തെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ ഇറാനും യുഎസും തമ്മിൽ ചർച്ചകൾക്ക് സാധ്യത ഉയരുന്നതായി റിപ്പോർട്ടുകൾ. ഈ ചർച്ചകൾക്ക് പാകിസ്താനിലെ ഇസ്‌ലാമാബാദ് വേദിയായേക്കാമെന്നാണ് സൂചന.
ഇറാനുമായി കരാറിലെത്താൻ യുഎസ് പ്രസിഡന്റ് താൽപര്യം പ്രകടിപ്പിച്ചതായി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുകയും ഇറാനുമായി ധാരണയിലെത്തുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനുമായി ഉണ്ടാകുന്ന ഏതെങ്കിലും കരാറും ഇസ്രായേലിന്റെ താൽപര്യം സംരക്ഷിക്കുന്നതായിരിക്കുമെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു.
ഇതിനിടെ, യുഎസ് മുന്നോട്ട് വെക്കുന്ന പ്രധാന നിബന്ധനകൾക്കുറിച്ചും റിപ്പോർട്ടുകൾ പുറത്തുവന്നു. യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കുക, ബാലിസ്റ്റിക് മിസൈൽ പദ്ധതി അഞ്ച് വർഷത്തേക്ക് നിർത്തിവെക്കുക എന്നിവയാണ് പ്രധാനമായും നിർദ്ദേശിച്ചിരിക്കുന്ന നിബന്ധനകൾ.
അതേസമയം, ഹോർമൂസ് കടലിടുക്ക് നിയന്ത്രണം, യുദ്ധനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം എന്നിവ ഉൾപ്പെടെ ചില ആവശ്യങ്ങൾ ഇറാനും മുന്നോട്ട് വെക്കാനിടയുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ വിഷയത്തിൽ ഇറാന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇറാനുമായി പ്രധാന വിഷയങ്ങളിൽ ധാരണയായെന്ന വാർത്തകൾ തെഹ്റാൻ തള്ളിയിട്ടുണ്ട്.
ഇതിനൊപ്പം, ചർച്ചകൾ പുരോഗമിക്കുന്നതിനിടെ സംഘർഷം തുടരുകയാണ്. ചർച്ചകൾ പൂർത്തിയാകുന്നത് വരെ ഇറാനെതിരായ സൈനിക നടപടി തുടരുമെന്ന് ഇസ്രായേൽ വ്യക്തമാക്കി. തെൽ അവീവ്, ജെറുസലേം, ആഷ്കലോൺ, വടക്കൻ ഇസ്രായേൽ എന്നിവിടങ്ങളിലേക്ക് ഇറാൻ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ചിലർക്ക് പരിക്കേറ്റതായും വിവരം ലഭിക്കുന്നു. ആക്രമണങ്ങൾ പ്രതിരോധിക്കുന്നതായി ഇസ്രായേൽ സൈന്യം അറിയിച്ചു.