വയനാടില്‍ നിന്നും ഇളനീര്‍ ശേഖരിക്കുന്ന അന്യജില്ലയില്‍ നിന്നുള്ള വ്യാപാരികള്‍

Video Stories

മറുനാടന്‍ വേണ്ട; വയനാടന്‍ കരിക്കിന് പ്രിയമേറുന്നു

By chandrika

September 05, 2019

പുല്‍പ്പള്ളി: ഇതര ജില്ലകളില്‍ നിന്നും വയനാട് കരിക്കിന് ആവശ്യക്കാര്‍ ഏറുന്നു. വയനാടന്‍ കരിക്ക് തേടി ഇതര ജില്ലക്കാന്‍ ചുരംകേറി എത്തിതുടങ്ങിയതോടെ വിളഞ്ഞതേങ്ങ വിറ്റിരുന്ന കര്‍ഷകര്‍ കരിക്ക് വില്‍പനയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും കച്ചവടക്കാര്‍ വയനാട്ടില്‍ കരിക്ക് വാങ്ങാന്‍ എത്തുന്നത്. നാളികേരം പറിക്കുന്നതിനു ജോലിക്കാരെ കിട്ടാതെ വന്നതോടെ ഇളനീര്‍ കച്ചവടക്കാര്‍ തന്നെ കരിക്ക് ഇറക്കാനും സംവിധാനം കണ്ടെത്തുന്നുണ്ട്. കരിക്ക് വാങ്ങാന്‍ എത്തുന്നവര്‍ തന്നെ തെങ്ങിന്‍ കയറി കരിക്ക് പറിക്കുന്നത് കര്‍ഷകര്‍ക്കും ആശ്വാസമായിരിക്കുകയാണ്.

ജില്ലയില്‍ നിന്നുള്ള ഇളനീരില്‍ വെള്ളം കുടുതലുള്ളതിനാല്‍ ഒരു തെങ്ങിന്‍ കുലയില്‍ നിന്ന് 25 മുതല്‍ 30 വരെ കരിക്ക് ലഭിക്കുന്നതുമാണ് കച്ചവടക്കാര്‍ കരിക്കിനായി ജില്ലയിലെത്താന്‍ കാരണം. ഒരു കരിക്കിന് 13 മുതല്‍ 15 രൂപ വരെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. മുന്‍ കാലങ്ങളില്‍ തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ നിന്നായിരുന്നു ഇളനീര്‍ കച്ചവടക്കാര്‍ കരിക്ക് ശേഖരിച്ചിരുന്നത്. തേങ്ങക്ക് അടിക്കടി ഉണ്ടാകുന്ന വിലയിടിവും കരിക്ക് വില്‍പന നടത്താന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നുണ്ട്.