News

സമാധാനക്കരാറിന് വിലയെന്ത്

By webdesk18

October 22, 2025

സമാധാന പ്രതീക്ഷ നല്‍കി ഗസ്സയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കാറ്റില്‍ പറത്തി ഇസ്രാഈല്‍ കൂട്ടക്കുരുതി തുടരുകയാണ്. ഒരാഴ്ച മുമ്പ് വെടിനിര്‍ത്തല്‍ പ്രാബല്യ ത്തില്‍ വന്ന ശേഷം ഇസ്രാഈല്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ 97 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 230 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുകയാണ്. ഗസ്സ വെടിനിര്‍ത്തല്‍ നിലവിലുണ്ടെന്നും സാഹചര്യങ്ങള്‍ സമാധാനപരമായി നിലനിര്‍ത്താന്‍ യു.എസ് പ്രവര്‍ ത്തിക്കുന്നുണ്ടെന്നും സമാധാന കരാറിന് നേതൃത്വം നല്‍കിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആ വര്‍ത്തിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് വിലനല്‍കാവുന്ന സാഹചര്യത്തിലല്ല ഫലസ്തീനികളും ലോകത്തെമ്പാടുമുള്ള സമാധാന പ്രേമികളും നിലവിലുള്ളത്.

കരാര്‍ വ്യവസ്ഥകള്‍ ഹമാസ് പരമാവധി പാലിക്കുമ്പോഴും ആക്രമണങ്ങള്‍ തുടര്‍ന്ന് വെടിനിര്‍ത്തല്‍ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇസ്രാഈലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് മാത്രമല്ല, ആക്രമണം തുടരുന്നതോടൊപ്പം മാനുഷിക സഹായങ്ങള്‍ എത്തിക്കാനും അവര്‍ അനുവദിക്കുന്നില്ല. അമേരിക്കന്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇന്നലെ രണ്ട് അതിര്‍ത്തി കവാടങ്ങള്‍ തുറന്നതും ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയില്‍ ഹമാസ് പ്രതിനിധികളും മധ്യസ്ഥരും ചര്‍ച്ചകള്‍ പുനരാരംഭിച്ചതുമെല്ലാം പ്രതീക്ഷാ നിര്‍ഭരമാണെങ്കിലും അതെല്ലാം എത്രത്തോളം സാര്‍ത്ഥകമാകുമെന്നത് കണ്ടറിയേണ്ടതുണ്ട്. ഗസ്സയില്‍ ഒരു കെട്ടിടം പൊളിക്കുന്നതിനിടെ രണ്ട് ഇസ്രാഈല്‍ സൈനികരെ ഹമാസ് കൊലപ്പെടുത്തിയെന്ന ആരോപണമാണ് വെടിനിര്‍ത്തല്‍ ലംഘനത്തിന് കാരണമായി ഇസ്രാഈല്‍ പറയുന്നത്.

എന്നാല്‍ സൈനികരെ കൊലപ്പെടുത്തിയത് തങ്ങളാണെന്ന ആരോപണം ഹമാസ് നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ഇസ്രാഈലിന്റെ വെടിനിര്‍ത്തല്‍ ലംഘനം നോക്കിനില്‍ക്കില്ലെന്ന മുന്നറിയിപ്പും ഹമാസ് നല്‍കിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറുമായി ഇസ്രാഈലിന് പൊരുത്തപ്പെടാന്‍ ഇനിയും സാധിച്ചിട്ടില്ലെന്നും മേഖലയില്‍ ശാശ്വത സമാധാനം തങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നതിനുമുള്ള തെളിവുകളിലൊന്നായി മാറുകയാണ്, സമാധാന കരാറില്‍ വ്യവസ്ഥ ചെയ്ത ഈജിപ്ഷ്യന്‍ അതിര്‍ത്തിയിലെ റഫാ ഇടനാഴി തുറക്കുന്നത് നീളുമെന്ന നിലപാടില്‍ അവര്‍ ഉറച്ചുനില്‍ക്കുന്നത്.

