News

‘ഈ ആക്രമണകൊണ്ടൊന്നും ഗസ്സയെ പിന്തുണക്കുന്നതില്‍ നിന്ന് ഞങ്ങള്‍ പിറകോട്ടുപോകില്ല, ഡബിള്‍ മടങ്ങായി തിരിച്ചടിക്കും’; ട്രംപിന് ഹൂതികളുടെ താക്കീത്‌

By webdesk13

March 16, 2025

ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ അമേരിക്കയ്ക്ക്‌ ശക്തമായ ഭാഷയില്‍ മറുപടി. ഇതു കൊണ്ടൊന്നും ഗസ്സക്ക് പിന്തുണ നല്‍കുന്നതില്‍ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാമെന്ന് യു.എസ് കരുതേണ്ടതില്ലെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുല്‍ സലാം പ്രതികരിച്ചു.

‘സാധാരണ ജനങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം യു.എസിന്റെ ഭീരുത്വത്തെയാണ് കാണിക്കുന്നത്. ഇതുകൊണ്ടൊന്നും ഗസ്സയെ പിന്തുണക്കുന്നതില്‍നിന്ന് ഞങ്ങള്‍ പിന്മാറില്ല. പകരം കൂടുതല്‍ ശക്തമായി തിരിച്ചടിക്കും. സംഗതികള്‍ കൂടുതല്‍ സങ്കീര്‍ണതയിലേക്ക് നീങ്ങും. നിങ്ങളുടെ സാഹചര്യം കൂടുതല്‍ വഷളാവും’ ഹൂതികള്‍ യു.എസിന് താക്കീത് നല്‍കുന്നു.

സ്ഥൈര്യമുള്ള യമന്‍ ജനതക്ക് ഞങ്ങള്‍ ഉറപ്പു നല്‍കുന്നു. അക്രമികളെ പ്രൊഫഷണലും വേദനാജനകവുമായ രീതിയില്‍ ഞങ്ങള്‍ ശിക്ഷിക്കും. തൂഫാനുല്‍ അഖ്‌സയില്‍ സയണിസ്റ്റ് ഭീകര രാജ്യത്തിന് സംഭവിച്ചതു പോലെ അമേരിക്കക്കും പരാജിതരായ അപമാനത്തോടെ പിന്‍വാങ്ങേണ്ടി വരും എന്ന് ഞങ്ങള്‍ നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു ഹൂതി വക്താവ് ആവര്‍ത്തിച്ചു. അമേരിക്കയുടേയും ഇസ്രാഈലിന്റേയും നിലപാടുകളെ നേരിടുന്നതില്‍ ലോക രാഷ്ട്രങ്ങള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗസ്സയുടെ ഉപരോധം പിന്‍വലിക്കുകയും അവര്‍ക്ക് മാനുഷി കസഹായങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നത് വരെ ഞങ്ങള്‍ ഞങ്ങളുടെ നാവികാക്രമണം തുടരും. യമനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങള്‍ ചെങ്കടലിലെ സൈനികവല്‍ക്കരണത്തിലേക്കുള്ള തിരിച്ചുവരവിനെയാണ് അടയാളപ്പെടുത്തുന്നത്. ഇത് മേഖലയിലെ അന്താരാഷ്ട്ര കപ്പല്‍ ഗതാഗതത്തിന് യഥാര്‍ത്ഥ ഭീഷണി ഉയര്‍ത്തുന്നതാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗസ്സയെ പട്ടിണിക്കിട്ടാല്‍ ചെങ്കടലില്‍ ആക്രമണം പുനരാരംഭിക്കുമെന്ന ഹൂതികളുടെ താക്കീതിന് പിന്നാലെയാണ് യമനിലെ യു.എസ് വ്യോമാക്രണം. ഹൂതി കേന്ദ്രങ്ങള്‍ക്ക് നേരെ എന്ന് യു.എസ് അവകാശപ്പെടുന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരാണ്. 23 പേരാണ് യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. ജനവാസ കേന്ദ്രങ്ങള്‍ക്ക് സമീപമായിരുന്നു ആക്രമണമെന്ന് യമനില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.

‘നരകം പെയ്യും’ എന്നാണ് ആക്രമണത്തെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഹൂതികള്‍ക്ക് പ്രധാന പിന്തുണ നല്‍കുന്ന ഇറാനെയും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ‘ഹൂതികള്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണം, അല്ലെങ്കില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും,’ എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

വെടിനിര്‍ത്തല്‍ സമയപരിധി അവസാനിച്ചതിന് ലോകരാജ്യങ്ങളുടെയെല്ലാം അഭ്യര്‍ഥനയും എതിര്‍പ്പും വകവെക്കാതെ ഗസ്സയില്‍ വീണ്ടും ആക്രമണതാണ്ഡവം തുടരുകയാണ് ഇസ്രാഈല്‍. കഴിഞ്ഞ ദിവസം ബൈത്ത് ലാഹിയയില്‍ നടത്തിയ ആക്രമണത്തില്‍ പത്രപ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തകരും ഉള്‍പ്പെടെ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്.