ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തെതുടര്‍ന്ന് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിട്ടതോടെ രാജ്യം രൂക്ഷമായ പാചകവാതക (എല്‍.എന്‍.ജി) പ്രതിസന്ധിയിലേക്ക്. ഇന്ത്യയുടെ പ്രധാന പാചകവാതക ഇറക്കുമതിക്കാരായ പെട്രോനെറ്റ് എല്‍.എന്‍.ജി പാചകവാതക ഉല്‍പാദകരായ ഖത്തര്‍ എനര്‍ജി, ഇന്ത്യയിലെ അതിന്റെ സ്വീകര്‍ത്താക്കളായ ഗെയില്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് ഫോഴ്‌സ് മജ്യൂര്‍ നോട്ടിസ് നല്‍കി.
യുദ്ധങ്ങളോ പ്രകൃതി ദുരന്തങ്ങളോ പോലുള്ള അപ്രതീക്ഷിതവും നിയന്ത്രണാതീതവുമായ സാഹചര്യങ്ങളാല്‍ കരാര്‍ ബാധ്യതകള്‍ നിറവേറ്റാന്‍ കഴിയില്ലെന്ന് അറിയിക്കുന്ന ഔദ്യോഗിക കത്താണ് ഫോഴ്‌സ് മജ്യൂര്‍ നോട്ടിസ്. ഇതു കൂടാതെ പാചകവാതക ഉല്‍പാദനം നിര്‍ത്തിവച്ചതായി അറിയിക്കുന്ന,ഫോഴ്‌സ് മജ്യൂറിന് തുല്യമായൊരു നോട്ടീസ് ഖത്തര്‍ എനര്‍ജിയും പുറപ്പെടുവിച്ചു.
ഇന്ത്യയില്‍ നിലവില്‍ കുറഞ്ഞത് ആറ് മുതല്‍ എട്ട് ആഴ്ച വരെയുള്ള അസംസ്‌കൃത എണ്ണയും ഇന്ധന സ്റ്റോക്കും ഉണ്ടെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, രാജ്യം എല്‍.എന്‍.ജിയുടെ കാര്യത്തില്‍ ദുര്‍ബലമാണ്. അസംസ്‌കൃത എണ്ണ, പെട്രോളിയം ഇന്ധനങ്ങളെ അപേക്ഷിച്ച് എല്‍.എന്‍.ജി സംഭരണം പ്രയാസകരമാണ്. അതിനാല്‍ രാജ്യത്ത് സ്റ്റോക്കും കുറവാണ്.
ഇന്ത്യ പ്രകൃതിവാതക ആവശ്യങ്ങളുടെ പകുതിയോളം നിറവേറ്റുന്നതിന് എല്‍.എന്‍.ജിയെയാണ് ആശ്രയിക്കുന്നത്, ഖത്തറില്‍ നിന്നും യു.എ.ഇയില്‍ നിന്നുമുള്ള ഇന്ത്യയുടെ എല്‍.എന്‍.ജി ഇറക്കുമതിയുടെ പകുതിയിലധികവും ഇറാനും ഒമാനും ഇടയിലുള്ള ഇടുങ്ങിയ ജലപാതയായ ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ആഗോളതലത്തില്‍ ഏറ്റവും പ്രധാനപ്പെട്ട എണ്ണ, വാതക ഗതാഗത പോയിന്റാണിത്. ആഗോള ലിക്വിഡ് പെട്രോളിയം ഉപഭോഗത്തിന്റെയും എല്‍.എന്‍.ജി വ്യാപാരത്തിന്റെയും ഏകദേശം അഞ്ചിലൊന്ന് ഇതിലൂടെയാണ്.
ഖത്തറില്‍ നിന്ന് പ്രതിവര്‍ഷം 8.5 ദശലക്ഷം ടണ്‍ എല്‍.എന്‍.ജി വാങ്ങാന്‍ പെട്രോനെറ്റ് എല്‍.എന്‍.ജിക്ക് ദീര്‍ഘകാല കരാറുണ്ട്. ഖത്തറിന്റെ എല്‍.എന്‍.ജി ഉല്‍പാദനം ഒരു ആഴ്ചയോ 10 ദിവസമോ തടസ്സപ്പെട്ടാല്‍ എല്‍.എന്‍.ജി വിതരണത്തില്‍ കാര്യമായ തടസ്സമുണ്ടാകില്ലെങ്കിലും അത് നീണ്ടുനില്‍ക്കുകയാണെങ്കില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങും. ഈ സാഹചര്യത്തില്‍ മറ്റ് സ്രോതസ്സുകളില്‍ നിന്ന് കൂടുതല്‍ എല്‍.എന്‍.ജി ലഭ്യമാക്കാന്‍ ഇന്ത്യന്‍ എണ്ണ, വാതക കമ്പനികള്‍ സജീവമായി അന്വേഷണം നടത്തുന്നുണ്ട്.