അതിനിടെ സമാധാനക്കരാര്‍ നിലനില്‍ക്കുന്ന സാഹ ചര്യത്തിലും ഫലസ്തീന്‍ ഭൂമി ഇസ്രാഈല്‍ പിടിച്ചെടു ക്കുന്നതായി പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതും സമാധാനക്കരാറിന്റെ താല്‍പര്യങ്ങളെ തന്നെ ചോദ്യം ചെയ്യുന്നതുമാണ്. ഇസ്രാഈലിന് ആക്രമണവും അധിനിവേശവും തുടരാനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നോ അമേരിക്ക മുന്‍കൈയ്യെടുത്തുള്ള സമാധാനക്കരാറിന്റെ ലക്ഷ്യമെന്നുപോലുള്ള സന്ദേഹങ്ങളാണ് ഇത്തരം ധാരുണമായ സംഭവങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യം. അധിനിവേശ വെസ്റ്റ് ബാങ്കിന്റെ വടക്കന്‍ മേഖ ലയില്‍ ഇസ്രാഈല്‍ 70,000 ചതുരശ്ര മീറ്ററിലധികം ഫലസ്തീന്‍ ഭൂമി പിടിച്ചെടുത്തതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നബ്ലൂസിലെ ഗ്രാമീണ ഭൂമി പിടിച്ചെടുത്ത തായി റാമല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘കോളനൈസേഷന്‍ ആന്‍ഡ് വാള്‍ റെസിസ്റ്റന്‍സ് കമ്മീഷന്‍’ ആണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇ സ്രാഈലി കുടിയേറ്റ കേന്ദ്രമായ ‘എലി സെറ്റില്‍മെന്റിന് ചുറ്റും ബഫര്‍ സോണ്‍ സ്ഥാപിക്കുകയാണ് ഇസ്രാഈല്‍ ലക്ഷ്യമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇത്തരത്തിലുള്ള സൈനിക പിടിച്ചെടുക്കലുകള്‍ക്കുള്ള ഉത്ത രവുകള്‍ ഈ വര്‍ഷം ഇതുവരെ മാത്രം 53 തവണ നട ത്തിയിട്ടുണ്ട്. നിലവിലുള്ള കുടിയേറ്റ വിരുദ്ധ നിയമങ്ങളെ തന്നെ നഗ്‌നമായി ലംഘിക്കുന്ന ഇസ്രാഈലിനെ സംബന്ധിച്ചടുത്തോളം സമാധാന കരാറിന്റെ ലംഘനം പു ത്തരിയല്ലെന്നതാണ് യാഥാര്‍ത്ഥ്യം.

അമേരിക്കയുടെ നേതൃത്വത്തിലുള്ള കരാറിന്റെ ചര്‍ച്ചയുടെ ഘട്ടത്തില്‍ തന്നെ ഇസ്രാഈലിന്റെ ചതിപ്രയോഗത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഹമാസ് പങ്കുവെച്ചിരുന്നു. മുന്‍കാല അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ മുന്നോട്ടുവെച്ച ആശങ്കകള്‍ ഇപ്പോള്‍ യാഥാര്‍ത്ഥ്യമായി മാറുമ്പോള്‍ അതിന് ഉത്തരംപറയേണ്ട ഉത്തരവാദിത്തം അമേരിക്കയിലും കരാറില്‍ ഭാഗവാക്കായിട്ടുള്ള മുഴുവന്‍ രാഷ്ട്രങ്ങളിലും അര്‍പ്പിതമാണ്.

എന്നാല്‍ ഇ സ്രാഈലിന് ശക്തമായ താക്കീത് നല്‍കി അക്രമത്തില്‍ നിന്ന് പിന്തിരിപ്പിക്കുകയും നീതി നടപ്പാക്കിലാക്കുകയും ചെയ്യുന്നതിന് പകരം പതിവുപോലെ വാക് കസര്‍ത്തുകളില്‍ അഭയംതേടുകയാണ് ഈ ശക്തികള്‍ ചെയ്യുന്നത്. സമാധാനം പുനസ്ഥാപിക്കപ്പെട്ടുവെന്ന പ്രതീക്ഷ യില്‍ ഫലസ്തീനികള്‍ വീടുകളിലേക്ക് തിരികെയെത്തുമ്പോള്‍ ഇസ്രാഈല്‍ നരനായാട്ട് വീണ്ടും തുടരുന്ന സാഹചര്യത്തില്‍ സമാധാനക്കരാറിന്റെ ഭാഗമായിരുന്ന ഈ ജിപ്ത്, ഖത്തര്‍ പ്രതിനിധികളെ കാണാനുള്ള തയാറെടുപ്പിലാണ് ഹമാസ്.

ഗസ്സയുടെ ഭരണം ആരെ ഏല്‍പ്പിക്കുമെന്നതാണ് കൂടിക്കാഴ്ച്ചയിലെ പ്രധാന ചര്‍ച്ചാവിഷയം. ട്രംപും ബ്രിട്ടീഷ് മുന്‍പ്രധാനമന്ത്രി ടോണിബ്ലയറും നയിക്കുന്ന വിദേശ സംഘത്തിന് ഭരണം കൈമാറാന്‍ ഒരിക്കലും തയാറല്ലെന്ന് ഹമാസ് നേരത്തെ തന്നെ വ്യക്ത മാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലും അന്തിമ തീരുമാനത്തി ലെത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ സമാധാനക്കരാര്‍ തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്കായിരിക്കും കാര്യങ്ങള്‍ എത്തിച്ചേരുക. മറുഭാഗത്ത് ട്രംപിന്റെ പ്രത്യേക പ്രതിനിധികള്‍ കരാര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രാഈല്‍ ഭരണകൂടവുമായും ചര്‍ച്ചകള്‍ക്കെത്തിയിട്ടുണ്ട്. ഏതായാലും സമാധാനക്കരാറിന്റെ പേരില്‍ എല്ലാ വിട്ടുവീഴ്ച്ചകള്‍ക്കും തയാറായ ഫലസ്തീനികള്‍ ക്ക് നീതി ഉറപ്പാക്കേണ്ട ഉത്തരവാദിത്തം കരാറിന് നേതൃത്വം നല്‍കിയവരില്‍ നിക്ഷിപ്തമാണ്.