ് നേരത്തേ ചോദ്യം ചെയ്യുകയും വിട്ടയക്കുകയും ചെയ്തിരുന്നു. പിന്നീട് വിശ്വനാഥന്‍ പോലീസ് നിരീക്ഷണത്തിലുമായിരുന്നു.

മോഷണം പോയ മൊബൈല്‍ സ്വിച്ച് ഓണ്‍ ആകുന്നുണ്ടോ എന്നറിയാന്‍ 24 മണിക്കൂറും നിരീക്ഷണത്തിലായിരുന്നു പോലീസ്. ഫാത്തിമ ഉപയോഗിച്ച സാംസങ്ങ് ഫോണാണ് മോഷണം പോയത്. ഈ ഫോണില്‍ സിമ്മിട്ട് വിശ്വനാഥന്റെ ഭാര്യ മഹിജഒന്നര മിനുട്ട് നേരം ഉപയോഗിച്ചതോടെയാണ് പോലീസ് പ്രതിയെ പിടികൂടുന്നത്. പിന്നീട് പ്രതിയെ ചോദ്യം ചെയ്യുകയും പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അതിനിടെ സംഭവ ദിവസം പ്രതി ധരിച്ച വസ്ത്രങ്ങള്‍ തൊട്ടില്‍ പാലം കാവിലുംപാറയിലെ പ്രതിയുടെ വീട്ടില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇതിന് പുറമെ പ്രതിമോഷ്ടിച്ച ഫാത്തിമയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ കുറ്റ്യാടിയിലെ ഒരു സ്വര്‍ണ്ണാഭരണപണിക്കാരന് വില്‍പ്പന നടത്തിയിരുന്നു. ആ ഭരണങ്ങള്‍ ഉരുക്കി കട്ടിയാക്കിയതിനാല്‍ 64.080 ഗ്രാം സ്വര്‍ണ്ണവും നേരത്തേ പോലീസ് കണ്ടെടുത്തിരുന്നു.

news

ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു

സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ

Published

on

കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.

മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

 

Continue Reading

news

മുംബൈയില്‍ വായുമലിനീകരണം രൂക്ഷം; 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ പൂട്ടി

പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം..

Published

on

മുംബൈ: മുംബൈയില്‍ വായുമലിനീകരണം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ കര്‍ശന പരിശോധന തുടര്‍ന്ന് എംപിസിബി. പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ (ആര്‍എംസി) പൂട്ടാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എംപിസിബി) ഉത്തരവിട്ടു.

ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നഗരത്തില്‍ എംപിസിബി നിലവില്‍ 32 ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ (സിഎക്യുഎംഎസ്) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാണ്‍, പന്‍വേല്‍ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ 14 സ്റ്റേഷനുകള്‍ ബിഎംസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്.

ഈ സ്റ്റേഷനുകളില്‍നിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡാഷ്‌ബോര്‍ഡില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രക്ഷേപണം ചെയ്യും.

മഹാരാഷ്ട്രയിലുടനീളം 22 മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാനുകള്‍ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആര്‍എംസി പ്ലാന്റുകള്‍ക്കായി പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓം ഗ്ലോബല്‍ ഓപ്പറേഷന്‍, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.

താനെയിലും നവി മുംബൈയിലും ആറ് ആര്‍എംസി യൂണിറ്റുകളും കല്യാണില്‍ ഒന്‍പത് യൂണിറ്റുകളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതായി ബോര്‍ഡ് അറിയിച്ചു.

ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി. നിബന്ധനകള്‍ പാലിക്കാത്ത വ്യവസായങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.

Continue Reading

news

വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..

Published

on

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്‍. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്‍ ഫയാസ് സാക്കിര്‍ ഹുസൈന്‍ ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്.  കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.

ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്.  ടിപ്പണ്ണയും ഹസീനയും കുടുംബ തര്‍ക്കങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.  ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മുകേഷ് ധാഗെ പറഞ്ഞു.

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്‍ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സഹോദരി ഹസീനയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.

Continue Reading

Trending